ഇ.ഡിക്ക് വിശാല അധികാരം: പുനഃപരിശോധനാ ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ് 25/08/22

ഇ.ഡിക്ക് വിശാല അധികാരം: പുനഃപരിശോധനാ ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്

കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം നൽകിയ പുനഃപരിശോധനാ ഹർജിയിൽ സുപ്രീം കോടതി തുറന്ന കോടതിയിൽ വാദംകേൾക്കും.

ഇ.ഡി.ക്ക് പരമാധികാരം നൽകുന്ന വിധി പ്രസ്താവിച്ചത് ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ്. ഇതിൽ ജസ്റ്റിസ് ഖാൻവിൽക്കർ വിരമിച്ചു. ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ ബെഞ്ചിന്റെ ഭാഗമാകുന്നത്. ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് പുറമെ, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സി.ടി. രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് പുനഃപരിശോധനാ ഹർജി ചേമ്പറിൽ പരിഗണിച്ചത്.

എൻഫോഴ്സ്മെന്റ് കേസിൻറെ ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ) കുറ്റാരോപിതന് നൽകേണ്ടതില്ലെന്ന് ജൂലായ് 27-ന് പുറപ്പടുവിച്ച വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത് പുന:പരിശോധിക്കേണ്ടതുണ്ടെന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നിരപരാധിത്വം തെളിയിക്കാനുള്ള ബാധ്യത ആരോപിതനിൽ നിക്ഷിപ്തമാക്കുന്ന വ്യവസ്ഥയും പുന:പരിശേധിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

അതേസമയം, കള്ളപ്പണ ഇടപാടുകൾ തടയുന്നതിനുള്ള സർക്കാരിന്റെ നടപടികളിൽ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. വിദേശത്തുള്ള കള്ളപ്പണം മടക്കിക്കൊണ്ടുവരുന്നത് ഉൾപ്പടെയുള്ള നടപടികളെ കോടതി പിന്തുണയ്ക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. അതേസമയം, ജൂലായ് 27-ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പുറപ്പടുവിച്ച വിധി പുന:പരിശോധിക്കരുതെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. ഈ ആവശ്യം തള്ളിയാണ് ചീഫ് ജസ്റ്റിസ് നോട്ടീസയച്ചത്.

ചീഫ് ജസ്റ്റിസ് രമണ നാളെ വിരമിക്കുന്നതിനാൽ ഹർജി പരിഗണിക്കുന്ന ബെഞ്ചിൽ മറ്റൊരു ജഡ്ജിയാകും ഇനിയുണ്ടാകുക.