കേരള സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റ്‌ വ്യാജമായി നിർമിച്ച്‌ കെഎസ്‌യു സംസ്ഥാന നേതാവ്‌ അൻസിൽ ജലീൽ

കേരള സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റ്‌ വ്യാജമായി നിർമിച്ച്‌ കെഎസ്‌യു സംസ്ഥാന നേതാവ്‌. സംസ്ഥാന കൺവീനറും കെ സി വേണുഗോപാലിന്റെ അനുയായിയുമായ അൻസിൽ ജലീലിന്റെ പേരിലാണ്‌ വ്യാജ സർട്ടിഫിക്കറ്റ്‌. കേരള സർവകലാശാലയിൽനിന്ന്‌ 2016ൽ ബികോം ബിരുദം നേടിയതായി ചമച്ച സർട്ടിഫിക്കറ്റുപയോഗിച്ച്‌ ആലപ്പുഴയിലെ പണമിടപാട്‌ സ്ഥാപനത്തിൽ ജോലി സമ്പാദിച്ചതായും ആക്ഷേപമുണ്ട്‌.
കേരള സർവകലാശാലയുടെ ഔദ്യോഗിക എംബ്ലവും ലോഗോയും സീലും വൈസ്‌ ചാൻസലറുടെ ഒപ്പും ദുരുപയോഗപ്പെടുത്തിയാണ്‌ സർട്ടിഫിക്കറ്റ്‌ തയ്യാറാക്കിയത്‌. 2014 മുതൽ 2018 വരെ കേരള സർവകലാശാലയുടെ വൈസ്‌ ചാൻസലറായിരുന്നത്‌ പി കെ രാധാകൃഷ്‌ണനാണ്‌. എന്നാൽ, സർട്ടിഫിക്കറ്റിലെ ഒപ്പ്‌ 2004 മുതൽ 2008 വരെ ചാൻസലറായിരുന്ന ഡോ. എം കെ രാമചന്ദ്രൻ നായരുടേതാണ്‌.
രജിസ്റ്റർ നമ്പറുകളിലും വൈരുധ്യമുണ്ട്‌. സെപ്‌തംബർ 2013ലെ രജിസ്റ്റർ നമ്പറായി കാണിച്ചിരിക്കുന്നത്‌ 962039 ആണ്‌. എന്നാൽ, ആ വർഷം സർവകലാശാല അനുവദിച്ചത്‌ 4044 എന്ന നമ്പറിൽ തുടങ്ങുന്ന രജിസ്റ്റർ നമ്പറുകളായിരുന്നു. ഏപ്രിൽ 2013ലെ നമ്പർ സർട്ടിഫിക്കറ്റിൽ 622087 ആണ്‌. ഈ കാലയളവിൽ സർവകലാശാല അനുവദിച്ചത്‌ 70 എന്ന നമ്പറിലാരംഭിക്കുന്ന സർട്ടിഫിക്കറ്റാണ്‌. ഇതേ വർഷങ്ങളായിരിക്കണം സർട്ടിഫിക്കറ്റിന്റെ അവസാന ഭാഗത്തും ഉണ്ടാകേണ്ടത്‌ എന്നിരിക്കെ വ്യാജസർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്‌ 2014 എന്നാണ്‌.
2016 ഏപ്രിലിലെ മെയിൻ പരീക്ഷയ്‌ക്ക്‌ 80247 ആണ്‌ രജിസ്റ്റർ നമ്പറായി സർട്ടിഫിക്കറ്റിലുള്ളത്‌. പലതവണ പരാജയപ്പെട്ടവർക്കായുള്ള അവസാന അവസര (മേഴ്‌സി ചാൻസ്‌) പരീക്ഷയുടെ രജിസ്റ്റർ നമ്പറാണ്‌ 80 എന്ന നമ്പറിൽ ആരംഭിച്ചത്‌. സർട്ടിഫിക്കറ്റിൽ കാണിച്ചിരിക്കുന്ന വിഷയത്തിൽ സർവകലാശാല ഒടുവിൽ മേഴ്‌സി ചാൻസ്‌ നൽകിയതാകട്ടെ 2015ലും 2017ലുമാണ്‌. സർട്ടിഫിക്കറ്റിൽ മൂന്നാം പാർട്ട്‌ വിഷയമായി കാണിച്ചിരിക്കുന്നത്‌ ‘ടാക്‌സേഷൻ ലോ ആൻഡ്‌ പ്രാക്‌ടീസ്‌’ എന്നാണ്‌. 1996 സ്കീമിലാണ്‌ സർവകലാശാലയിൽ ഈ പേപ്പർ പഠിക്കാനുണ്ടായിരു ന്നത്‌. അതേസമയം, സർട്ടിഫിക്കറ്റുമായി തനിക്ക്‌ ബന്ധമില്ലെന്നും പാർടിയിലെ ഗ്രൂപ്പ്‌ പോരാണ്‌ പിന്നിലെന്നുമാണ്‌ അൻസിലിന്റെ വാദം.

അൻസിൽ ജലീലിന്റെ ബിരുദ സർട്ടിഫിക്കറ്റ്‌ വ്യാജമാണെന്ന്‌ കേരള സർവകലാശാല. രജിസ്ട്രാറുടെ നിർദേശപ്രകാരം പരീക്ഷാ കൺട്രോളർ നടത്തിയ അന്വേഷണത്തിലാണ്‌ കണ്ടെത്തൽ. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനടക്കമുള്ളവർ അൻസിൽ ജലീലിനെതിരെ ന്യായീകരിച്ച്‌ രംഗത്തെത്തിയതിനു പിന്നാലെയാണ്‌ ദേശാഭിമാനി വാർത്ത ശരിവച്ച്‌ റിപ്പോർട്ട്‌ പുറത്തുവന്നത്‌.
സർവകലാശാല ഇത്തരത്തിലൊരു സർട്ടിഫിക്കറ്റ്‌ വിതരണം ചെയ്‌തിട്ടില്ല. അതിൽ പറയുന്നതുപോലുള്ള രജിസ്റ്റർ നമ്പർ ബികോം ബിരുദത്തിന്‌ നൽകിയിട്ടില്ല. മുൻ വിസി ഡോ. രാമചന്ദ്രൻ നായരുടേതാണ്‌ കാണിച്ചിരിക്കുന്ന ഒപ്പ്‌. സർട്ടിഫിക്കറ്റിലുള്ള തീയതികളിൽ വൈസ്‌ചാൻസലറായിരുന്നത്‌ ഡോ. പി കെ രാധാകൃഷ്‌ണനാണ്‌. സർട്ടിഫിക്കറ്റ്‌ എവിടെ നിർമിച്ചെന്നും എവിടെയെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനും കുറ്റക്കാരെ കണ്ടെത്താനും പൊലീസ്‌ അന്വേഷണം ആവശ്യമാണെന്നും പരീക്ഷാ കൺട്രോളർ ഗോപകുമാർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
2106202311

ന്യായീകരിച്ച്‌ സതീശൻ
വ്യാജ സർട്ടിഫിക്കറ്റ്‌ നിർമിച്ച കെഎസ്‌യു സംസ്ഥാന കൺവീനറെ ന്യായീകരിച്ച്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. വ്യാജ സർട്ടിഫിക്കറ്റാണെന്ന്‌ തെളിഞ്ഞിട്ടില്ലെന്നും എവിടെയും നൽകിയിട്ടില്ലെന്നും സതീശൻ പറഞ്ഞു. ദേശാഭിമാനിയിലാണ്‌ വാർത്ത വന്നത്‌. വസ്തുത പൊലീസ്‌ അന്വേഷിച്ച്‌ കണ്ടെത്തണം.