വ്യവസായ സംരഭം സഹായങ്ങൾ

31 വർഷത്തെ പ്രവാസ ജിവിതത്തിന്‌ ശേഷമാണ്‌ ,നാട്ടിൽ ഒരു സംരഭം തുടങ്ങാൻ ഹരിപ്പാട്‌ ആയാപറമ്പിൽ സനൽ കുമാർ തീരുമാനിക്കുന്നത്‌.സൗദി അറേബ്യയിൽ ഓട്ടോ മൊബൈൽ രംഗത്ത്‌ പ്രവർത്തിച്ച അദ്ദഹം,നാട്ടിൽ ഒരു സ്ഥാപനം ആരംഭിക്കാനായി 15 വർഷം മുന്നേ ഹരിപ്പാട്‌ നഗരത്തിൽ 10 സെന്റ്‌ ഭൂമി വാങ്ങി. 2018 ൽ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു.അവിടെ ആരംഭിക്കുന്നു പ്രശ്നങ്ങൾ…

കെട്ടിട നമ്പർ കിട്ടുക എന്നതായിരുന്നു ആദ്യ കടമ്പ,ചുറ്റുഗോവണിയുടെ സ്ഥാനം മാറ്റണം, മുറ്റത്ത്‌ പാകിയ കല്ല് മാറ്റണം തുടങ്ങി നഗരസഭ ആദ്യം മുതൽ ഉടക്ക്‌ തുടങ്ങി. എല്ലാ നിർദ്ദേശവും പാലിച്ചു. സാവാധനമെങ്കിലും കെട്ടിടം പണി പൂർത്തിയായി,

അടുത്ത കടമ്പ സ്ഥാപനത്തിനുള്ള ലൈസൻസ്‌ ആയിരുന്നു. എല്ലാ നിർദ്ദേശവും പാലിച്ചത്‌ കൊണ്ട്‌ തന്നെ അനുമതി ലഭിക്കുമെന്ന ധാരണയിൽ ആരോഗ്യ മേഖലയിൽ ആരംഭിക്കാൻ പോകുന്ന സ്ഥാപനത്തിനായി 70 ലക്ഷം രൂപയുടെ ഉപകരണങ്ങൾക്ക്‌ ഓർഡർ നൽകി, പത്ത്‌ ജീവനക്കാരേയും നിയമിച്ചു.എന്നാൽ പത്ത്‌ മാസമായിട്ടും അനുമതി ലഭിച്ചില്ല, ജീവനക്കാർക്ക്‌ ശംബളം കൈയ്യിൽ നിന്നും നൽകി കൊണ്ടേയിരുന്നു. ലോൺ മാസതവണ അടവ്‌ 80000 രൂപ വേറെയും കണ്ടെത്തണം. അവസാനം എല്ലാം വേണ്ടെന്ന് വെയ്ക്കാൻ തീരുമാനിക്കുന്ന സമയത്താണ്‌ മന്ത്രി പി രാജീവിന്‌ ഒരു കത്ത്‌ അയയ്ക്കാൻ സനൽകുമാർ തീരുമാനിക്കുന്നത്‌…

മൂന്നരക്കോടി രൂപ മുടക്കി ആരംഭിക്കാനിരുന്ന സ്ഥാപനം പൂട്ടിപ്പോകും എന്ന അവസ്ഥയിൽ നിന്നും മന്ത്രിയുടെ ഇടപെടലിലൂടെ പുനർജ്ജനിച്ച ആ സംരഭം ഇന്ന് മന്ത്രി പി രാജീവ്‌ തന്നെ ഉദ്ഘാടനം ചെയ്യുകയാണ്‌…

ബാക്കി സനൽകുമാറിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ …

" കത്തെഴുതിയതിന്റെ അടുത്ത ദിവസങ്ങളിൽ എന്നെ ഞെട്ടിച്ച്‌ കൊണ്ട്‌ മന്ത്രിയുടെ ഓഫീസിൽ നിന്നും വിളി എത്തി,ഒരു വർഷമായിട്ടും വിവിധ ഓഫീസുകളിൽ കയറി ഇറങ്ങിയിട്ടും കിട്ടാത്ത അനുമതികൾ മൂന്ന് മാസത്തിനുള്ളിൽ കിട്ടി,മന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടർന്ന് താലൂക്ക്‌ വ്യവസായ ഓഫീസർ നഗരസഭയിൽ എത്തി സർക്കാരിന്റെ നയം അവരോട്‌ വ്യക്തമാക്കി,

ദിവസങ്ങൾക്കകം കെട്ടിടത്തിന്‌ നമ്പർ ലഭിച്ചു. ലൈസൻസിന്‌ അപേക്ഷിച്ച ദിവസം തന്നെ മന്ത്രിയുടെ ഓഫീസിൽ നിന്നും നഗരസഭയിലേയ്ക്ക്‌ വിളി എത്തി,അടിയന്തിര നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു.വൈദ്യുതിയ്ക്കായി ട്രാൻസ്ഫോമർ സ്ഥാപിച്ചപ്പോഴും പരിശോധന നീണ്ടു. അവിടെയും ആ വിളി എത്തി,അഗ്നിരക്ഷാ അനുമതിയും വേഗത്തിൽ ലഭിച്ചു "

ഒരു വ്യവസായ സംരഭം തുടങ്ങാൻ ഒരു വ്യവസായിക്ക്‌ ഇത്രയും നടക്കേണ്ടി വന്നെങ്കിൽ, അതൊരു പ്രവാസി കൂടിയാണെങ്കിൽ പ്രത്യേകിച്ചും വലിയൊരു വാർത്തയും കളർഫീച്ചറും, ഫോളോ അപ്പും, 'പ്രാസമൊപ്പിച്ച തലക്കെട്ടോടെ അന്തിച്ചർച്ചയും, അധമ ചേർത്ത കാഥികന്റെ കഥാപ്രസംഗവും ഒക്കെ ഉണ്ടാകേണ്ടതാണല്ലോ എന്നോർത്താണ്‌ ആരാണ്‌ നഗരസഭ ഭരിക്കുന്നത്‌ എന്ന് നോക്കിയത്‌…!

ഉത്തരം സംശയിച്ചത്‌ തന്നെയായിരുന്നു. കോൺഗ്രസ്സ്‌ ഭരിക്കുന്ന നഗരസഭ, സ്ഥലം എം എൽ എ , തക്കോൽ സ്ഥാനം നഷ്ടമായ , തറവാടിയല്ലാത്ത രമേശ്‌ ജി…!!

ചുമ്മാതല്ല വാർത്തയും പ്രതിഷേധവുമൊന്നും ഉണ്ടാകാത്തത്‌…!

'പോസിറ്റീവ്‌ ’ വാർത്ത എന്തങ്കിലും നൽകാമെന്ന് വെച്ചാൽ , നഗരസഭയ്ക്ക്‌ എതിരെ പറയണം, മന്ത്രി പി രാജീവിന്റേയും ഓഫീസിന്റേയും ഇടപെടലിനെ പറ്റി പറയണം, സംരഭക വർഷം എന്ന പദ്ധതിയെ പറ്റി പറയണം, നിശ്ചയിച്ച കാലയളവിന്‌ മുന്നേ ലക്ഷ്യം കവിഞ്ഞതിനെ പറ്റി പറയണം, വന്ന നിക്ഷേപത്തെ പറ്റി പറയണം, വല്യ പാടാന്നേ അതൊക്കെ, അത്‌ കൊണ്ട്‌ സി പി എം അംഗത്തിന്റെ അയൽവാസി എന്തങ്കിലും കേസ്സിൽ പ്രതിയാകുന്നുണ്ടോ എന്ന് നോക്കാം…!