തച്ചനാട്ട്കര ഗ്രാമപഞ്ചായത്തിലെ പ്രോജക്റ്റ് അസിസ്റ്റൻ്റായി ജോലി ചെയ്തിരുന്ന അമീൻ റാഷിദ് എങ്ങനെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായി?

*കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലെ വിദ്യാർത്ഥി മണ്ഡലത്തിലേക്ക് മത്സരിക്കാനുള്ള പ്രഥമ യോഗ്യത യൂണിവേഴ്സിറ്റിക്ക് കീഴിൽ മുഴുവൻ സമയ വിദ്യാർത്ഥിയായിരിക്കണം എന്നതാണ്. ഒരു ഗ്രാമപഞ്ചായത്തിലെ ജീവനക്കാരനായിരുന്ന ഒരാൾ എങ്ങനെ യൂണിവേഴ്സിറ്റിക്ക് കീഴിലെ ഒരു കോളേജിൽ മുഴുവൻ സമയ വിദ്യാർത്ഥിയാകും?

ഇങ്ങനെ വ്യാജമായി സെനറ്റ് മെമ്പറായ msf നേതാവിനെ ന്യായീകരിക്കാൻ സാക്ഷാൽ പ്രതിപക്ഷ നേതാവ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

അദ്ദേഹം പറയുന്നത് പ്രകാരം msf നേതാവ് ഒന്നാം സെമസ്റ്ററിൻ്റെ കാലയളവിൽ ആയിരുന്നു പഞ്ചായത്തിൽ ജോലി ചെയ്തിരുന്നത് എന്നാണ്. അദ്ദേഹം ആ സമയം ക്ലാസിന് പോയില്ല, ഹാജർ ഇല്ല എന്നും പറഞ്ഞു. ആയ്ക്കോട്ടെ, എന്നിട്ടോ??

*പിന്നീട് 2023 മാർച്ച് 31 ന് ജോലിയിൽ നിന്ന് റിലീവ് ചെയ്തതിന് ശേഷം അദ്ദേഹം രണ്ടാം സെമസ്റ്റർ സമയത്ത് കൃത്യമായി ക്ലാസിൽ പോയി, അങ്ങനെ മുഴുവൻ സമയ വിദ്യാർത്ഥിയായി, അങ്ങനെ മൽസരിച്ചു എന്നാണ്. ഇതെങ്ങനെ സാധ്യമാകും??

*കാലിക്കറ്റ് യൂണിവേഴ്സിറ്റി UG റഗുലേഷൻ പ്രകാരം 50 ശതമാനത്തിൽ താഴെ മാർക്കുള്ള വിദ്യാർത്ഥികൾക്ക് അടുത്ത സെമസ്റ്ററിലേക്ക് പ്രവേശനം നൽകില്ല. സെമസ്റ്റർ ഔട്ട് ആയി പുനപ്രവേശം നേടിയേ തീരൂ. അങ്ങനെ പുനപ്രവേശം നേടിയിട്ടുണ്ടെങ്കിൽ 2023 ജൂലൈ മാസത്തിൽ ആരംഭിക്കാനിരിക്കുന്ന ഒന്നാം സെമസ്റ്ററിൽ ആണ് അമീൻ റാഷിദ് പഠിക്കേണ്ടത്. പിന്നെ എങ്ങനെ അദ്ദേഹം രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിയായി?

പച്ചക്കള്ളം പ്രചരിപ്പിക്കാൻ കേരളത്തിൻ്റെ പ്രതിപക്ഷ നേതാവ് തന്നെയാണ് നേതൃത്വം നൽകിയിട്ടുള്ളത്. ഇതിന് പ്രതിപക്ഷ നേതാവ് മറുപടി പറയേണ്ടതുണ്ട് ?

ജോലി ഉള്ള വ്യക്തിയെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലേക്ക് മത്സരിപ്പിച്ചഎം സ് എഫ് നടപടിക്കെതിരെ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

ആർഷോയുടെ കുറിപ്പ്‌ പൂർണരൂപം:

പഞ്ചായത്ത് പ്രൊജക്‌ട് അസിസ്റ്റന്റായി പണിയെടുക്കുന്നവർക്ക് കാലിക്കറ്റ് സർവ്വകലാശാലാ സെനറ്റിലേയ്ക്ക് മത്സരിക്കാം. ഒരൊറ്റ നിബന്ധനയേ ഉള്ളൂ, എംഎസ്‌എഫിൽ നിന്ന് റിട്ടയർമെന്റ് പ്രായം കഴിഞ്ഞ് നിൽക്കുന്ന മുസ്ലീം ലീഗ് നേതാവായിരിക്കണം.

എസ്എഫ്ഐ ക്കെതിരെ പടച്ചുണ്ടാക്കുന്ന ഉണ്ടായില്ലാ വെടികൾക്കിടയിൽ ഇനിയെന്ത് വ്യാജ വാർത്ത കൊടുക്കും എന്നറിയാതെ കഷ്‌ടപ്പെടുന്ന മാധ്യമ സുഹൃത്തുക്കൾക്ക്‌ റിപ്പോർട്ട്‌ ചെയ്യാൻ സമയം കിട്ടില്ലെന്നുറപ്പുള്ള ‘തെളിവോടെയുള്ള’ ഒന്നാന്തരമൊരു തട്ടിപ്പിന്റെ വിവരം തരാം. മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രടറി പി എം എ സലാം തന്നെ മുൻപ് പരസ്യമാക്കിയ തട്ടിപ്പിന്റെ തെളിവ് തന്നെ.

കഴിഞ്ഞ ദിവസമായിരുന്നു കാലിക്കറ്റ് സർവ്വകലാശാലാ സെനറ്റ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന് മുൻപേ തന്നെ ഉഡായിപ്പ്‌ കാണിച്ചു തിരുകി കയറ്റാൻ ശ്രമിച്ച 23 കൗൺസിലർമാരെ ബഹു. കേരള ഹൈക്കോടതി എടുത്ത് തോട്ടിൽ എറിഞ്ഞിരുന്നു. ‘മുണ്ടും മുണ്ടും’ എന്ന് വിരട്ടാൻ ഇറങ്ങിയിരിക്കുന്ന കൂട്ടത്തിലെ ഒരൊറ്റ മാധ്യമം പോലും അന്ന് അത് റിപ്പോർട്ട്‌ ചെയ്യാൻ കൂട്ടാക്കിയില്ല. ഓർക്കണം, തെരഞ്ഞെടുക്കപ്പെടാതെ ‘പേരെഴുതിക്കൊടുത്ത് ’ ജയിപ്പിച്ച ’ 23 തട്ടിപ്പുകാരെ’ ആണ് കോടതി അയോഗ്യരാക്കിയത്. അത് മാധ്യമങ്ങൾക്ക് ‘വെണ്ടയ്ക്കാ’ മുഴുപ്പുള്ള ബ്രേക്കിങ്ങ് ആയിരുന്നില്ല. വിഷയം അതല്ല, വിദ്യാർത്ഥി മണ്ഡലത്തിലേക്ക് മത്സരിക്കാൻ വേണ്ട ഏക യോഗ്യത സർവ്വകലാശാലയ്ക്ക് കീഴിലെ മുഴുവൻ സമയ വിദ്യാർത്ഥി ആയിരിക്കണം എന്നത് മാത്രമാണ്. എന്നാൽ കാലിക്കറ്റ് സർവ്വകലാശാ സെനറ്റിലേയ്ക്ക് എംഎസ്എഫ് മത്സരിപ്പിച്ചതും വിജയിപ്പിച്ചതും ലീഗ് ഭരിക്കുന്ന തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തിലെ പ്രൊജക്റ്റ്‌ അസിസ്റ്റന്റ് തസ്‌തികയിൽ കഴിഞ്ഞ ഒരു വർഷമായി ജോലി ചെയ്യുന്ന ലീഗ് നേതാവിനെ.

വിദ്യാർത്ഥി അല്ലാത്ത, ഗ്രാമ പഞ്ചായത്ത്‌ ജീവനക്കാരനെ വിദ്യാർത്ഥിയാണെന്ന് വ്യാജമായി ചമച്ച് സെനറ്റിൽ എത്തിച്ച 'പിഎംഎ സലാം മോഡൽ ’ തട്ടിപ്പ് ഏതെങ്കിലും മാധ്യമം പ്രൈം ടൈം ചർച്ച ചെയ്യുമെന്ന് കരുതാൻ മാത്രം നിഷ്‌കളങ്കത ഞങ്ങൾക്കില്ല. പരാതിയുമായി ഞങ്ങൾ മുന്നോട്ട് പോകും, തട്ടിപ്പുകാരനെ സർവ്വകലാശാല അയോഗ്യനാക്കിയാലും നിങ്ങളുടെ പ്രൈം ടൈം ഡിബേറ്റിന്റെ പരിസരത്തു പോലും ആ വാർത്ത എത്തില്ലെന്നറിയാം.വിരോധം ലവലേശം ഇല്ല. എസ്എഫ്യെ കുറിച്ചുള്ള വ്യാജ വാർത്തകൾക്ക് എരിവ് പകരാൻ മുഖ്യമന്ത്രിയുടെ മുതൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ വരെ ഫോട്ടോ ഉപയോഗിച്ച് പോസ്റ്ററടിച്ച ഒരൊറ്റ മാധ്യമത്തിനും പി എം എ സലാമിന്റെ ചിത്രം ഗൂഗിളിൽ പോലും ചികയാൻ സമയമുണ്ടാവില്ല.

കെഎസ്യുവിന്റെ സംസ്ഥാന കൺവീനർ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടാക്കി തൊഴിൽ നേടിയ വിവരം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഏതോ കാലത്ത് കെഎസ്യുവിൽ പ്രവർത്തിച്ചതോ കെഎസ്യുവുമായി മുള്ളിയാൽ തെറിച്ചുണ്ടായ ബന്ധമോ അല്ല. നിലവിൽ കെഎസ്യുവിന്റെ സംസ്ഥാന കൺവീനറാണ് ഈ തട്ടിപ്പുകാരൻ.

സോഷ്യൽ മീഡിയയിൽ ഇടത് സർക്കിളുകളിൽ പരസ്‌പരം പറഞ്ഞു തീർത്തു എന്നല്ലാതെ ധാർമിക രോഷം പൊട്ടിയൊഴുകുന്ന ഒരൊറ്റ മാധ്യമവും അറിയാതെ പോലും നാട്ടുകാരോട് ആ വാർത്ത പറഞ്ഞിട്ടില്ല. സഖാവ് ധീരജിന്റെ കൊലയാളികളായ ക്രിമിനലുകളെ കെഎസ്‌യു ജില്ലാ - സംസ്ഥാന നേതൃത്വത്തിലേക്ക് ‘പ്രൊമോഷൻ’ കൊടുത്ത് ഉയർത്തിയപ്പോഴും രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തപ്പോഴും മാധ്യമങ്ങളെ മാത്രമല്ല, ഇന്ന് എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരി നിന്ന ഒരൊറ്റ സാംസ്‌കാരിക ബുദ്ധിജീവികളെയും ആ പരിസരത്തു പോലും കണ്ടിട്ടില്ല അത് കൊണ്ട് വളരെ ബഹുമാനത്തോടെ തന്നെ പറഞ്ഞുകൊള്ളട്ടെ, നിങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന അജണ്ടകൾ പൂർവ്വാധികം ഭംഗിയായി ചെയ്‌ത് കൊള്ളുക. അതിന്റെ ഒപ്പം നിഷ്‌പക്ഷ മാധ്യമ പ്രവർത്തനത്തിന്റെ അളിഞ്ഞ വായ്ത്താരികളുമായി ദയവ് ചെയ്‌ത് എസ്എഫ്ഐ ക്ക്‌ ക്ലാസ്സെടുക്കാൻ വരരുത്.