വിഴിഞ്ഞം - പൊലീസ് അസോസിയേഷന്‍ പ്രസ്താവന

മാനിഷാദാ…ക്രമസമാധാന പരിപാലനം പോലീസിന്റെ ചുമതലയാണ്. അതുപോലെ നിയമ വ്യവസ്ഥയെ മാനിക്കാനും സമൂഹം തയ്യാറാകേണ്ടതാണ്. ഇങ്ങനെ ജനങ്ങളെ നേരായ വഴിയില്‍ നയിക്കേണ്ടവര്‍ തന്നെ കലാപാഹ്വാനം നടത്തുകയും, അവര്‍ തന്നെ മുന്നില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥന്മാരേയും പോലീസ് സ്റ്റേഷനും അക്രമിക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്യുന്ന കാഴ്ച ലജ്ജാകരമാണ്. എല്ലാവരാലും ആദരിക്കപ്പെടേണ്ട മതമേലധ്യക്ഷന്മാരില്‍ ചിലരാണ്, വിശ്വാസികളുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്തുകൊണ്ട് ഇത്തരം സാഹചര്യം സൃഷ്ടിച്ചത്. അന്‍പതോളം പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അതില്‍ ഒരു യുവ പോലീസ് ഓഫീസറുടെ രണ്ട് കാലിലേയും എല്ലുകള്‍ ഒടിയുന്നതുവരെ മൃഗീയമായി തല്ലുന്ന സാഹചര്യം പോലും ഉണ്ടായി.
രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമുഖത്ത് പോലും പരിക്കേല്‍ക്കുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നത് ആരും തടയാറില്ല. എന്നാല്‍ ഇവിടെ ഔദ്യോഗികകൃത്യ നിര്‍വ്വഹണം നിറവേറ്റി വന്ന പോലീസ് ഉദ്യോഗസ്ഥന്മാരെ ഏകപക്ഷീയമായി ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും അവരെ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ വന്ന ആബുലന്‍സിനെ പോലും തടയുന്ന സാഹചര്യം ഉണ്ടായി. സ്വന്തം സഹജീവികള്‍ക്ക് പരിക്കേറ്റാല്‍ ഒത്തുകൂടി സഹായിക്കുന്ന മൃഗങ്ങള്‍ പോലും ലജ്ജിച്ച് തല താഴ്തുന്ന നടപടിയാണ് ഇവരില്‍ നിന്ന് ഉണ്ടായത്.
വൈകാരികതയിലേക്ക് പോകാതെ വിവേകത്തോടെ പ്രവര്‍ത്തിക്കുന്ന കേരള പോലീസിന്റെ ഉയര്‍ന്ന പൊതുബോധമാണ് ഇത്രയേറെ ആക്രമിക്കപ്പെട്ടിട്ടും ആത്മസംയമനം പാലിച്ച് മുന്നോട്ട് പോകാന്‍ സാഹചര്യമൊരുക്കിയത്. പോലീസ് വെടിവയ്പ്പിലേക്ക് വരെ എത്തിച്ച് ഈ നാടിന്റെ സമാധാനം തകര്‍ക്കുക എന്ന ചിലരുടെയെങ്കിലും ലക്ഷ്യം നടക്കാതെ പോയതും അതുകൊണ്ട് തന്നെയാണ്.
പോലീസ് സ്റ്റേഷനും വാഹനങ്ങളും അടിച്ചു തകര്‍ക്കുക മാത്രമല്ല, പോലീസ് ഉദ്യോഗസ്ഥന്മാരെ മൃഗീയമായി ആക്രമിക്കുകയും ചെയ്തിരിക്കുന്നു. സ്വന്തം വിശ്വാസികള്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തെ ചൂഷണം ചെയ്താണ് ഇത്തരം ചെയ്തികള്‍ അവരെക്കൊണ്ട് ചെയ്യിച്ചത്. ഇത്രയേറെ അതിക്രമങ്ങള്‍ പോലീസിനെതിരെ ഉണ്ടായിട്ടും പരിക്കിന്റെ വേദന കടിച്ചമര്‍ത്തി പോലീസ് സമാധാനം കാത്തുസൂക്ഷിച്ചു. എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി നിയമ നടപടി സ്വീകരിക്കേണ്ടതുണ്ട്. എടുത്ത കേസുകളില്‍ വിട്ടുവീഴ്ച ഇല്ലാത്ത നിയമ നടപടികള്‍ സ്വീകരിക്കുക തന്നെ വേണം. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ആരായാലും വിട്ടുവീഴ്ചയില്ലാതെ നടപടികള്‍ സ്വീകരിച്ച് ജുഡീഷ്യറിക്ക് മുന്നില്‍ എത്തിക്കുക തന്നെ വേണം.
സാധാരണ ജനങ്ങളുടെ അവകാശ സമരങ്ങള്‍ നടക്കുമ്പോള്‍ എടുക്കുന്ന കേസുകള്‍ സമരശേഷം പിന്‍വലിച്ച് കാണാറുണ്ട്. ജനാധിപത്യ സമൂഹത്തില്‍ ജനങ്ങളുടെ അവകാശ സമരമെന്നാല്‍ അത് പോലീസ് ഉദ്യോഗസ്ഥര്‍ കൂടി ഭാഗമായ സമൂഹത്തിന് വേണ്ടിയുള്ള അവകാശ സമരം ആയതു കൊണ്ടു തന്നെ ഇങ്ങനെ കേസുകള്‍ പിന്‍വലിക്കുന്നതിനെ പൊതുവെ എതിര്‍ക്കാറില്ല. എന്നാല്‍ ഇപ്പോള്‍ നടക്കുന്നതിനെ ജനകീയ സമരമായോ, ജനാധിപത്യരാജ്യത്തെ ജനങ്ങള്‍ സാധാരണ നടത്താറുള്ള അവകാശ സമരമായോ കാണാന്‍ കഴിയില്ല. ഇത് കോടതി വിധി ഉള്‍പ്പെടെ നിറവേറ്റുന്നതിന്റെ ഭാഗമായി, സമാധാനപരമായും സൗഹാര്‍ദ്ദപരമായും നിയമപരമായും മാത്രം ഔദ്യോഗിക കൃത്യം നിറവേറ്റി വന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരേ നടത്തിയ ഭീകരവേട്ടയാണ്. ഈ സംഭവത്തില്‍ എടുത്ത ഒരു കേസും പിന്‍വലിക്കാന്‍ പാടില്ല. ഇത്തരത്തിലുള്ള ഒരു നീക്കവും ഉണ്ടാകാനും പാടില്ല.
ഇങ്ങനെ സമരമായി ചിത്രീകരിച്ച്, സമരാഭാസം നടത്തി, പോലീസ് ഉദ്യോഗസ്ഥന്മാരെ മൃഗീയമായി ആക്രമിക്കുന്ന നടപടിക്കെതിരായ ചിന്തയിലേക്ക് പ്രബുദ്ധ കേരളമാകെ എത്തേണ്ടതുണ്ട്. അങ്ങനെ പൊതു സമൂഹത്തിന്റെ ധാര്‍മിക പിന്തുണ കേരളത്തിലെ പോലീസ് സമൂഹത്തോടൊപ്പം ഉണ്ടാകണമെന്ന് വിനയപൂര്‍വം അഭ്യര്‍ത്ഥിക്കുകയാണ്. അതുപോലെ കേരളത്തെ ഒരു കലാപ ഭൂമിയാക്കാന്‍ നടത്തുന്ന ഇത്തരം നീച നീക്കങ്ങളെ തിരിച്ചറിയാനുള്ള പക്വത കേരളത്തിലെ പോലീസ് സമൂഹത്തിനുണ്ട്. വികാരത്തിനടിമപ്പെടാതെ, വിവേകത്തോടെ ഇത്തരം നീക്കങ്ങളെ തിരിച്ചറിഞ്ഞ് കേരളത്തിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ അവസാന ശ്വാസം വരേയും സംസ്ഥാന പോലീസ് ഉണ്ടാകുകയും ചെയ്യും. അതുപോലെ തന്നെ ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളേണ്ട പോലീസ് ഉദ്യോഗസ്ഥര്‍, കൃത്യമായി കേസെടുത്ത്, സത്യസന്ധമായി അന്വേഷണം നടത്തി, വിട്ടുവിഴ്ചയില്ലാത്ത നിയമനടപടി സ്വീകരിക്കുകയും വേണം.