കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസം ലോകനെറുകയിൽ


അഭിമാന നിറവിൽ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസം ലോകനെറുകയിൽ അത്യധികം ശോഭിതമായി ഉയരുകയാണ്. നാലുവർഷ ബിരുദത്തിലേക്ക് സുപ്രധാന ചുവടുവയ്ക്കുന്ന ഈ വേളയിൽ നമ്മുടെ മഹാത്മാ ഗാന്ധി സർവ്വകലാശാല വീണ്ടും തിളക്കമാർന്നൊരു നേട്ടംകൂടി സ്വന്തമാക്കിയ സന്തോഷം പങ്കുവയ്ക്കട്ടെ.

ബ്രിട്ടനിലെ ടൈംസ് ഹയർ എജ്യുക്കേഷൻറെ ഈ വർഷത്തെ ഏഷ്യാ യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ കേരളത്തിന്റെ യശസ്സ് വീണ്ടുമുയർത്തി എം.ജി സർവ്വകലാശാല രാജ്യത്ത് മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. കഴിഞ്ഞ വർഷത്തെ റാങ്കിംഗിൽ നാലാം സ്ഥാനത്തായിരുന്നതാണ് ഇത്തവണ മികവ് പുലർത്തി മുന്നേറിയിരിക്കുന്നത്. ബംഗലുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും തമിഴ്‌നാട്ടിലെ അണ്ണാ സർവ്വകലാശാലയുമാണ് റാങ്കിംഗിൽ ഇന്ത്യയിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

എഷ്യൻ രാജ്യങ്ങളിലെ സർവ്വകലാശാലകളുടെ പട്ടികയിൽ ചൈനയിലെ സിൻഹുവ, പീക്കിംഗ് സർവ്വകലാശാലകൾ തുടർച്ചയായി അഞ്ചാം തവണയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തി. ഈ പട്ടികയിൽ എം.ജി സർവ്വകലാശാല 134-ാം സ്ഥാനത്താണ്. എം.ജി ഉൾപ്പെടെ അഞ്ച് ഇന്ത്യൻ സർവ്വകലാശാലകളാണ് ഏഷ്യൻ റാങ്കിംഗിൽ ആദ്യ 150ൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ കേരളത്തിൽ നിന്നുള്ള ഏക സർവ്വകലാശാലയും എം.ജിയാണ്.

അധ്യാപനം, ഗവേഷണം, വിജ്ഞാന കൈമാറ്റം, രാജ്യാന്തര വീക്ഷണം, തുടങ്ങി 18 സൂചകങ്ങൾ വിലയിരുത്തിയാണ് റാങ്കിംഗ് നിർണ്ണയിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 739 സർവ്വകലാശാലകളാണ് ഈ വർഷത്തെ റാങ്ക് പട്ടികയിലുള്ളത്.

നാഷണൽ അസസ്‌മെൻറ് ആൻറ് അക്രെഡിറ്റേഷൻ കൗൺസിലിന്റെ (നാക്) നാലാം ഘട്ട റീ അക്രെഡിറ്റേഷനിൽ എ ഡബിൾ പ്ലസ് ഗ്രേഡ് ലഭിച്ചതിനു പിന്നാലെ ഏഷ്യൻ റാങ്കിംഗിൽ രാജ്യത്ത് മൂന്നാം സ്ഥാനം നേടാൻ കഴിഞ്ഞത് ഏറെ അഭിമാനകരമാണ്.

പഠനം, ഗവേഷണം, സംരംഭകത്വ വികസനം, വിദേശ സർവ്വകലാശാലകളും വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം തുടങ്ങിയ മേഖലകളിൽ കാലോചിതമായി മുന്നേറാൻ സർവ്വകലാശാലയ്ക്ക് സാധിച്ചതൊക്കെയും ഈ മികവിന് പിന്തുണയേകി.

ഗവേഷണത്തിലും പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവു പുലർത്തി ഈ കുതിപ്പിന് വഴിതുറന്ന സര്‍വ്വകലാശാലാ ക്യാമ്പസ് സമൂഹത്തെ കേരളത്തിനാകെ വേണ്ടി അഭിനന്ദിക്കുന്നു. സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കുകയെന്ന സംസ്ഥാനസർക്കാരിന്റെ ലക്ഷ്യത്തിലേക്ക് വീണ്ടും വീണ്ടും ഊർജ്ജവും കരുത്തും പിന്തുണയും ആവേശവും പകരുന്ന ഈ സുവർണ്ണ ശോഭയിൽ നിറഞ്ഞ അഭിമാനവും സന്തോഷവും.

സ. ആർ ബിന്ദു

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി