ഗവർണർക്കെതിരെ കോടികളുടെ ഹവാല വെളിപ്പെടുത്തൽ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോടികൾ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തൽ.
മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് ഇന്ത്യൻ രാഷ്ട്രീയത്തെ ഇളക്കിമറിച്ച കേസാണ് ജയിൻ ഹവാല ഇടപാട്. ജെയിൻ ഹവാല ഇടപാടിൽ ഏറ്റവും കൂടുതൽ പണം കൈപ്പറ്റിയ നേതാവ് ആരിഫ് മുഹമ്മദ് ഖാനാണെന്നാണ് വെളിപ്പെടുത്തൽ. മാധ്യമപ്രവർത്തകനായ സഞ്‌ജയ്‌ കപൂർ രചിച്ച ‘ബാഡ്‌ മണി ബാഡ്‌ പൊളിറ്റിക്‌സ്‌: ദി അൺടോൾഡ്‌ ഹവാല സ്‌റ്റോറി’ എന്ന പുസ്തകത്തിലാണ് ഇക്കാര്യമുള്ളത്.

55 രാഷ്ട്രീയ നേതാക്കളടക്കം 115 പേർക്ക്‌ ഹവാല ഇടപാടിലൂടെ 65 കോടി കൈമാറിയെന്നതാണ് ജയിൻ ഹവാല കേസ്. കേസിൽ സിബിഐ കുറ്റപത്രവും പ്രധാനപ്രതി സുരേന്ദർ ജയിനിൻ്റെ കുറ്റസമ്മത മൊഴിയും ആരിഫ് മുഹമ്മദ് ഖാനെതിരാണ്. ആരിഫ് മുഹമ്മദ് ഖാൻ തൻ്റെ അടുത്ത സുഹൃത്താണെന്നും ജയിൻ സിബിഐക്ക് മൊഴി നൽകിയിരുന്നു. ഡൽഹി സുനേഹ്‌രിബാഗ്‌ റോഡിലെ ആരിഫിൻ്റെ വസതിയിൽ എത്തിയാണ്‌ പണം കൈമാറിയത്. ജയിനിൻ്റെ ഡയറിയിൽ ആരിഫിന്റെ പേര്‌ എഎം/എഎംകെ എന്നിങ്ങനെയാണ്‌ രേഖപ്പെടുത്തിയിട്ടുള്ളതെന്നും മൊഴിയിലുണ്ട്‌.

ഉന്നത രാഷ്ട്രീയ ഇടപെടലുകളെ തുടർന്നാണ് ജയിൻ ഹവാല കേസ് അട്ടിമറിക്കപ്പെട്ടത്. ഡയറിക്കുറിപ്പുകൾ തെളിവായി പരിഗണിക്കില്ലെന്ന കോടതി നിലപാടും ഹവാല കേസിലെ പ്രതികൾക്ക് തുണയായി. കേന്ദ്ര ഊർജ സിവിൽ ഏവിയേഷൻ മന്ത്രിയായിരുന്ന ആരിഫ് മുഹമ്മദ് ഖാന് 7.63 കോടിയാണ് ഹവാല ഇടപാടിലൂടെ ലഭിച്ചതെന്ന് കുറ്റപത്രത്തിലുണ്ട്. 1988 മെയ്‌ മുതൽ 1991 ഏപ്രിൽവരെയുള്ള കാലയളവിലാണ് ഈ തുക ആരിഫ് മുഹമ്മദ് ഖാന് ലഭിച്ചത്. ജയിൻ സഹോദരന്മാരാണ് ഈ പണം ആരിഫ് മുഹമ്മദ് ഖാന് കൈമാറിയത്. ഗുജറാത്തിലെ കവാസ്‌ ഊർജ പദ്ധതിയുടെ കരാർ ഫ്രഞ്ച്‌ കമ്പനിയായ അൽസ്‌തോമിന്‌ അനുവദിച്ചതിന്‌ പ്രത്യുപകാരമായിട്ടാണ് ജയിൻ സഹോദരന്മാർ കോഴ നൽകിയത്.

1990 ജനുവരിയിലാണ്‌ അൽസ്‌തോമിന് കരാർ ഉറപ്പിച്ചത്‌. 1990 മെയ്‌ക്കും ആഗസ്‌തിനുമിടയിൽ നാല്‌ ഗഡുവായി 6.54 കോടി രൂപ കൈമാറി. പിന്നെയും പല ഘട്ടങ്ങളിലായി ഒരു കോടി രൂപ കൈപ്പറ്റിയെന്നും കുറ്റപത്രത്തിലുണ്ട്‌. ഈ പണം ഉപയോഗിച്ച്‌ ട്രക്കുകൾ അടക്കം നിരവധി വാഹനങ്ങൾ വാങ്ങിയെന്നും സയ്യദ എന്ന പേരിൽ ഡൽഹിയിൽ ലോക്കറുണ്ടെന്നും സിബിഐ പറയുന്നു.