ഏറ്റുമുട്ടി ബാഗേലും മർക്കാമും

ഛത്തീസ്‌ഗഢിൽ മുഖ്യമന്ത്രി ഭൂപേഷ്‌ ബാഗേലും പിസിസി പ്രസിഡന്റ്‌ മോഹൻ മർക്കാമും തമ്മിലുള്ള തർക്കം ശക്തമായി. കോൺഗ്രസ്‌ പാർടിയിലെ നിർണായക പദവികളിൽ മോഹൻ മർക്കാം നടത്തിയ അഴിച്ചുപണി സംസ്ഥാന ചുമതലയുള്ള എഐസിസി നേതാവ്‌ കുമാരി ഷെൽജ ഇടപെട്ട്‌ റദ്ദാക്കി. ബാഗേലുമായി നടത്തിയ ചർച്ചയ്‌ക്കു പിന്നാലെയാണ്‌ ഇടപെടൽ. അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെയാണ് തമ്മിലടി. രാജസ്ഥാനിൽ അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള പോര്‌ പരിഹരിക്കാൻ പാടുപെടുന്നതിനിടെയാണ്‌ ഛത്തീസ്‌ഗഢിലെ പൊട്ടിത്തെറി.

ജൂൺ ആദ്യം ഡൽഹിയിലെത്തി കോൺഗ്രസ് പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയുമായി ചർച്ച നടത്തിയശേഷമാണ്‌ മോഹൻ മർക്കാം വലിയ അഴിച്ചുപണി നടത്തിയത്‌. വിശ്വസ്‌തരെ നിർണായക പദവികളിൽ പ്രതിഷ്‌ഠിച്ചു. ഭൂപേഷ്‌ ബാഗേൽ ഉടക്കിയതിനു പിന്നാലെ നിയമനങ്ങൾ റദ്ദാക്കി കുമാരി ഷെൽജ ഉത്തരവിറക്കി. എന്നാൽ, ഈ ഉത്തരവ്‌ ഇതുവരെ നടപ്പാക്കിയിട്ടില്ല. മോഹൻ മർക്കാമിനെ പിസിസി പ്രസിഡന്റ്‌ പദവിയിൽനിന്ന്‌ നീക്കണമെന്ന്‌ ബാഗേൽ നേതൃത്വത്തിനോട്‌ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്‌. തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ അനാവശ്യമായ അസ്വാരസ്യവും ആശയക്കുഴപ്പവും ഒഴിവാക്കാൻ മോഹൻ മർക്കാമിനെ നീക്കുന്നതാണ്‌ ഉചിതമെന്നാണ്‌ ബാഗേൽ വാദിക്കുന്നത്‌.

2022 ൽ പുറത്തുവന്ന കണക്ക് പ്രകാരം

ഇന്നത്തെ ബിജെപിയുടെ മുഖങ്ങളിൽ ഭൂരിപക്ഷവും ഇന്നലെകളിൽ കോൺഗ്രസ്‌ സംഭാവന ചെയ്‌തവരാണ്‌. എംപിമാരും എംഎൽഎമാരുമായ 189 പേരാണ്‌ 2014 മുതൽ 2022വരെകോൺഗ്രസ്‌ വിട്ടത്‌. ഇതിൽ 181 പേരും ബിജെപിയിലേക്കായിരുന്നു കൂറുമാറിയത്‌. വടക്ക്‌ കിഴക്കൻ ഇന്ത്യയിലെ ഏഴ്‌ സംസ്ഥാനത്തും ഇന്ന്‌ എൻഡിഎ ഭരണമാണ്‌. അരുണാചൽ, അസം, മണിപ്പൂർ, ത്രിപുര എന്നീ നാല്‌ സംസ്ഥാനത്തും ബിജെപിയിലേക്ക്‌ കോൺഗ്രസ്‌ നേതാക്കൾ കൂട്ടത്തോടെ കൂറുമാറുകയായിരുന്നു. 2014 ൽ തുടങ്ങിയ ഒഴുക്ക്‌ ഇന്നും തുടരുകയാണ്‌.

ആദ്യം ഗുഡ്‌ബൈ പറഞ്ഞത്‌ നേതാക്കൾ
കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ചിന്തൻ ശിബിർ നടക്കുന്നതിനിടെയാണ്‌ പഞ്ചാബിലെ മുതിർന്ന നേതാവ്‌ സുനിൽ ജക്കാർ കോൺഗ്രസിനോട്‌ ഗുഡ്‌ബൈ പറഞ്ഞത്‌. മുൻ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരുമായിരുന്ന ഗിരിധർ ഗോമങ്‌, എൻ ഡി തിവാരി, ജഗദാംബിക പാൽ എന്നിവരും ബിജെപിയിലേക്ക്‌ ചേക്കേറി. മഹാരാഷ്‌ട്ര പിസിസി വർക്കിങ്‌ പ്രസിഡന്റ്‌ ഹർദിക്‌ പാട്ടേൽ കോൺഗ്രസ്‌ വിട്ടത്‌ അടുത്തകാലത്താണ്‌.

രാഹുൽ ബ്രിഗേഡിലെ പ്രമുഖരും വിട്ടു
രാഹുൽ ബ്രിഗേഡിലെ പ്രമുഖരായിരുന്ന യുപിഎ സർക്കാരിൽ മന്ത്രിയുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ, ആർ പി എൻ സിങ്‌, ജിതിൻ പ്രസാദ്‌ എന്നിവർ രണ്ട്‌ വർഷത്തിനിടയിലാണ്‌ കോൺഗ്രസ്‌ വിട്ട്‌ ബിജെപിയിലെത്തിയത്‌. ഹരിയാന മുൻമുഖ്യമന്ത്രി ഭജൻ ലാലിന്റെ മകനും സംസ്ഥാനത്തെ പ്രധാന നേതാവുമായ കുൽദീപ്‌ ബിഷ്‌ണോയ്‌ അടുത്തിടെയാണ്‌ രാജിവച്ച്‌ ബിജെപിയിൽ ചേർന്നത്‌.

എസ്‌ എം കൃഷ്‌ണ
കർണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ഗവർണറുമായിരുന്നു. 2017ൽ ബിജെപിയിൽ.

സത്യപാൽ മഹാരാജ്‌
ഉത്തരാഖണ്ഡിൽനിന്നുള്ള കോൺഗ്രസ്‌ എംപിയായിരിക്കെ ബിജെപിയിലേക്ക്‌ ചേക്കേറി.

ഡി പുരന്ദേശ്വരി
എൻടിആറിന്റെ മകൾ. രണ്ടാം യുപിഎ സർക്കാരിൽ കേന്ദ്രമന്ത്രി. 2014ൽ ബിജെപിയിൽ ചേർന്നു.

ജഗദാംബിക പാൽ
മുൻ ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി. 2014ൽ ബിജെപിയിൽ ചേർന്നു.

മണിക്‌ സാഹ
ത്രിപുര മുഖ്യമന്ത്രി. 2016ലാണ്‌ കോൺഗ്രസ്‌ വിട്ട്‌ ബിജെപിയിലെത്തിയത്‌.

ഹിമന്ത ബിസ്വ സർമ
അസം മുഖ്യമന്ത്രി. 2015ൽ കോൺഗ്രസ്‌ വിട്ട്‌ ബിജെപിയിലെത്തി.

എൻ ബിരെൻ സിങ്‌
മണിപ്പുർ മുഖ്യമന്ത്രി . 2016ൽ ബിജെപിയിലെത്തി.

പേമ ഖണ്ഡു
നിലവിൽ അരുണാചൽ മുഖ്യമന്ത്രി. കോൺഗ്രസിന്റെ മുഖ്യമന്ത്രിയായിരിക്കെ പാർടി വിട്ടു ബിജെപിയിൽ ചേർന്നു.

നാരായൺ റാണെ
റാണെ മഹാരാഷ്‌ട്ര സർക്കാരിൽ രണ്ട്‌ തവണ മന്ത്രിയായിരുന്നു. ഇപ്പോൾ ബിജെപിയിൽ.

റീത്ത ബഹുഗുണ ജോഷി
യുപി കോൺഗ്രസ്‌ അധ്യക്ഷയായിരുന്നു. ഇപ്പോൾ ബിജെപിയിൽ

കേരളത്തിൽനിന്ന് കോൺഗ്രസ്‌ സംഭാവന ചെയ്‌തവർ

എസ് കൃഷ്ണകുമാർ
കൊല്ലം എംപി. രാജീവ്‌ഗാന്ധി, നരസിംഹറാവു മന്ത്രിസഭകളിൽ അംഗമായിരുന്നു. 2004ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി.

ജി രാമൻ നായർ
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് മെമ്പറും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റുമായിരുന്നു രാമൻ നായർ. ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷനായി.

കെ എസ് രാധാകൃഷ്ണൻ
ഉമ്മൻ ചാണ്ടി മന്ത്രിസഭ പിഎസ്‌സി ചെയർമാനായി നിയമിച്ചു. ഇപ്പോൾ ബിജെപിയിൽ.

ടോം വടക്കൻ
എഐസിസി വക്താവായ ടോം വടക്കൻ ബിജെപിയിൽ ചേർന്നു.