വികസന പദ്ധതികൾക്കെതിരെയുള്ള കോൺഗ്രസ് എം പി മാരുടെ നുണപ്രചാരണത്തിനെതിരെ മറുപടി

· പാർലമെൻറിലും പുറത്തും കെ റെയിൽ പദ്ധതിക്കെതിരെ നടന്നത് കോൺഗ്രസിൻറെ ആസൂത്രിത ദുഷ്പ്രചരണം
· ദുഷ്പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് കെ പി സി സി പ്രസിഡൻറും കണ്ണൂർ എം പിയുമായ കെ സുധാകരനും കാസർഗോഡ്, വടകര എം പി മാരും

കേരളത്തിന്റെ വടക്കു-തെക്കു ഭാഗങ്ങൾ തമ്മിലുള്ള യാത്രാ സമയം ലഘൂകരിക്കുവാൻ സിൽവർ ലൈൻ അതിവേഗ റെയിൽവേ (കെ റെയിൽ) ഉതകും എന്നാണു ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്.

എന്നാൽ പാർലമെൻറിലും പുറത്തും നിരന്തരം കെ റെയിൽ പദ്ധതിക്കെതിരെ ദുഷ്പ്രചരണം നടത്തി പദ്ധതി അട്ടിമറിക്കാനാണ് കേരളത്തിലെ 19 യു ഡി എഫ് എം പി മാർ ശ്രമിച്ചത്. കെ റെയിൽ പദ്ധതിയെ അന്ധമായി എതിർത്ത് പദ്ധതി അട്ടിമറിക്കുവാനുള്ള കുത്സിത ശ്രമങ്ങൾ നടത്തിയതിലൂടെ മൂന്നര കോടിയോളം വരുന്ന കേരള ജനതയുടെ ജനങളുടെ ജീവൽ പ്രശ്നമെന്ന് പറയുവാൻ കഴിയുന്ന ഈ യാത്ര ക്ലേശത്തെ തൃണവൽഗ്ഗണിക്കുകയാണ് കോൺഗ്രസ്സ് എം പി മാർ ചെയ്തത്.

ഇത്തരുണത്തിൽ നാടിന്റെ വികസനത്തിനെതിരെ കള്ളക്കഥകൾ മെനയുന്നവർ ജനപ്രതിനിധികളായി തുടരുവാൻ യോഗ്യരല്ല. പാർലിമെൻറ്റിൻറ്റെ വേദി പോലും അന്ധമായ രാഷ്ട്രീയത്തിനടിമപ്പെട്ട് സംസ്ഥാനത്തിന്റെ വികസന സാധ്യതകൾക്ക് തുരങ്കം വെയ്ക്കുവാൻ ശ്രമിച്ചവർക്ക് വരുന്ന ലോക് സഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി പറയും.

സംസ്ഥാന തലസ്ഥാനമായ തിരുവന്തപുരത്തേക്കും തെക്കൻ കേരളത്തിലേക്കും മധ്യകേരളത്തിലേക്കും തിരികെയും യാത്രചെയ്യുന്നവരുടെ ദുരിതം വിവരണാതീതമാണ്. സ്ത്രീകളും കുട്ടികളും രോഗികളും അടക്കമുള്ളവർ കേരളത്തിന്റെ വടക്കു-തെക്കു പ്രദേശങ്ങൾ ബന്ധിപ്പിക്കുന്ന ട്രെയിനുകളിൽ തിങ്ങി ഞെരുങ്ങി യാത്രചെയ്യുന്നത് പതിവുകാഴ്ച്ചയായിക്കഴിഞ്ഞു.

കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളുൾപ്പെടുന്ന മലബാർ മേഖലയിൽ നിന്നു സംസ്ഥാനത്തിന്റ്റെ മറ്റു ഭാഗങ്ങളിലേക്കുള്ള യാത്രയ്‌ക്കെടുക്കുന്ന സമയം 8 മുതൽ 14 മണിക്കൂർ വരെയാണ്.

കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസർകോഡും തെക്കേ അറ്റത്തു കിടക്കുന്ന സംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരവും തമ്മിൽ ബന്ധിപ്പിക്കുന്ന ആറ് ട്രെയിനുകളാണ് ദിവസവും ഓടുന്നത്. ഇതിൽ മൂന്നെണ്ണം വൈകിട്ട് പുറപ്പെട്ടു രാവിലെ ലക്ഷ്യത്തിലെത്തുന്നവയാണ്. ഇതിനു പുറമെ രണ്ടു പ്രതിവാര വണ്ടികളും ആഴ്ച്ചയിൽ മൂന്നു തവണ സർവ്വീസ് നടത്തുന്ന ഒരു വണ്ടിയും രണ്ടു തവണ യുള്ള മറ്റൊരു വണ്ടിയും കൂടിയുണ്ട്. ശരാശരി 13 മണിക്കൂറാണ് യാത്രാസമയം. അഭൂതപൂർവ്വമായ തിരക്കാണ് ഈ ട്രെയിനുകളിലെല്ലാം ഇന്നനുഭവപ്പെടുന്നത്. ഏറ്റവും വേഗത്തിലെത്തുന്ന ഡൽഹി തിരുവനന്തപുരം രാജധാനി എടുക്കുന്ന സമയം 10 .30 മണിക്കൂറാണ്.

വടക്കൻ ജില്ലകളിൽപ്പെടുന്ന കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലക്കാർക്ക് തലസ്ഥാനത്തു പോയി വരുവാൻ നിലവിൽ വേണ്ടിവരുന്നത് കുറഞ്ഞത് രണ്ടുരാത്രിയും ഒരു പകലുമാണ്.

ഇതിനൊരു പരിഹാരമെന്നോണം കേരളത്തിൽ അതിവേഗ റെയിൽ യാത്ര ഉറപ്പുവരുത്തുവാനായി 2016 ൽ അധികാരത്തിൽ വന്ന എൽ ഡി എഫ് സർക്കാർ കേരള റെയിൽ ഡെവലപ്പ്മെൻറ്റ് കോർപറേഷൻ (കെ - റെയിൽ ) എന്ന എസ് പി വി ) രൂപീകരിച്ചു. നിലവിലുള്ള റെയിൽ കോറിഡോർ ട്രെയിനുകൾക്ക് മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ മാത്രം ഉതകുന്നതായിരുന്നതിനാൽ, കേരള സർക്കാർ റെയിൽവേ മന്ത്രാലയവുമായി ചേർന്ന് തിരുവനതപുരം മുതൽ 529.45 കിലോമീറ്റർ നീളത്തിൽ ഒരു സെമി ഹൈസ്പീഡ് റെയിൽ ഇടനാഴി നിർമ്മിക്കാൻ തീരുമാനിച്ചു.

“സിൽവർലൈൻ” എന്നു പേരിട്ട ഈ പദ്ധതി ദീർഘദൂര യാത്രയുമായി ബന്ധപ്പെട്ടു കേരളത്തിന്റെ ഭാവിവെല്ലുവിളികൾ കൂടി കണക്കിലെടുത്താണ് വിഭാവനം ചെയ്തതും സമയബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനിച്ചതും. ഈ പദ്ധതി യാഥാർഥ്യമായാൽ മണിക്കൂറിൽ 200 കിലോമീറ്റർ എന്ന സ്വപ്നവേഗത്തിൽ സഞ്ചരിച്ച് കാസർകോട് തിരുവനന്തപുരം എന്നീ രണ്ട് നഗരങ്ങൾക്കിടയിൽ സഞ്ചരിക്കാൻ 4 മണിക്കൂർ മാത്രമേ എടുക്കൂ.

ഒരു പക്ഷെ കേരളത്തിന്റെ വികസനരംഗത്ത് മുമ്പെങ്ങുമില്ലാത്ത വിധം കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കിയേക്കാവുന്ന ഒരു പദ്ധതിയായി വിലയിരുത്തപ്പെട്ടു സിൽവർലൈൻ .

ഈ അവസരത്തിലാണ് കേരളത്തിലെ കോൺഗ്രസ്സ് എം പി മാർ ഒന്നടങ്കം സിൽവർലൈനിനെതിരെ യുക്തി രഹിതമായ വാദങ്ങളുമായി രംഗത്തെത്തിയത്. ജനങ്ങൾക്കിടയിൽ അയാർത്ഥമായ ഭീതി ജനിപ്പിച്ച്‌ ജനോപകാരപ്രദമായ പദ്ധതികളെ തുരങ്കം വെക്കുന്നത് കോൺഗ്രസിന്റെയും യു ഡി എഫിന്റെയും അജണ്ടയായിട്ടു കാലം കുറച്ചായി.

റെയിൽവേ പദ്ധതികൾ തുടങ്ങാൻ റെയിൽവേ മന്ത്രാലയത്തിന്റെ അനുമതിയും സാങ്കേതിക സഹകരണവും ആവശ്യമാണ്. കേന്ദ്രാനുമതി എന്ന കടമ്പ കടക്കാതെ പുതിയ റെയിൽ വികസന പദ്ധതികൾ രാജ്യത്തു സാധ്യമല്ല.

അതുകൊണ്ടു തന്നെ പൊതു രാഷ്ട്രീയ പ്രശ്നങ്ങളിൽ പരസ്പരം പോരടിക്കുന്ന രാഷ്ട്രീയ പാർട്ടികൾ പോലും തങ്ങൾ പ്രവർത്തിക്കുന്ന സംസ്ഥാനങ്ങളുടെ കാര്യം വരുമ്പോൾ ഒരേ സ്വരത്തിൽ സംസാരിക്കാറുണ്ട്. എന്നാൽ അത്ഭുതകരമെന്നു പറയട്ടെ, കേരളത്തിലെ കോൺഗ്രസ് ഉൾപ്പടെയുള്ള യു ഡി എഫ് എം പി മാർ സിൽവർ ലൈൻ അതിവേഗ റെയിൽവേയുടെ കാര്യം വന്നപ്പോൾ അന്ധമായ എതിർപ്പുമായി രംഗത്തു വരുന്നതാണ് കണ്ടത്!

പദ്ധതിക്ക് അനുമതി നൽകേണ്ട കേന്ദ്ര സർക്കാരിനെ സമീപിച്ചു നിരന്തരം പദ്ധതിക്കെതിരെ ദുഷ്പ്രചരണം നടത്തുകയാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന യു ഡി എഫിലെ 19 എം പി മാർ ചെയ്തത്. കെ റെയിലിനെതിരെ പാർലിമെന്റ് മന്ദിരത്തിലേക്ക് പ്രകടനം നടത്തി സംസ്ഥാനത്തിനെതിരെയുള്ള നുണപ്രചാരണം കോൺഗ്രസ്സ് എം പി മാർ തെരുവിലെത്തിക്കുകയും ചെയ്തു.

പദ്ധതിയെ തുരങ്കം വെയ്ക്കുവാൻ കോൺഗ്രസ്സും യു ഡി എഫും കണ്ടെത്തിയ എളുപ്പ വഴി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി അതിവേഗത്തിൽ നീങ്ങിയിരുന്ന സിൽവർ ലൈനിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നിർത്തിപ്പിക്കുക എന്നതാണ്. ഒപ്പം സ്ഥലമേറ്റെടുപ്പിന്റെ നിറംപിടിപ്പിച്ച കഥകൾ പറഞ്ഞു അതിവേഗത്തിൽ നീങ്ങിയിരുന്ന പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്തു.

സംസ്ഥാനത്ത് പരസ്പരം കലഹിക്കുന്ന കോൺഗ്രസ്സ് നേതാക്കന്മാർ കേരളത്തിന്റെ വികസനത്തിനെതിരെ പാർലിമെൻറ്റിൽ ശബ്ദമുയർത്താനും വികസനത്തിനെതിരെ സംസാരിക്കാനും നുണപ്രചാരണങ്ങൾക്കും കൈകൾ കോർത്തു.

കേരളത്തിലെ തെക്കൻ ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ഏറെ പ്രയാസം അനുഭവിക്കുന്ന വരാണ് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ജനങ്ങൾ. കാസർഗോഡ്, കണ്ണൂർ, വയനാട്, വടകര, കോഴിക്കോട് എന്നീ ലോക്സഭാ മണ്ഡലങ്ങളാണ് മതിയായ എണ്ണം ട്രെയിനുകളുടെ അഭാവത്തിൽ ഏറെ യാത്രാ ക്ലേശം അനുഭവപ്പെടുന്ന മലബാർ മേഖലയിലുള്ളത്. (മറ്റു പാർലിമെൻറ്റ് മണ്ഡലങ്ങളിലുള്ളവർക്ക് ദീർഘ യാത്ര ക്ലേശകരമല്ല എന്നല്ല പറയുന്നത്. പാലക്കാട് വഴിയുള്ള ട്രെയിനുകൾ മറ്റു പ്രദേശങ്ങളിലുള്ളവരുടെ യാത്രാക്ലേശം പ്രായേണ കുറക്കുന്നുണ്ട്. എന്നിരുന്നാലും നിലവിലുള്ള റോഡ്, റെയിൽ സംവിധാനങ്ങളുടെ പരമാവധിക്ഷമത ഉപയോഗിച്ചാൽ പോലും ഓരോ കേരളീയനും ദീർഘദൂരയാത്ര സമയ നഷ്ടത്തിനിടയാക്കുന്നതായിരിക്കും.)

എന്നാൽ അത്ഭുതകരമെന്നു പറയട്ടെ, കാസർഗോഡ് എം പി രാജ്‌മോഹൻ ഉണ്ണിത്താനും, കണ്ണൂർ എം പി കെ സുധാകരനും വടകര എം പി കെ മുരളീധരനും ലോക് സഭയിൽ കെ റയിലിനെതിരെ പാർലിമെൻറിൽ നുണപ്രചാരണങ്ങൾ നടത്തി പദ്ധതിഅട്ടിമറിക്കാനായാണ് ശ്രമിച്ചത്.

2021 ഡിസംബർ എട്ടിനും ഒമ്പതിനും ഫെബ്രുവരി രണ്ടിനുമാണ്‌ കെ റെയിലിനെതിരെ ഉണ്ണിത്താൻ പാർലമെന്റിൽ സംസാരിച്ചത്‌.

2022 ഡിസംബർ 12 നു ലോക്സഭയിൽ ശൂന്യവേളയിൽ കെ സുധാകരൻ ഉയർത്തിയത് കേരളത്തിന്റെ വികസനശ്രമങ്ങളെ താറടിച്ചു കാണിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. നിർമ്മാണച്ചിലവ് പെരുപ്പിച്ചു കാണിക്കുന്നു, , സംസ്ഥാനത്തിന്റെ ഖജനാവ് തകർച്ചയിലാണ്, പരിസ്ഥിതി തകർക്കും പാതയുടെ അലൈൻമെൻറ്റ് തീരുമാനിച്ചതിൽ പാകപ്പിഴ, സ്ഥലമേറ്റെടുക്കാൻ അതിഭീമമായ തുക ചിലവാകും സ്ഥലമേറ്റെടുക്കുമ്പോൾ ആയിരക്കണക്കിന് ജനങ്ങളെ കുടിയിറക്കും എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് കെ സുധാകരൻ സംസ്ഥാനത്തിനെതിരെ ഉയർത്തിയത്.

ഇതിനു മൂന്നു ദിവസം മുൻപ് ലോക്സഭയിൽ സിൽവർ ലൈൻ പദ്ധതിയെപ്പറ്റി തെറ്റിദ്ധാരണാജനകമായ പ്രതിഷേധം വടകര എം പി കെ മുരളീധരന്റെ വകയായിരുന്ന്. പദ്ധതിയുടെ ഭാഗമായി കേരളത്തിന്റെ തെക്കു നിന്ന് വടക്കു വരെ 10 മീറ്റർ വരെ ഉയരമുള്ള ഭിത്തിഉയരുമെന്നും അത് കേരളത്തെ രണ്ടായി വിഭജിക്കുമെന്നും ഇത് മഴക്കാലത്തു കേരളത്തിൽ വെള്ളപ്പൊക്കമുണ്ടാക്കുമെന്നും ആയിരുന്നു മുരളീധരന്റെ ആരോപണങ്ങളിലൊന്ന്!

സിൽവർ ലൈനിനു പകരം നിലവിലുള്ള പാതകളിലൂടെ അതിവേഗതീവണ്ടികൾ ഓടിക്കണമെന്നും ചെറിയ വിമാനത്താവളങ്ങളുടെ ഒരു നെറ്റ്‌വർക്ക് ഉണ്ടാക്കണമെന്നുമുള്ള വിചിത്ര നിർദ്ദേശവും മുരളിധരൻ ലോക്സഭയിൽ അവതരിപ്പിച്ചു!

180 കിലോമീറ്റെർ വേഗത കൈവരിക്കാൻ കഴിയുമെന്ന് റെയിൽവേ അവകാശപ്പെടുന്ന വന്ദേ ഭാരത് ട്രയിനുകൾ വളവുകൾ ഇല്ലാത്ത സെക്ടറുകളിൽ ഇന്ന് സർവ്വീസ് നടത്തുന്നത് ശരാശരി 95 കിലോ മീറ്റർ വേഗതയിൽ മാത്രമാണ്. വളവുകൾ ഏറെയുള്ള കേരളത്തിൽ വന്ദേ ഭാരത് ഇന്നോടുന്നത് ശരാശരി 70 കിലോ മീറ്റർ വേഗത്തിൽ മാത്രമാണ്.

ഈ യാഥാർഥ്യങ്ങളെല്ലാം കേരളത്തിൽ ഒരു അതിവേഗ റെയിൽ പാതയുടെ ആവശ്യകത വിളിച്ചു പറയുന്നുണ്ട്. മേൽപ്പറഞ്ഞ യാഥാർത്ഥങ്ങൾക്കുനേരെ കണ്ണടച്ചുകൊണ്ടാണ് കോൺഗ്രസ് എം പി മാർ നിരുത്തരവാദപരവും വിചിത്രവും അപ്രായോഗികവുമായ നിർദ്ദേശങ്ങളും നുണപ്രചാരണങ്ങളും നടത്തുന്നത്.

കെ റെയിൽ പദ്ധതിക്കുള്ള ധനസഹായത്തിനായി വിദേശ ധനകാര്യ ഏജൻസികളെ സമീപിക്കാൻ നൽകിയ അനുമതി കേന്ദ്രസർക്കാർ പിൻവലിക്കണം എന്നാന് മാവേലിക്കര എം പി യും കോൺഗ്രസ് പാർലിമെൻറ്ററി പാർട്ടി സെക്രട്ടറിയുമായ കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടത് .

സാമുദായിക-മതവികാരം ആളിക്കത്തിച്ചും വികസനത്തിന് തടസ്സം നിൽക്കാൻ ആണ് കൊടിക്കുന്നിൽ സുരേഷ് പാർലിമെൻറിൻറെ പ്ലാറ്റ് ഫോം ഉപയോഗിച്ചു കൊണ്ട് ശ്രമിച്ചത്. പള്ളികൾ, അമ്പലങ്ങൾ, സ്കൂളുകൾ , ആശുപത്രികൾ എന്നിവയെല്ലാം കെ റെയിലിന്റെ പേരിൽ പൊളിക്കുവാൻ ശ്രമിക്കുന്നുവെന്നായിരുന്നുകൊടിക്കുന്നിൽ ഉയർത്തിയ മറ്റൊരു നുണപ്രചാരണം.

അന്ധമായ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച്‌ കെ റെയിലിനെതിരായി പറഞ്ഞ അസംബന്ധങ്ങളിലൊന്ന് “കെ റെയിൽ കമ്മ്യൂണിസ്റ്റ് കാടത്തം” ആണെന്നാണ്.

കെ റെയിലിൻറെ പ്രാധാന്യം മനസ്സിലാക്കി ആദ്യ കാലത്ത് പദ്ധതിയെ പിന്തുണച്ച തിരുവനതപുരം എം പി ശശി തരൂരിനെതിരെ അച്ചടക്കത്തിന്റെ വാളോങ്ങുകയും ചെയ്തു കെ പി സി സി പ്രസിഡന്റ് കൂടിയായ കണ്ണൂർ എം പി! ഇതേ തിരുവനതപുരം എം പി പിന്നീട് രാഷ്ര്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി കെ റെയിലിനെ പിക്കാലത്തു പിന്തുണക്കാൻ വിസമ്മതിച്ചു.

കെ റയലിനെ എതിർക്കാൻ അസംബന്ധ പ്രചാരണങ്ങളുമായി ഇറങ്ങിയ ലോക്സഭ എം പിയും കെ പി സി സി അധ്യക്ഷനുമായ കെ സുധാകരനും മറ്റു കൊണ്ഗ്രെസ്സ് എം പി മാരും കൂടി കഴിഞ്ഞ രണ്ടു വർഷങ്ങളിലായി നടത്തിയത് കേരളം വികസന മോഡലിനെ അപ്പാടെ കരിവാരിത്തേക്കാനുള്ള ശ്രമം. അശാസ്ത്രീയതയുടെ സീമകളെല്ലാം ലംഘിച്ച , ഇന്നും തുടരുന്ന ഈ പ്രചാരണത്തിലൂടെ കോൺഗ്രസ് കൊഞ്ഞനം കുത്തുന്നത് കേരളത്തിന്റെ വികസന സ്വപ്നങ്ങളെ.

എന്നാൽ ഈ നുണപ്രചാരണത്തെ തരണം ചെയ്ത് സൃഷ്ടിപരമായ അഭിപ്രായങ്ങളും പ്രായോഗിക നിർദ്ദേശങ്ങലും എല്ലാകോണുകളിൽ നിന്നും സ്വീകരിച്ച്‌ കെ റെയിൽ പ്രവർത്തന പന്ഥാവിൽ എത്തുക തന്നെ ചെയ്യും

നിലവിൽ കേരളത്തിലെ എൻ ഡി എഫ് സർക്കാർ മുകൈ എടുത്ത് അതിവേഗം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാനത്തെ ദേശീയ പാതാ വികസനവും സംസ്ഥാനപാതകൾ , മലയോര/തീരദേശ പാതകൾ എന്നിവയുടെ വികസനവും ജലപാതകളുടെ പുനരുജ്ജീവനവും ഉൾപ്പടെ ഓരോ വികസന പ്രവർത്തനങ്ങൾക്കും ഇടംകോലിടാൻ യു ഡി എഫ് ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഈ പദ്ധതികളെല്ലാം ഇന്ന് യാഥാർഥ്യമായിക്കൊണ്ടിരിക്കുന്നു