അപൂര്‍വ രോഗമായ എസ്എംഎ ബാധിച്ച 40 കുട്ടികള്‍ക്ക് സൗജന്യ മരുന്ന് ; രാജ്യത്തെ ആദ്യ സംരംഭമെന്ന് മന്ത്രി

അപൂർവ രോഗമായ സ്പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) അസുഖം ബാധിച്ച 40 കുട്ടികൾക്ക് സംസ്ഥാന സർക്കാർ സൗജന്യമായി മരുന്ന് വിതരണം ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മരുന്നിന്റെ യൂണിറ്റായ ഒരു വയലിന് 6 ലക്ഷം രൂപ വീതം വിലവരുന്ന 450 യൂണിറ്റ് മരുന്നുകളാണ് നൽകിയത്. ഇന്ത്യയിൽ ആദ്യമായാണ് സ്പൈനൽ മസ്‌കുലർ അട്രോഫി അസുഖത്തിന് സർക്കാർ തലത്തിൽ സൗജന്യമായി മരുന്ന് നൽകുന്നത്. കഴിഞ്ഞ വർഷം ജൂലൈ 16 മുതലാണ് മരുന്ന് നൽകിതുടങ്ങിയത്. ക്രൗഡ് ഫണ്ടിംഗ് മുഖേന മരുന്നുകളും സർക്കാർ ഫണ്ട് മുഖേന ചികിത്സയ്ക്ക് വേണ്ട സൗകര്യങ്ങളുമാണ് ഒരുക്കിയത്. തിരുവന്തപുരം എസ്എടി ആശുപത്രി വഴിയും കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രം വഴിയുമാണ് മരുന്ന് വിതരണം നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

എസ്എടി ആശുപത്രിയെ സെന്റർ ഓഫ് എക്‌സലൻസായി അടുത്തിടെ കേന്ദ്രം ഉയർത്തിയിരുന്നു. അപൂർവ രോഗങ്ങളുടെ സമഗ്ര ചികിത്സയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലൂടെയും പരമാവധി പേർക്ക് ചികിത്സ ലഭ്യമാക്കും. സെന്റർ ഓഫ് എക്‌സലൻസ് പദ്ധതിയിലൂടെ ചികിത്സയ്ക്കായി 3 കോടി രൂപ ലഭ്യമായിട്ടുണ്ട്. അപൂർവ രോഗങ്ങളുള്ള 153 പേർ ഇതിനകം രജിസ്റ്റർ ചെയ്തു.
തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എസ്എംഎ ക്ലിനിക് ആരംഭിക്കുകയും മരുന്നുകൾ നൽകാനുള്ള പദ്ധതിയും തുടങ്ങി. എസ്എംഎ ബാധിച്ച കുട്ടികളിലെ നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതന ശസ്ത്രക്രിയ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി. സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവുള്ള ശസ്ത്രക്രിയയാണ് സൗജന്യമായി നടത്തിയത്. എസ്എടി ആശുപത്രിയിൽ ജനിറ്റിക്‌സ് ഡിപ്പാർട്ട്‌മെന്റ് സ്ഥാപിക്കാനുള്ള നടപടിയും പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.