നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിൽ തീവ്രഹിന്ദുത്വ പാർട്ടി ബജ്‌റംഗ് സേന കോൺഗ്രസിൽ ലയിച്ചു

ഭോപാലിലെ കോൺഗ്രസ്‌ ആസ്ഥാനമായ ഇന്ദിരാഭവനിലേക്ക്‌ ജൂൺ ആറിന്‌ ഒരു പ്രകടനമെത്തി. കാവിത്തലപ്പാവ്‌ ചുറ്റി, കാവിക്കൊടി പിടിച്ച്‌ ജയ്‌ശ്രീറാം വിളികളുമായി നൂറുകണക്കിനാളുകൾ പ്രകടനത്തിലുണ്ട്‌. വാളും കുന്തവും ഗദയുമൊക്കെ ചുഴറ്റിയുള്ള അഭ്യാസപ്രകടനങ്ങളും. മുൻ മുഖ്യമന്ത്രി കമൽനാഥ്‌ അവരെ വരവേറ്റു. മധ്യപ്രദേശിൽ ന്യൂനപക്ഷവേട്ടയ്‌ക്ക്‌ നേതൃത്വം നൽകിയിരുന്ന സംഘപരിവാർ സംഘടനയായ ബജ്‌റംഗ്‌ സേനക്കാരാണ്‌ കോൺഗ്രസിൽ ലയിക്കാനായി എത്തിയത്‌.

ഹൈന്ദവ വർഗീയവാദികളെ ആലിംഗനം ചെയ്യാൻ കമൽനാഥിനും മറ്റ്‌ കോൺഗ്രസ്‌ നേതാക്കൾക്കും മടിയുണ്ടായില്ല. ഈ വർഷം അവസാനമുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവരുടെ പിന്തുണ നിർണായകമാകുമെന്ന പ്രതീക്ഷയിലാണ്‌ കോൺഗ്രസ്‌. നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്ക്‌ അടുക്കുംതോറും മൃദുഹിന്ദുത്വത്തിൽനിന്ന്‌ തീവ്രഹിന്ദുത്വത്തിലേക്ക്‌ കോൺഗ്രസ്‌ വഴിമാറുന്ന കാഴ്‌ച മധ്യപ്രദേശ്‌, ഛത്തീസ്‌ഗഢ്‌, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ പ്രകടം. അയോധ്യയിലെ പള്ളി ഹിന്ദുക്കൾക്ക്‌ പൂജയ്‌ക്കായി തുറന്നുകൊടുത്തത്‌ 1986ൽ രാജീവ്‌ ഗാന്ധിയാണെന്ന്‌ എല്ലാ യോഗങ്ങളിലും കമൽനാഥ്‌ അഭിമാനത്തോടെ പറയുന്നു.

ക്ഷേത്രം പണിക്കായി 11 വെള്ളി ഇഷ്ടിക കമൽനാഥ്‌ നേരത്തേ അയച്ചിരുന്നു. ജബൽപ്പുരിൽ എത്തിയ പ്രിയങ്ക ഗാന്ധി നർമദയിൽ 100 പൂജാരിമാരുടെ സാന്നിധ്യത്തിൽ പൂജയോടെയായിരുന്നു നിയമസഭാ പ്രചാരണത്തിന്‌ തുടക്കമിട്ടത്‌. റാലിയിൽ ഹനുമാന്റെ ഗദയ്‌ക്കായിരുന്നു കോൺഗ്രസ്‌ ചിഹ്നമായ കൈപ്പത്തിയേക്കാൾ പ്രാമുഖ്യം.

‘രാം വൻ ഗമൻ പഥ്‌’ പദ്ധതി, ദേശീയ രാമായണോത്സവം, കൗസല്യാ മഹോത്സവം, അന്താരാഷ്ട്ര രാമായണ ആഘോഷം തുടങ്ങിയവയാണ്‌ ഛത്തീസ്‌ഗഢിൽ കോൺഗ്രസ്‌ സർക്കാരിന്റെ പരിപാടികൾ. താങ്ങുവിലയ്‌ക്ക്‌ ചാണക-ഗോമൂത്ര സംഭരണം, ചാണക ഉൽപ്പന്നങ്ങൾക്കായി ഗ്രാമങ്ങളിൽ പ്രത്യേക കേന്ദ്രങ്ങൾ എന്നിവയും ഭൂപേഷ്‌ ബാഗേൽ സർക്കാർ നടപ്പാക്കിയിട്ടുണ്ട്‌.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിൽ തീവ്രഹിന്ദുത്വ പാർട്ടി ബജ്‌റംഗ് സേന കോൺഗ്രസിൽ ലയിച്ചു.

ബിജെപി വിട്ട് കോൺഗ്രസിലെത്തിയ മുൻ മന്ത്രി ദീപക് ജോഷിയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് ബജ്രംഗ് സേനയുടെ നേതൃനിരയിൽ ഉള്ളത്. മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽ നാഥിൻ്റെ സാന്നിധ്യത്തിലായിരുന്നു ലയനം.

ബജ്‌റംഗ് സേനയുടെ ദേശീയ അധ്യക്ഷൻ രജ്‌നിഷ് പട്ടേരിയയും കോർഡിനേറ്റർ രഘുനന്ദൻ ശർമയും ചേർന്നാണ് ലയന പ്രഖ്യാപനം നടത്തിയത്. ദീപക് ജോഷിയും ചടങ്ങിൽ സംബന്ധിച്ചിരുന്നു. ചടങ്ങിൽ കമൽ നാഥിന് ബജ്രംഗ് സേന പ്രവർത്തകർ അധികാര ദണ്ഡും പ്രത്യേക ഉപഹാരങ്ങളും കൈമാറി. ജയ് ശ്രീറാം മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടായിരുന്നു ലയനപ്രഖ്യാപനം.

ബിജെപിയെ തള്ളിക്കളഞ്ഞുകൊണ്ടാണ് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കേയുള്ള ഈ ലയനം. ജനവിധിയെ വഞ്ചിച്ചുകൊണ്ടാണ് സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ എത്തിയതെന്ന് ബജ്രംഗ് സേന ആരോപിച്ചു. ബിജെപി അതിൻ്റെ പാതയിൽ നിന്നും വ്യതിചലിക്കുകയാണെന്നും നീരസം വ്യക്തമാക്കിക്കൊണ്ട് ബജ്‌റംഗ് സേന നേതൃത്വം ആരോപിച്ചു.

2006202311

2106202310