ആഗോള ജനാധിപത്യസൂചികകളിലെ മോശം റാങ്ക്‌ ; മുഖംമിനുക്കാൻ രഹസ്യനീക്കവുമായി ക്രേന്ദ്രം

മോദിയുടെ ഭരണത്തിൽ ഇന്ത്യയുടേത് ‘ക്ഷയിക്കുന്ന ജനാധിപത്യമായി’ മാറുന്നതിന്റെ നാണക്കേട് മാറ്റാനായി ഉള്ള ഇടപെടൽ കേന്ദ്ര സർക്കാർ നടത്തുന്നു .‘ദി ഗാർഡിയൻ’ റിപ്പോർട്ട് പ്രകാരം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കേന്ദ്രം മുഖംമിനുക്കാനുള്ള പ്രവർത്തങ്ങൾ സ്വീകരിക്കുന്നെന്നു റിപ്പോർട്ട്‌ ചെയ്തു . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനവേളയിലാണ്‌ ഇക്കാര്യം പുറത്തുവന്നത്‌.

ലണ്ടനിലെ ‘ദി ഇക്കണോമിസ്റ്റ്‌’ വാർത്താവാരികയുടെ ഇന്റലിജൻസ്‌ യൂണിറ്റ്‌ തയ്യാറാക്കുന്ന ആഗോള ജനാധിപത്യ സൂചികയിലാണ്‌ തുടർച്ചയായ മൂന്നു വർഷവും ഇന്ത്യയെ ‘ക്ഷയിക്കുന്ന ജനാധിപത്യം’ നിലവിലുള്ള രാജ്യമായി വിലയിരുത്തിയത്‌. അമേരിക്കയിൽ സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ‘ഫ്രീഡംഹൗസ്‌’ സംഘടനയാകട്ടെ ‘ഭാഗികസ്വാതന്ത്ര്യങ്ങളുള്ള’ രാജ്യമായും വിലയിരുത്തി. സ്വീഡനിലെ ‘വി–- ഡെം ഇൻസ്റ്റിറ്റ്യൂട്ട്‌’ ഇന്ത്യയിൽ ‘തെരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യ’മാണെന്ന്‌ തുറന്നടിച്ചു.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന ഖ്യാതിയിൽനിന്ന്‌ തകർന്നടിഞ്ഞെന്ന ആക്ഷേപമുയർന്നതോടെ, ആരുടെയും സർട്ടിഫിക്കറ്റ്‌ ആവശ്യമില്ലെന്നു പറഞ്ഞ്‌ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ രംഗത്തെത്തിയിരിക്കുന്നു . കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും അഭയാർഥികളിൽ മുസ്ലിം വിഭാഗത്തെ മാത്രം ഒഴിവാക്കി പൗരത്വം നൽകാനുള്ള നിയമനിർമാണവും മോശം റാങ്കിന്‌ കാരണമായിട്ടുണ്ടാകാമെന്നാണ്‌ ഉദ്യോഗസ്ഥതലത്തിലെ വിലയിരുത്തൽ. തുടർന്നാണ്‌, പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ചർച്ച സജീവമാക്കിയതെന്നും ‘ദി ഗാർഡിയൻ’ പറയുന്നു.ആദ്യമായി ഒൻപത് വർഷങ്ങൾക്ക് ശേഷമാണു അമേരിക്കയിൽ വച്ച് മോദി മാധ്യമങ്ങളോട് മറുപടി പറയാൻ തയ്യാറായത് .

2023 മാർച്ച് 8 നു വന്ന സ്വീഡനിലെ ഗോതെൻബർഗ്‌ സർവകലാശാല വി–- ഡെം റിപ്പോർട്ടിൽ പറയപ്പെടുന്നു
ഏറ്റവും മോശമായ ഏകാധിപത്യം നിലനിൽക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മാറിയെന്ന്‌ സ്വീഡനിലെ ഗോതെൻബർഗ്‌ സർവകലാശാല വി–- ഡെം (വെറൈറ്റീസ്‌ ഓഫ്‌ ഡെമോക്രസി) ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട്‌. ഏകാധിപത്യപ്രവണതയുടെ ഭാഗമായി മാധ്യമങ്ങൾക്കും പൗരസമൂഹത്തിനും നേരെയുള്ള കടന്നാക്രമണം വർധിച്ചു. അക്കാദമിക്‌, സാംസ്‌കാരിക സ്വാതന്ത്ര്യവും അഭിപ്രായപ്രകടന സ്വാതന്ത്ര്യവും അപകടത്തിലായി. വ്യാജവാർത്തകളുടെ പ്രചാരണം, ധ്രുവീകരണം, ഏകാധിപത്യവൽക്കരണം എന്നിവ പരസ്‌പരബന്ധിതമാണെന്ന്‌ റിപ്പോർട്ടിൽ വിശദീകരിക്കുന്നു.

അഫ്‌ഗാനിസ്ഥാൻ, ഇന്ത്യ, മ്യാന്മർ, ബ്രസീൽ എന്നീ രാജ്യങ്ങളെ ഇതിന്‌ ഉദാഹരണമായി പറയുന്നു. 2023ലെ റിപ്പോർട്ടിൽ ജനാധിപത്യ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യക്ക്‌ 97–-ാം സ്ഥാനമാണ്‌. 50 ശതമാനത്തിൽ താഴെയാണ്‌ പോയിന്റ്‌. തെരഞ്ഞെടുപ്പ്‌ ജനാധിപത്യ സൂചികയിൽ 108–-ാം സ്ഥാനത്തും സമത്വസൂചികയിൽ 123–-ാം സ്ഥാനത്തുമാണ്‌ ഇന്ത്യ. വോട്ടെടുപ്പിലൂടെ ഏകാധിപത്യം വന്ന രാജ്യമാണ്‌ ഇന്ത്യയെന്ന്‌ 2021ലെ റിപ്പോർട്ടിൽ വി–- ഡെം ഇന്ത്യയെ വിശേഷിപ്പിച്ചിരുന്നു. അക്കൊല്ലംതന്നെ, ഇന്ത്യയിൽ സ്വാതന്ത്ര്യം ഭാഗികമാണെന്ന്‌ വാഷിങ്‌ടൺ ഡിസി ആസ്ഥാനമായ ഫ്രീഡം ഹൗസ്‌ റിപ്പോർട്ടിൽ പറഞ്ഞു.

അടിയന്തരാവസ്ഥയ്ക്ക് സമം
സ്വീഡൻ കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട്‌ ഫോർ ഡെമോക്രസി ആൻഡ്‌ ഇലക്ടറൽ അസിസ്റ്റൻസ്‌ ഇന്ത്യയെ ജനാധിപത്യം തകർച്ചയിലേക്ക്‌ നീങ്ങിയ പ്രധാന രാജ്യങ്ങളുടെ പട്ടികയിൽപ്പെടുത്തി. ഇവരുടെ ആഗോള ജനാധിപത്യ റിപ്പോർട്ടിൽ ഇന്ത്യക്ക്‌ നൽകിയത്‌ ഏതാണ്ട് അടിയന്തരാവസ്ഥക്കാലത്തേതിനു തുല്യമായ സ്‌കോറാണ്‌. സർക്കാരിന്റെ ജനകീയസ്വഭാവം 1975ൽ 0.59 ആയിരുന്നത്‌ 1995ൽ 0.69 ആയി ഉയർന്നു. 2020ൽ ഇത്‌ ഇടിഞ്ഞ്‌ 0.61 ആയി. മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ശ്രീലങ്കയ്‌ക്കും ഇന്തോനേഷ്യക്കും ഒപ്പം ഏറ്റവും കുറഞ്ഞ സ്‌കോറാണ്‌ ഇന്ത്യക്ക്‌ നൽകിയിട്ടുള്ളത്‌.