ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബിജെപി നേതാവ്

മധ്യപ്രദേശിലെ സിധി ജില്ലയില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബിജെപി നേതാവ് അറസ്റ്റില്‍. ദൃശ്യം പ്രചരിച്ചതോടെ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നതോടെയാണ് നടപടി. ചൊവ്വ രാത്രി പിടിയിലായ പ്രതി പ്രവേശ് ശുക്ലയ്ക്കെതിരെ ദേശീയ സുരക്ഷാ നിയമം, പട്ടികജാതി–വര്‍​ഗ നിയമങ്ങള്‍ എന്നിവ ചുമത്തി കേസെടുത്തു. പ്രതി പ്രവേശ് ശുക്ല അനധികൃതമായി നിര്‍മിച്ച കെട്ടിടം പൊളിച്ചുനീക്കി.
നിലത്തിരിക്കുന്ന ആദിവാസി യുവാവിന്റെ മുഖത്ത് പുക വലിച്ചുകൊണ്ട് പ്രതി മൂത്രമൊഴിക്കുന്ന ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ആദിവാസി യുവാവ് ഫോണ്‍ റീചാര്‍ജ് ചെയ്യാനെത്തിയ സമീപത്തെ കടയിലെ ജീവനക്കാരനാണ് സംഭവം ചിത്രീകരിച്ചത്.
ബിജെപി എംഎല്‍എ കേദര്‍നാഥ് ശുക്ലയുടെ അടുത്ത സഹായികൂടിയാണ് പ്രവേശ് ശുക്ല. ഇക്കാര്യം പ്രതിയുടെ അച്ഛന്‍തന്നെ സമ്മതിച്ചു. വീഡിയോ വ്യാജമാണെന്നും പ്രവേശ് ശുക്ലയുടെ കുടുംബം ആരോപിക്കുന്നു. ദളിത് യുവാവിനെ ഭീഷണിപ്പെടുത്തി പരാതി ഇല്ലെന്ന് വരുത്തിതീര്‍ക്കാന്‍ പൊലീസ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.