ബിജെപിക്കൊപ്പം ചേർന്ന്‌ കോൺഗ്രസ് -സ്‌പീക്കറുടെ പ്രസംഗം

ജനങ്ങൾ അധികാരത്തിൽനിന്ന്‌ പിടിച്ചുപുറത്തുനിർത്തിയതോടെ കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വത്തിന്‌ സമനിലതെറ്റുകയായിരുന്നു. എൽഡിഎഫ്‌ സർക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടാൻ വലതുപക്ഷ മാധ്യമങ്ങളെ ഉപയോഗിച്ച്‌ ഇല്ലാത്ത പ്രശ്‌നങ്ങൾ ഉന്നയിച്ച്‌ നിരന്തരം നടത്തിയ ശ്രമങ്ങൾ ഒന്നൊന്നായി പരാജയപ്പെട്ടു. വികസന ക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന എൽഡിഎഫ്‌ സർക്കാരിന്റെ ജനപിന്തുണ വർധിക്കുകയാണെന്ന്‌ കോൺഗ്രസ്‌ തിരിച്ചറിയുന്നുണ്ട്‌. ഇതിൽ വിറളിപൂണ്ട കോൺഗ്രസ്‌ ബിജെപിക്കൊപ്പം ചേർന്ന്‌ തീക്കളിയാണ്‌ നടത്തുന്നത്‌. സ്‌പീക്കർ എ എൻ ഷംസീറിന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ച്‌ വർഗീയ ധ്രുവീകരണമുണ്ടാക്കുന്ന ബിജെപിയെ പിന്തുണക്കുന്നതിലൂടെ മണിപ്പുർ, ഹരിയാന, ഗുജറാത്ത്‌ പോലെ കേരളത്തെയും സംഘർഷ ഭൂമിയാക്കാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങൾക്ക്‌ കരുത്തുപകരുകയാണ്‌ കോൺഗ്രസ്‌. പ്രസ്‌താവനകളിൽ മാത്രമല്ല നാമജപ ഘോഷയാത്രകളുമായി തെരുവിലിറങ്ങുന്നതിലും ഇരുപാർടികളുടെയും നേതാക്കൾ ഒറ്റദിവസംകൊണ്ട്‌ ഐക്യപ്പെട്ടു.
കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ തകർക്കാൻ നാളുകളായി സംഘപരിവാർ ശ്രമിക്കുകയാണ്‌. എൽഡിഎഫ്‌ സർക്കാരിനും സിപിഐ എമ്മിനുമെതിരെ തെറ്റിദ്ധാരണയും വെറുപ്പും ഉണ്ടാക്കാൻ വ്യാജപ്രചാരണം നടത്തുന്നു. ഇതിന്റെ തുടർച്ചയാണ്‌ ഷംസീറിന്റെ പ്രസംഗം വിവാദമാക്കി വിശ്വാസികളെ തെരുവിലിറക്കുന്നത്‌. കുട്ടികൾ പഠിക്കേണ്ടത്‌ യഥാർഥ ശാസ്‌ത്രമാണെന്നും ഐതിഹ്യങ്ങളെ ഐതിഹ്യങ്ങളായിത്തന്നെ കാണണമെന്നുമാണ്‌ വിദ്യാർഥികളെ അനുമോദിക്കുന്നതിനിടെ ഷംസീർ പറഞ്ഞത്‌. ആരുടെയും മതവിശ്വാസത്തെയോ, ദൈവ വിശ്വാസത്തെയോ ഷംസീർ ചോദ്യം ചെയ്യുകയോ, വ്രണപ്പെടുത്തുകയോ ചെയ്‌തിട്ടില്ല. ഭരണഘടനയിൽ ഉറപ്പുനൽകുന്ന ശാസ്‌ത്ര പ്രചാരണത്തിന്റെ പ്രാധാന്യമാണ്‌ എടുത്തുപറഞ്ഞത്‌. നെഹ്‌റുവും ശശി തരൂരും ആർഎസ്‌എസ്‌ നേതാവ്‌ ആർ ഹരിയുമൊക്കെ ഇക്കാര്യം മുമ്പ്‌ പറഞ്ഞിട്ടുണ്ട്‌.

ഗണപതിയുടെത്‌ ആദ്യത്തെ പ്ലാസ്റ്റിക്‌ സർജറിയാണെന്ന്‌ 2014 ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്‌ പറഞ്ഞത്‌. ഇതിനെ ശശി തരൂർ രൂക്ഷമായി വിമർശിച്ചിരുന്നു. ‘ആനയുടെ തലയും മനുഷ്യന്റെ കഴുത്തും നിങ്ങൾക്ക്‌ ചിന്തിക്കാൻ പറ്റുമോയെന്നും അത്‌ രണ്ടും പ്ലാസ്‌റ്റിക്‌ സർജറി ചെയ്യാൻ പറ്റുമെന്ന്‌ തോന്നുണ്ടോ, അത്‌ നടക്കുന്ന കാര്യമാണോ’ എന്നുമാണ്‌ എൻഡിടിവിക്ക്‌ നൽകിയ അഭിമുഖത്തിൽ തരൂർ ചോദിച്ചത്‌. പ്രധാനമന്ത്രിയുടെയും തരൂരിന്റെയും നിലപാടുകളോട്‌ കേരളത്തിലെ കോൺഗ്രസ്‌ നേതാക്കൾ യോജിക്കുന്നുണ്ടോ എന്ന്‌ അവർ വ്യക്തമാക്കണം. മുമ്പ്‌ പലരും പറഞ്ഞ ശാസ്‌ത്രസത്യം ഷംസീർ പറയാൻ പാടില്ലെന്ന വ്യാഖ്യാനം വർഗീയ വേർതിരിവും രാഷ്ട്രീയനേട്ടവും ലക്ഷ്യമിട്ടുള്ള സമീപനമാണ്‌. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ പച്ചയായി പറഞ്ഞ വർഗീയതയെ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും അതേ അർഥത്തിൽ ഏറ്റുപിടിച്ചതിലൂടെ അവരുടെ തീവ്രഹിന്ദുത്വനിലപാടാണ്‌ പുറത്തുവന്നത്‌.

2014-ൽ മോദി അധികാരമേറിയതുമുതൽ തീവ്രഹിന്ദുത്വത്തെ അടിസ്ഥാനമാക്കിയുള്ള കപടശാസ്ത്ര പ്രചാരണങ്ങൾക്ക് ആധികാരികത നൽകി ദേശീയ വിദ്യാഭ്യാസ നയത്തിൽ മാറ്റംവരുത്തി. ഗാന്ധിവധവും മുഗൾ സാമ്രാജ്യ ചരിത്രവും പരിണാമ സിദ്ധാന്തവും പഠിപ്പിക്കരുതെന്ന നിലപാട്‌ സ്വീകരിച്ചു. ശാസ്ത്രസ്ഥാപനങ്ങളിൽ ഹിന്ദുത്വ മത-പുരാണ സംസ്‌കാരത്തെയും പരമ്പരാഗത വിശ്വാസങ്ങളെയും ശാസ്‌ത്രമെന്ന രീതിയിൽ ആക്രമണാത്മകമായി പ്രചരിപ്പിക്കുന്നു. നെഹ്‌റുവിന്റെ ശാസ്‌ത്രീയ ചിന്തകളെയും കാഴ്‌ചപ്പാടുകളെയും മാത്രമല്ല, നെഹ്‌റുവിനെത്തന്നെ ചരിത്രത്തിൽനിന്ന്‌ ഇല്ലാതാക്കി പകരം സവർക്കറെയും ഗോൾവാൾക്കറെയും മഹാന്മാരായി പ്രതിഷ്‌ഠിച്ചു. ദേശീയ വിദ്യാഭ്യാസനയത്തിൽ ശാസ്‌ത്രസത്യങ്ങൾക്കുപകരം മിത്തുകൾ വയ്ക്കുന്നതിനെതിരെ എഐസിസി തന്നെ പ്രമേയം പാസാക്കിയിരുന്നു. ഇത്‌ കണക്കിലെടുക്കാതെയാണ്‌ വിശ്വാസങ്ങളെയും മിത്തുകളെയും പാഠപുസ്തകങ്ങളിൽ തിരുകിക്കയറ്റുന്നതിനെ വിമർശിച്ച ഷംസീറിനെതിരെ കോൺഗ്രസ്‌ രംഗത്തിറങ്ങിയത്‌. ജാതി, സമുദായ നേതാക്കൾ പറയുന്ന വാക്കുകളാണ്‌ ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളേക്കാൾ വലുതെന്ന്‌ കരുതുകയാണ്‌ കോൺഗ്രസ്‌ നേതാക്കൾ.
ഹൈന്ദവ ജനതയുടെ മൊത്തം അട്ടിപ്പേറവകാശം ഏറ്റെടുക്കാൻ ഒരു സമുദായത്തെയും ആരും ചുമതലപ്പെടുത്തിയിട്ടില്ല. നവോത്ഥാന പാരമ്പര്യമുള്ള എൻഎസ്‌എസ്‌ ജാതി, മതങ്ങൾക്കപ്പുറം മനുഷ്യത്വപരമായ മൂല്യങ്ങളും മതനിരപേക്ഷതയും സാഹോദര്യവുമാണ്‌ ഉയർത്തിപ്പിടിച്ചിരുന്നത്‌. ആ പാരമ്പര്യത്തെ നിഷേധിച്ച്‌ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള സംഘപരിവാർ ആശയങ്ങളെ പിന്തുടരുന്ന നിലപാട്‌ സ്വീകരിക്കുന്നതിലൂടെ നേതൃത്വം ആ സമുദായത്തെ തന്നെ അപമാനിക്കുകയാണ്‌. ഇതിനെ പിന്തുണയ്‌ക്കുന്ന കോൺഗ്രസ്‌ നിലപാട്‌ അങ്ങേയറ്റം പ്രതിഷേധാർഹമാണ്‌. സിപിഐ എമ്മും എൽഡിഎഫ്‌ സർക്കാരും ഏതെങ്കിലും മതത്തിനോ വിശ്വാസികൾക്കോ എതിരല്ല. എല്ലാ മതങ്ങൾക്കും അവരുടെ വിശ്വാസത്തിനനുസരിച്ച്‌ ജീവിക്കാനുള്ള ജനാധിപത്യപരമായ അവകാശത്തിനുവേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ്‌. ശാസ്‌ത്രത്തിനുവേണ്ടി നിലകൊണ്ടാൽ സിപിഐ എം വിശ്വാസികൾക്കും വിശ്വാസത്തിനും എതിരാണെന്ന്‌ പ്രചരിപ്പിക്കുന്നത്‌ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്‌. തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തി വർഗീയ ചേരിതിരിവുണ്ടാക്കി നേട്ടമുണ്ടാക്കാനുള്ള ബിജെപി–- കോൺഗ്രസ്‌ നീക്കത്തെ ജനാധിപത്യ, മതനിരപേക്ഷ കേരളം പരാജയപ്പെടുത്തുക തന്നെ ചെയ്യും.