കണ്ണൂർ സർവകലാശാലയിൽ പ്രിയ വർഗീസിനെ അസോസിയറ്റ് പ്രൊഫസറായി നിയമിക്കാനുള്ള ശുപാർശ ഹെെക്കോടതി ശരിവെച്ചു

കണ്ണൂർ സർവകലാശാലയിൽ പ്രിയ വർഗീസിനെ അസോസിയറ്റ് പ്രൊഫസറായി നിയമിക്കാനുള്ള ശുപാർശ ഹെെക്കോടതി ശരിവെച്ചു. ശുപാർശ പുനഃപരിശോധിക്കണമെന്നുള്ള ഹെെക്കോടതി സിംഗിൾബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. നിയമന ശുപാർശ ഹെെക്കോടതി അംഗീകരിച്ചു. ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ ഉത്തരവാണ് ജസ്റ്റിസ് എ കെ ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി പി എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്.
യുജിസി മാനദണ്ഡമനുസരിച്ച്‌ അസോസിയേറ്റ്‌ പ്രൊഫസർ നിയമനത്തിന്‌ അസിസ്‌റ്റന്റ്‌ പ്രൊഫസർ തസ്‌തികയിൽ എട്ടുവർഷത്തെ അധ്യാപനപരിചയം ആവശ്യമാണ്‌. അത്‌ പ്രിയ വർഗീസിന്‌ ഇല്ലെന്നായിരുന്നു സിംഗിൾബെഞ്ച് വിധി. യോഗ്യത കണക്കാക്കുന്നതിൽ സിംഗിൾ ബെഞ്ചിന് വീഴ്ചപറ്റിയെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. സീനിയർ അഡ്വക്കറ്റ് രഞ്ജിത്ത് തമ്പാൻ, അഡ്വ. കെ എസ് അരുൺകുമാർ തുടങ്ങിയവരാണ് പ്രിയക്ക് വേണ്ടി ഹാജരായത്.

തനിക്കെതിരെ നടന്നത് മാധ്യമവേട്ടയാണെന്നും നീതി ലഭിച്ചതിൽ സന്തോഷമെന്നും പ്രിയ വർ​ഗീസ് പറഞ്ഞു. വ്യക്തി എന്ന നിലയിൽ താൻ അനുഭവിച്ചത് വേട്ട എന്നു തന്നെ പറയാൻ തോന്നുന്നെന്നും വിധിയിൽ വലിയ സന്തോഷമെന്നും അവർ കൂട്ടിചേർത്തു. കണ്ണൂർ സർവകലാശാലയിൽ അസോസിയറ്റ് പ്രൊഫസറായി നിയമിച്ചത് ഹെെക്കോടതി ശരിവെച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയ വർ​ഗീസ്.

220620231

കണ്ണൂർ സർവകലാശാലയിൽ അസോസിയറ്റ് പ്രൊഫസറായി പ്രിയ വർഗീസിനെ നിയമിക്കാനുള്ള ശുപാർശ ഹൈക്കോടതിയുടെ സിംഗിൾ ബഞ്ച്‌ റദ്ദാക്കിയത്‌ സർക്കാരിനും സിപിഐ എമ്മിനും അടിയും തിരിച്ചടിയും ഒക്കെയായി വ്യാഖ്യാനിച്ച്‌ മണിക്കുർ നീണ്ട അധിക്ഷേപ ചർച്ച നടത്തിയ ചാനലുകൾക്ക്‌ ആ വിധി ഡിവിഷൻ ബെഞ്ച്‌ റദ്ദാക്കിയപ്പോൾ പ്രിയക്ക്‌ മാത്രം ആശ്വാസമാകുന്ന ഉത്തരവായി.
കണ്ണൂർ സർവകലാശാലയിൽ പ്രിയ വർഗീസിനെ അസോസിയറ്റ് പ്രൊഫസറായി നിയമിക്കാനുള്ള ശുപാർശ ഹെെക്കോടതി ശരിവെച്ചു.

കഴിഞ്ഞ നവംബറിൽ സിംഗിൾ ബെഞ്ച്‌ വിധി വന്നതിനെ തുടർന്ന്‌ ചാനലുകളിൽ ദിവസങ്ങൾ നീണ്ട ചർച്ചയായിരുന്നു. ഓരോദിവസത്തെയും ചർച്ചാ തലക്കെട്ടുകൾ തന്നെ സിപിഐ എമ്മിനെയും പ്രിയയെയും ആക്രമിക്കുന്ന വിധത്തിലായിരുന്നു. പത്രങ്ങൾ ആകട്ടെ ഫുൾപേജിൽ പ്രിയ മാത്രമായിരുന്നു വിഷയം. സർക്കാരിനും സിപിഐ എമ്മിനും മുഖ്യമന്ത്രിയുടെ ഓഫീസിനും വരെ തിരിച്ചടിയായി വിധിയെന്നായിരുന്നു വ്യാഖ്യാനം. എല്ലാവരും പ്രിയ വർഗീസിനെ അവഹേളിക്കുന്ന കാർട്ടൂണുകളും നിരത്തി.

കോളേജിൽ എൻഎസ്‌എസിന്റെ ചുമതല വഹിച്ച പ്രിയയെ കുഴിവെട്ടുകാരിയായി ചിത്രീകരിച്ച ജ. ദേവൻ രാമചന്ദ്രന്റെ പരാമർശം നാലുകോളത്തിൽ ഒന്നാം പേജ്‌ വാർത്തയാക്കാനും മലയാള മനോരമ മറന്നില്ല. എന്നാൽ വ്യാഴാഴ്‌ച്ച സിംഗിൾ ബെഞ്ച്‌ വിധി പൂർണ്ണമായും തെറ്റെന്ന്‌ കണ്ടെത്തി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ റദ്ദാക്കിയപ്പോൾ നാല്‌ പ്രധാന ചാനലുകൾ നൽകിയത്‌ ഒരേ തലക്കെട്ടാണ്‌: ‘പ്രിയ വർഗീസിന്‌ ആശ്വാസം’ എന്ന്‌ . പഴയ വാർത്തകൾ ഓർമ്മിപ്പിച്ച്‌ മാധ്യമങ്ങളുടെ ഈ ഇരട്ടത്താപ്പിനെതിരെ സോഷ്യൽ മീഡിയയിൽ ഏറെപ്പേർ എത്തി.

ഡിവിഷൻ ബെഞ്ച്‌ വിധിയിൽ മാധ്യമങ്ങളുടെ ഈ പ്രവണതയെ കൂടി വിമർശിക്കുന്നുണ്ട്‌. കേസ്‌ പരിഗണിക്കുന്ന വേളയിൽ ജഡ്‌ജിമാരുടെ വാക്കാലുള്ള പരാമർശങ്ങൾ എടുത്ത്‌ അന്യായമായ അഭിപ്രായപ്രകടനവും വ്യാഖ്യാനവും നടത്തി മാധ്യമങ്ങൾ കക്ഷികളുടെ മാന്യതയ്‌ക്കും യശസ്സിനും ഉണ്ടാക്കുന്ന ആഘാതം കാണാതിരിയ്‌ക്കാനാവില്ലെന്ന്‌ കോടതി ചൂണ്ടിക്കാട്ടുന്നു. കേസ്‌ ജയിച്ചാൽ പോലും ഇതിന്റെ ദോഷം മാറില്ലെന്ന്‌ വിധി ഓർമ്മിപ്പിക്കുന്നു.

കേസ്‌ കേൾക്കുന്ന വേളയിൽ ജഡ്‌‌ജിമാർ നടത്തുന്ന പരാമർശങ്ങൾ വിഷയത്തിന്റെ ഉള്ളടക്കത്തെപ്പററിയുള്ള വിലയിരുത്തലാകില്ലെന്ന്‌ ഇന്ത്യൻ ചീഫ്‌ ജസ്‌റ്റിസ്‌ തന്നെ പറഞ്ഞിട്ടുള്ളകാര്യം വിധിയിൽ ഉദ്ധരിയ്‌ക്കുന്നു.

വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ കൃത്യമായ ജാ​ഗ്രത പുലർത്തണം. ഭരണഘടന നൽകുന്ന സ്വകാര്യതയ്‌ക്കുള്ള അവകാശം മൗലികാവകാശമാണ്‌. സ്വകാര്യത എന്നാൽ ഒരാൾക്ക്‌ സ്വന്തം അന്തസ്സ്‌ സംരക്ഷിക്കാനുള്ള അവകാശം കൂടിയാണ്‌. ഭരണകൂടത്തിന്റെ ഏകപക്ഷീയമായ നടപടികളിൽ നിന്നു മാത്രമല്ല മാധ്യമങ്ങളിൽ നിന്നും സ്വകാര്യവ്യക്തികളിൽ നിന്നും ഈ സംരക്ഷണം ലഭിക്കണം. ഈ നിരീക്ഷണങ്ങൾ മാധ്യമങ്ങൾ കണക്കിലെടുക്കണം. ഉത്തരവാദിത്വത്തോടു കൂടെ വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള ഒരു പെരുമാറ്റച്ചട്ടം സ്വീകരിയ്‌ക്കണം‐കോടതി പറഞ്ഞു.

220620232