മാധ്യമപ്രവര്‍ത്തക പറയുന്നൂ "ഞാന്‍ കൊല്ലപ്പെട്ടേക്കും'

വെറുപ്പിന്റെ വെടിയുണ്ടകള്‍ക്കും വാളുകള്‍ക്കും മുന്നില്‍ ഒരുനാള്‍ താന്‍ കൊല്ലപ്പെട്ടേക്കുമെന്ന് വെളിപ്പെടുത്തി, തീവ്രഹിന്ദുത്വ വാദികളുടെ സൈബര്‍ വേട്ടയാടലിന്‌ ഇരയായ സ്വതന്ത്ര മാധ്യമപ്രവർത്തക തുളസി ചന്തു. ബിജെപിയുടെ വര്‍​ഗീയനീക്കങ്ങള്‍ വസ്തുതകള്‍ നിരത്തി വെളിപ്പെടുത്തിയ വീഡിയോ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഹൈദരാബാദുകാരിയായ പ്രമുഖ മാധ്യമപ്രവര്‍ത്തക വര്‍ഷങ്ങളായി തീവ്രഹിന്ദുത്വ വാദികളായ ട്രോളര്‍മാരുടെ വേട്ടയ്ക്ക് ഇരയാകുന്നത്.






തെലുങ്ക് അച്ചടി, ദൃശ്യ മാധ്യമങ്ങളില്‍ 14 വർഷം ജോലി ചെയ്ത തുളസി ചന്തു, 2020ൽ ആണ് സ്വതന്ത്ര യു ട്യൂബ് ചാനൽ ആരംഭിച്ചത്. 2020-ൽ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വര്‍​ഗീയനിലപാട് തുറന്നുകാട്ടിയ റിപ്പോര്‍ട്ടോടെയാണ് അവര്‍ക്കെതിരെ സൈബര്‍ വേട്ട ആരംഭിച്ചത്. "ഹിന്ദുവിരുദ്ധ’, "കമ്മി’ തുടങ്ങിയ വിശേഷങ്ങള്‍ ചുമത്തി നിന്ദ്യമായ വ്യക്തിഹത്യ ആരംഭിച്ചു. കൂട്ടബലാത്സം​ഗ ഭീഷണിയും കൊലപാതക ഭീഷണിയും തുടരുന്നു.

നിരന്തര വിദ്വേഷ പ്രചാരണം തന്റെ കൊലപാതകത്തില്‍ കലാശിക്കുമെന്ന് കഴിഞ്ഞദിവസം ഫെയ്സ്ബുക്കിലെ വികാരനിര്‍ഭരമായ കുറിപ്പില്‍ തുളസി ചന്തു കുറിച്ചു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ നടപടി ഉണ്ടായിട്ടില്ല. തുളസിയുടെ നിസ്സഹായാവസ്ഥ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളില്‍ അവര്‍ക്ക് പിന്തുണയര്‍പ്പിച്ച് നിരവധി പേര്‍ എത്തുന്നു.

2020 മുതൽ സംഘ് പരിവാറിന്റെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും നേരിടുകയാണ് സ്വതന്ത്ര മാധ്യമ പ്രവർത്തകയായ തുളസി ചന്തു. ഹൈദരാബാദിലെ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വർഗീയ ചേരിതിരിവുണ്ടാക്കി വോട്ട് നേടാൻ ബിജെപി ശ്രമിക്കുന്നതിനെതിരെ പ്രതികരിച്ചതോടെയാണ് സംഘ് പരിവാറിന്റെ ഭീഷണിയാരംഭിച്ചത്. തുളസിയുടെ ഫോട്ടോ മോർഫ് ചെയ്ത് വീഡിയോ നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപിച്ചു. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. താൻ ഏത് നിമിഷവും കൊല്ലപ്പെടാമെന്ന് തുളസി ചന്തു കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ എഴുതിയിരുന്നു.
#Journalist #ThulasiChandu #JournalismIsNotACrime #pressfreedom