യോഗി ആദിത്യനാഥിന്റെ ഭരണത്തിൽ യുപിയിൽ മാധ്യമപ്രവർത്തകർ നേരിട്ടത്‌ വ്യാപക വേട്ടയാട്ടൽ

യോഗി ആദിത്യനാഥിന്റെ ഭരണത്തിൽ യുപിയിൽ മാധ്യമപ്രവർത്തകർ നേരിട്ടത്‌ വ്യാപക വേട്ടയാട്ടൽ.

12 മാധ്യമ പ്രവർത്തകരാണ്‌ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്‌. മാധ്യമ പ്രവർത്തർക്ക് സുരക്ഷയൊരുക്കാൻ പൊലീസ്‌ തയ്യാറാകാറില്ല. കൊലപ്പെട്ട മാധ്യമപ്രവർത്തകർ ശുഭ മണി ത്രിപാഠി, സുലഭ് ശ്രീവാസ്തവ എന്നിവർ പൊലീസിൽ നിന്ന്‌ സുരക്ഷ ആവശ്യപ്പെട്ടുവെങ്കിലും നൽകിയില്ല. റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സുരജ്‌ പാണ്ഡെയുടേത്‌ ആത്മഹത്യയാണെന്നാണ്‌ ആദ്യം പൊലീസ്‌ അവകാശപ്പെട്ടത്‌. പിന്നീട്‌ രണ്ട്‌ പൊലീസുകാർ തന്നെ അറസ്റ്റിലായി.
കർഷകർക്കിടയിലേക്ക് മന്ത്രിപുത്രൻ നടത്തിയ ആക്രമണത്തിനിടെയാണ്‌ ഒരു മാധ്യമ പ്രവർത്തകന്‌ ജീവൻ നഷ്ടമായത്‌.
കൊലപാതകം, മർദനം, അറസ്റ്റ്‌, വിചാരണ, ഭീഷണി എന്നിങ്ങനെ മാധ്യമ പ്രവർത്തകർ നേരിട്ട അതിക്രമങ്ങളെ നാലായി തിരിച്ച് പുറത്തിറക്കിയ ‘മാധ്യമങ്ങളുടെ ഉപരോധം’ എന്ന റിപ്പോർട്ട് ബിജെപിക്കാർ ഒന്ന് വായിച്ചു നോക്കണം.
അഞ്ച്‌ വർഷത്തിനിടയിൽ 138 മാധ്യമ പ്രവർത്തകർക്കെതിരായാണ്‌ കേസെടുത്തത്‌. ഇതിൽ 66പേരെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിടച്ചു. 12 പേരെ തടങ്കലിലാക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്‌തിട്ടുണ്ട്‌.
2017ൽ ആദിത്യനാഥ്‌ അധികാരത്തിലേറിയതിന്‌ പിന്നാലെ അവീൻ ഗുപ്ത,രാജേഷ് മിശ്ര എന്നിവർ വെടിയേറ്റ്‌ മരിച്ചു. 2020ൽ ഏഴ്‌ പേരെയാണ്‌ കൊലപ്പെടുത്തിയത്‌. രാകേഷ് സിങിനെ വീട് ആക്രമിച്ച് തീയിട്ടശേഷം കൊല്ലപ്പെട്ടുത്തി. വിക്രം ജോഷി, രത്തൻ സിങ്‌ എന്നിവരെ പട്ടാപ്പകൽ വെടിവച്ച്‌ കൊന്നു. ഉദയ്‌ പാസ്‌വാനെയും ഭാര്യയെയും ഗുണ്ടകൾ തല്ലിക്കൊല്ലുകയായിരുന്നു. പോലീസ് ഇൻഫോർമറാണെന്ന്‌ സംശയിച്ചാണ്‌ ഫറാസ് അസ്ലമിനെ കൊന്നത്‌. ജനുവരി 26നാണ്‌ സുധീർ സൈനിയെ കൊല്ലപ്പെടുത്തിയത്‌. ഇതൊക്കെയാണ് ബിജെപിക്കാരുടെ സ്വർഗമായ യുപിയിൽ നടക്കുന്നത്
നരേന്ദ്രമോദി ഏറ്റെടുത്ത ഡോമാരി ഗ്രാമത്തിലെ ഭക്ഷ്യ ക്ഷാമം റിപ്പോർട്‌ ചെയ്‌തതിന് ‘സ്‌ക്രോളി’ന്റെ എഡിറ്റർ പ്രിയ ശർമയ്‌ക്കെതിരെ വാരണാസി ജില്ലാ അധികൃതർ കേസെടുത്തത്. ലോക്ക്‌ഡൗണിനിടെ സാമൂഹ്യ അടുക്കള അടച്ച്‌ പൂട്ടിയ വാർത്ത നൽകിയതിന്‌ ക്രിമിനൽ ഗൂഢാലോചന കുറ്റമാണ്‌ ചുമത്തിയത്‌. പലരുടെയും വീട്ടിൽ നിരവധി തവണ റെയ്‌ഡ്‌ അടക്കമുള്ള പ്രതികാര നടപടികളും സ്വീകരിച്ചു.
ഉച്ചഭക്ഷണ പദ്ധതിയിലെ തട്ടിപ്പ്‌ റിപ്പോർട്‌ ചെയ്‌ത ജനസന്ദേശ് പത്രത്തിന്‌ സർക്കാർ പരസ്യം നൽകുന്നത്‌ പോലും നിർത്തി.
കർഷകർ നടത്തിയ ട്രാക്ക്‌റ്റർ റാലിയെക്കുറിച്ച്‌ സംസാരിച്ചതിന്‌ രാജ്ദീപ് സർദേശായി, നാഷണൽ ഹെറാൾഡിന്റെ സീനിയർ കൺസൾട്ടിംഗ് എഡിറ്റർ മൃണാൾ പാണ്ഡെ, ക്വാമി ആവാസ് എഡിറ്റർ സഫർ ആഘ, കാരവൻ മാസികയുടെ എഡിറ്ററും സ്ഥാപകനുമായ പരേഷ് നാഥ്, കാരവൻ എഡിറ്റർ അനന്ത് നാഥ്, എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന വിനോദ് കെ. ജോസ് എന്നിവർക്കെതിരെയും കേസെടുത്തു. കർഷക സമരത്തിനെ അനുകൂലിച്ചതിന്‌ ദി വയർ സ്ഥാപകൻ സിദ്ധാർഥ്‌ വരദരാജനെതിരെയും കേസെടുത്തു.
വ്യാജവാർത്ത പ്രഖ്യാപിക്കാനുള്ള അധികാരം പ്രസ് ഇൻഫർമേഷൻ ബ്യൂറോയ്ക്ക് നൽകി ഐ.ടി. നിയമ ഭേദഗതി ബില്ലുമായി കേന്ദ്ര ഗവൺമെന്റ്. കേന്ദ്രസർക്കാരിനെതിരായ വ്യാജമോ തെറ്റിദ്ധാരണ പരത്തുന്നതോ ആയ വാർത്തകൾ കണ്ടെത്താനുള്ള അധികാരം പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പി.ഐ.ബി.) വസ്തുതാപരിശോധകസംഘത്തിന് നൽകിയ നിയമഭേദഗതിക്കെതിരേ രംഗത്ത് വന്നത് സി.പി.എമ്മും പത്രാധിപ സംഘടനായ എഡിറ്റേഴ്സ് ഗിൽഡും ആണ്.
പി.ഐ.ബി.ക്ക് ഇത്തരം അധികാരങ്ങൾ നൽകുന്നത് എല്ലാ ഉപയോക്താക്കളെയും ബാധിക്കുന്ന നേരിട്ടുള്ള സെൻസർഷിപ്പിനു തുല്യമാണ്. അത് ജനാധിപത്യവിരുദ്ധമാണെന്നും അംഗീകരിക്കാനാവില്ലെന്നും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത് സി.പി.എം. ആണ്.