9 വര്‍ഷത്തിനിടെ ആഘോഷ ദിവസങ്ങളില്‍ മാത്രം കൊല്ലപ്പെട്ടത് 8 സിപിഎമ്മുകാര്‍

75ാം സ്വാതന്ത്ര്യ ദിനത്തിന്റെ ആഘോഷത്തിനിടെയാണ് പാലക്കാട്ടെ സിപിഎം നേതാവ് ഷാജഹാനെ ആര്‍ എസ് എസ് ക്രിമിനില്‍ സംഘം കൊലപ്പെടുത്തിയത്. നാടും ജനങ്ങളും ആഘോഷത്തിലായിരിക്കവെ നാട്ടില്‍ കലാപാന്തരീക്ഷം സൃഷ്ടിക്കാന്‍ എതിരാളികള്‍ സിപിഎമ്മുകാരുടെ രക്തം ചിന്തുന്നത് ഇതാദ്യമല്ല. ഓണം, വിഷു തുടങ്ങി, തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെപ്പോലും കോണ്‍ഗ്രസ് – ആര്‍ എസ് എസ് ക്രിമിനലുകള്‍ ഇത്തരത്തില്‍ സിപിഎമ്മുകാരെ കൊലക്കത്തിക്ക് ഇരയാക്കിയിട്ടുണ്ട്. ഇങ്ങനെ കഴിഞ്ഞ 9 വര്‍ഷങ്ങള്‍ക്കിടെ ആഘോഷ ദിവസങ്ങളില്‍ മാത്രം കൊല്ലപ്പെട്ടത് 8 സിപിഎമ്മുകാരാണ്.

കാസര്‍കോഡ് ഉദുമയിലെ പാര്‍ടി പ്രവര്‍ത്തകനായ എം.ബി. ബാലകൃഷ്ണനെ 2013 സെപ്റ്റംബര്‍ 16ന് തിരുവോണ ദിവസമാണ് കോണ്‍ഗ്രസ് ഗുണ്ടാസംഘം കുത്തി കൊലപ്പെടുത്തിയത്. 2015ലും കാസര്‍കോഡ് തിരുവോണ ദിവസം വീണ്ടും ചോര വീണു. കാസര്‍കോഡ് കോടോം-ബേളൂര്‍ പഞ്ചായത്തിലെ കാലിച്ചാനടുക്കത്ത് കായക്കുന്നിലെ സി.പി.എം പ്രവര്‍ത്തകനായ സി. നാരായണനെ ആര്‍.എസ്. എസ് ക്രിമിനല്‍ സംഘമാണ് കുത്തി കൊലപ്പെടുത്തിയത്. ആഗസ്റ്റ് 28നായിരുന്നു ഇത്. കൊല്ലം നെടുവത്തൂര്‍ ഏരിയയിലെ ഡി.വൈ.എഫ്.ഐ നെടുമണ്‍കാവ് പി.എച്ച്.സി യൂണിറ്റ് പ്രസിഡന്റും സിപിഎം പി.എച്ച്.സി ബ്രാഞ്ച് അംഗവുമായ ശ്രീരാജിനെ 2014 ഏപ്രില്‍ 15 വിഷു ദിനത്തില്‍ ആര്‍.എസ്.എസ് അക്രമിസംഘം അടിച്ച് കൊലപ്പെടുത്തുകയായിരുന്നു . 2016 മെയ് 19-ന് എല്‍ഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ പിണറായി കമ്പനിമൊട്ടയിലെ സി.വി.രവീന്ദ്രനെ ആര്‍.എസ്.എസുകാര്‍ ബോംബെറിഞ്ഞ് വീഴ്ത്തി ലോറി കയറ്റിയാണ് കൊലപ്പെടുത്തിയത്. തിരുവനന്തപുരം ജില്ലയിലെ ഡി.വൈ.എഫ്.ഐ കലുങ്കിന്‍മുഖം യൂണിറ്റ് പ്രസിഡന്റും സിപിഎം കലുങ്കിന്‍മുഖം ബ്രാഞ്ച് അംഗവുമായ ഹഖ്മുഹമ്മദിനെയും ഡി.വൈ.എഫ്.ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജിനെയും 2020 തിരുവോണ ദിവസമാണ് കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയത്. ആലപ്പുഴ വള്ളികുന്നം സ്വദേശിയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ 2021ലെ വിഷുദിനത്തിലാണ് ആര്‍എസ്എസുകാര്‍ കുത്തികൊലപ്പെടുത്തിയത്