ഉത്തർപ്രദേശിൽ സർവകലാശാല വിസിയെ എബിവിപിക്കാർ തല്ലിച്ചതച്ചു: തടയാനെത്തിയ പൊലീസിനും മർദനം

ഗോരഖ് പൂരിലെ ദീൻ ദയാൽ ഉപാധ്യായ സർവകലാശാല വൈസ് ചാൻസലറേയും രജിസ്ട്രാറേയും എബിവിപിക്കാർ തല്ലിച്ചതച്ചു. ക്യാമ്പസിന് പുറത്ത് നിന്നെത്തിയ ബിജെപി പ്രവർത്തകരും ഇവരെ മർദ്ദിച്ചു. വൈസ് ചാൻസലർ രാജേഷ് സിംഗ്, രജിസ്ട്രാർ അജയ് സിംഗ് എന്നിവർക്ക് തലയ്ക്ക് കുത്തേൽക്കുകയും ചെയ്തു. ഫീസ് വർദ്ധനയും മറ്റ് പ്രശ്നങ്ങളും ഉന്നയിച്ച് സർവകലാശാലയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം നടന്നു വരികയായിരുന്നു. ഇതിനിടെയാണ് ഒരു കൂട്ടം എബിവിപിക്കാരും ക്യാമ്പസിന് പുറത്ത് നിന്നുള്ള ബിജെപിക്കാരും ചേർന്ന് കാമ്പസിൽ അക്രമം അഴിച്ചുവിട്ടത്. ഇടപെടാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കും മർദനമേറ്റു.

സർവകലാശാല അധികൃതർ വിദ്യാർഥികളെ കാണാൻ വിസമ്മതിച്ചതിനെ തുടർന്നാണ് അക്രമം സൃഷ്ടിച്ചതെന്നാണ് റിപ്പോർട്ടുകൾ. വിസിയുടെ ചേംബറും അക്രമകാരികൾ തകർത്തു. വിസിയെയും രജിസ്ട്രാറെയും നിലത്തിട്ട് ചവിട്ടുന്നതിന്റെയും കുത്തുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. സംഘർഷം തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോ​ഗസ്ഥരെയും അക്രമിസംഘം ക്രൂരമായി മർദിച്ചു.