യുവാക്കളെ വഞ്ചിച്ച് ബിജെപി, ലക്ഷക്കണക്കിന് ഒഴിവുകൾ നികത്താതെ കേന്ദ്ര സർക്കാർ

മോദി സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ലക്ഷക്കണക്കിന് ഒഴിവുകൾ നികത്താതെ കിടക്കുകാണ്. വിവിധ വകുപ്പുകളിൽ അപ്രഖ്യാപിത നിയമനനിരോധനം നിലനിൽക്കുന്നതായി ലോക്സഭയിൽ കേന്ദ്ര സർക്കാർ സമർപ്പിച്ച കണക്കുകളിൽ തന്നെ വ്യക്തമാണ്.
മോദി സർക്കാർ അധികാരത്തിൽ എത്തുന്നതിന് മുമ്പുള്ള സമയമായ 2014 ജനുവരി വരെ നികത്തപ്പെട്ട തസ്തികകളുടെ എണ്ണം 33.02 ലക്ഷം ആയിരുന്നുവെങ്കിൽ 2021 മാർച്ചിൽ ഇത് 30.56 ലക്ഷം ആയി കുത്തനെ കുറഞ്ഞു. ഒഴിവുകളുടെ എണ്ണം 2014ലെ 7.47 ലക്ഷത്തിൽ നിന്ന് 31.06% വർധിച്ച് 2021ൽ 9.79 ലക്ഷം ആയി നിൽക്കുകയാണ്. സർക്കാർ വകുപ്പുകളിലെ മൊത്തം തസ്തികകളുടെ എണ്ണം മോദി സർക്കാർ വെട്ടിക്കുറച്ചു കൊണ്ടിരിക്കുകയാണെന്നും കണക്കുകളിൽ കാണാം. 40.49 ലക്ഷം തസ്തികകൾ 2014ൽ ഉണ്ടായിരുന്നയിടത്ത് 2021ൽ 40.35 തസ്തികകൾ മാത്രമേയുള്ളൂ. ഇതിൽ 24.26% തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു.
നവലിബറൽ സാമ്പത്തിക അജണ്ടകൾ കോൺഗ്രസും ബിജെപിയും സ്വീകരിച്ച ശേഷം കേന്ദ്രസർക്കാരിന് കീഴിലുള്ള ജോലികൾ കുത്തനെ കുറച്ചു കൊണ്ട് പോകുന്ന നയമാണ് സർക്കാരുകൾ സ്വീകരിച്ച് പോരുന്നത്. ഏഴാം ശമ്പളക്കമ്മീഷന്റെ റിപ്പോർട്ടനുസരിച്ച് കേന്ദ്രസർക്കാരിലെ മൊത്തം തസ്തികകളുടെ എണ്ണം 1994ലേതിൽ നിന്ന് പിന്നീടൊരിക്കലും വർധിച്ചിട്ടില്ല. കര-നാവിക-വ്യോമ സേനകളിലെ തസ്തികകളുടെ കണക്ക് മേല്പറഞ്ഞതിൽ ഉൾപെടുത്തിയിട്ടില്ല. അതും കൂടെ ചേർത്തുവച്ചാൽ കേന്ദ്രസർക്കാരിന് കീഴിലുള്ള തസ്തികകളിൽ വന്ന കുറവ് ഇനിയും ഭീമമായി വർധിക്കും.
അസ്ഥിരവും ഇരുളടഞ്ഞതുമായ ലോകത്ത് പ്രതിരോധശേഷിയുടെ ഒരു ദ്വീപായി ഇന്ത്യ വേറിട്ടുനിൽക്കുന്നു എന്നാണ് ഇന്നലെ ലോക സഭയിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത്. തൊഴിലില്ലായ്മ വർദ്ധിക്കുകയും വ്യാവസായിക ഉൽപ്പാദനം ചുരുങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലും അതിന് പരിഹാരം കണ്ടെത്തുന്നതിന് പകരം നുണകൾ അഴിച്ചു വിടുകയും വർഗീയ ധ്രുവീകരണം വഴി ശ്രദ്ധ തിരിച്ചു വിടുകയും ചെയ്യുകയാണ് ബിജെപി.