മനോരമയുടെ ലക്ഷ്യം യുഡിഎഫിന്റെ ‘മാസപ്പടി ’ ; തർക്കപരിഹാര ബോർഡിന്റെ ഉത്തരവ്‌ വളച്ചൊടിച്ചത്‌ രാഷ്‌ട്രീയ ലക്ഷ്യത്തോടെ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതിന്റെ പിറ്റേന്നുതന്നെ ‘ മാസപ്പടി’ വാർത്തയുമായി മനോരമ ഇറങ്ങിയത്‌ യുഡിഎഫിനെ സഹായിക്കാമെന്ന വ്യാമോഹത്തിൽ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ അനധികൃതമായി എന്തോ നേടിയെന്ന തരത്തിൽ ആദായനികുതിയുടെ തർക്കപരിഹാര ബോർഡിന്റെ ഉത്തരവ്‌ വളച്ചൊടിച്ചത്‌ കൃത്യമായ രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ്‌. ജൂൺ 12ലെ ഉത്തരവ്‌ ഇതുവരെ കാത്തുവച്ച ‘കരുതലും’ പ്രത്യേകം കാണണം.
രണ്ടു കമ്പനികൾ നിയമാനുസൃതം ഏർപ്പെട്ട കരാറും അതിന്റെ ഭാഗമായുള്ള സേവനവും പ്രതിഫലം കൈമാറലുമാണ്‌ നടന്നത്‌. ഇതൊന്നും ഒളിച്ചല്ല, ബില്ല്‌ നൽകിയും ബാങ്ക്‌ അക്കൗണ്ട്‌ വഴി പണം കൈമാറിയുമാണെന്ന്‌ മനോരമ വാർത്തതന്നെ തെളിവ്‌. തർക്കപരിഹാര ബോർഡ്‌ പരിഗണിച്ച വിഷയത്തിൽ വീണയോ അവരുടെ കമ്പനിയോ കക്ഷി പോലുമല്ല. സിഎംആർഎല്ലിന്റെ ആദായനികുതിയുമായി ബന്ധപ്പെട്ട് തർക്കം പരിഹരിക്കലായിരുന്നു അത്‌. എക്സാലോജിക് സിഇഒയ്ക്ക്‌ ലഭിച്ച പ്രതിഫലത്തിന് ടിഡിഎസും തുക ലഭിച്ചവർ ആദായനികുതിയും അടച്ചിട്ടുണ്ട്‌.
മുമ്പ്‌ നുണക്കഥകൾ പൊളിഞ്ഞപ്പോൾ തിരുത്താനോ തെറ്റ്‌ സമ്മതിക്കാനോ മനോരമ തയ്യാറായിട്ടില്ല. ലോക കേരളസഭയിൽ ‘മുഖ്യമന്ത്രിയോടൊപ്പമിരിക്കാൻ 82 ലക്ഷം രൂപ ’ എന്നാണ്‌ നേരത്തേ തട്ടിവിട്ടത്‌. കമല ഇന്റർനാഷണൽ, കൊട്ടാരംപോലുള്ള വീട്, ടെക്നിക്കാലിയ, നൂറുവട്ടം സിംഗപ്പുർ യാത്ര ഇങ്ങനെ കഥകൾ അനവധിയായിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ മനോരമ കൊടുത്ത വാർത്തകൾ എല്ലാം വ്യാജമെന്ന്‌ തെളിഞ്ഞിട്ടുള്ളതിനാൽ ‘മാസപ്പടി’ കഥയും ജനം തള്ളും.
കൺസൾട്ടൻസി ഫീസ്‌ നൽകിയതിൽ തെറ്റെന്ത്‌: സിഎംആർഎൽ
എക്‌സാലോജിക്‌ സൊല്യൂഷൻസ്‌ എന്ന കമ്പനിക്ക്‌ നൽകിയത്‌ മാസപ്പടിയല്ല, കൺസൾട്ടൻസി ഫീസാണ്‌ എന്ന്‌ കൊച്ചിൻ മിനറൽസ്‌ ആൻഡ്‌ റൂട്ടൈൽ ലിമിറ്റഡ്‌ (സിഎംആർഎൽ) ചീഫ് ജനറൽ മാനേജർ എൻ അജിത്‌ കർത്ത. കമ്പനിയുടെ ആവശ്യത്തിന്‌ അനുയോജ്യമായ കൺസൾട്ടൻസിയെയാണ്‌ കണ്ടെത്തി നിയോഗിച്ചത്‌. അതിന്‌ പ്രതിഫലവും നൽകി. അതിൽ എന്താണ്‌ അനധികൃതമായുള്ളതെന്ന്‌ ആക്ഷേപമുന്നയിച്ചവർ വ്യക്തമാക്കണമെന്നും അജിത്‌ കർത്ത മാധ്യമങ്ങളോട്‌ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള ഐടി സ്ഥാപനത്തിന്‌ സിഎംആർഎൽ മൂന്നുവർഷത്തിനിടെ മാസപ്പടിയായി 1.72 കോടി രൂപ നൽകിയെന്ന മലയാള മനോരമ വാർത്തയോട്‌ പ്രതികരിക്കുകയായിരുന്നു അജിത്‌ കർത്ത.

കമ്പനിക്ക്‌ പ്രതിസന്ധിയുണ്ടാകുമ്പോഴാണ്‌ അവരുടെ സേവനം ചോദിക്കുക. അതിനുള്ള അവസരമുണ്ടായില്ലെങ്കിൽ സേവനം ലഭിക്കില്ല. അവസരം ഉണ്ടായാലും ഇല്ലെങ്കിലും കരാർപ്രകാരമുള്ള ഫീസ്‌ നൽകണം. ഫീസ്‌ പണമായല്ല, ബാങ്ക്‌ അക്കൗണ്ടിലൂടെയാണ്‌ നൽകിയത്‌. ഇപ്പോഴത്തെ വിവാദം രാഷ്‌ട്രീയ നേട്ടത്തിനായാണ്‌ ഉപയോഗിക്കുന്നത്‌. ആദായനികുതി വിഷയങ്ങൾ കൈകാര്യം ചെയ്യാൻ കമ്പനിക്കറിയാമെന്നും അജിത്‌ കർത്ത പറഞ്ഞു.

മാധ്യമങ്ങൾ നൽകുന്നതും മാസപ്പടിയോ
സിഎംആർഎലും എക്സാലോജിക് ഐടി കമ്പനിയുമായി സോഫ്റ്റ്‌വെയർ പരിപാലനത്തിനുവച്ച കരാർപ്രകാരമുള്ള പ്രതിഫലം കൈപ്പറ്റുന്നത്‌ ‘മാസപ്പടി’ആക്കിയത്‌ വിചിത്രഭാവന. അങ്ങനെയെങ്കിൽ മനോരമയും വാർത്ത ഏറ്റുപിടിച്ച മാധ്യമ കമ്പനികളും വയ്‌ക്കുന്ന വിവിധ കരാറുകളുടെ പ്രതിഫലവും ‘മാസപ്പടി’ പട്ടികയിലാകും.
സിഎംആർഎല്ലിന്റെ ഒന്നാമത്തെ കരാർ എക്സാലോജിക് കമ്പനിയുമായി 2017 മാർച്ച് രണ്ടിന്‌ ഒപ്പിട്ടതാണ്‌. സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ്‌ മാനേജ്മെന്റ്‌ /മെയിന്റനൻസ്/ ഡെലിവറി എന്നീ കാര്യങ്ങൾക്കായി പ്രതിമാസം മൂന്നുലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ചു. രണ്ടാമത്തെ കരാർ ഐടി ആൻഡ് മാർക്കറ്റിങ്‌ കൺസൾട്ടന്റായി ടി വീണയെ തീരുമാനിച്ചിട്ടുള്ളതാണ്‌. ഐടി പ്രൊഫഷണലായ വീണയ്ക്ക് മറ്റ് ആനുകൂല്യങ്ങളില്ലാതെ മാസം അഞ്ചുലക്ഷം രൂപ കരാറിൽ നിശ്ചയിച്ചു. പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇതെന്നും കരാറുകൾ പ്രകാരമുള്ള സേവനങ്ങൾ നൽകിയിട്ടുണ്ടെന്നും കമ്പനിതന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. സേവന, വേതന വ്യവസ്ഥകൾ കൃത്യമായുള്ള കരാറിൽനിന്ന്‌ ആര്‌ വ്യതിചലിച്ചാലും ഇരുകക്ഷികൾക്കും പിന്മാറാനുള്ള അവകാശവും രേഖപ്പെടുത്തിയിട്ടുണ്ട്.
കമ്പനിയെ ‘ കേൾക്കാതെ’ വിധിയും വാർത്തയും
പ്രതിഫലം കൊടുത്തതിൽ സിഎംആർഎൽ നൽകിയ സത്യവാങ്മൂലമോ അനുബന്ധമായ മൊഴികളോ കണക്കിലെടുക്കാതെ തർക്കപരിഹാര ബോർഡിൽ ആദായനികുതിവകുപ്പിന്റെ വാദം. നികുതി ഇളവിൽ സിഎംആർഎൽ സമർപ്പിച്ച വിവിധ രേഖകളിൽ ഒന്നുമാത്രമാണ് പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ. ഇതിൽ എക്സാലോജിക്കും കൺസൾട്ടന്റ്‌ എന്ന നിലയിൽ വീണയും കമ്പനിയുമായി ഏർപ്പെട്ട കരാർ വിവരങ്ങളുണ്ട്‌. എന്നാൽ, പ്രതിഫലത്തിന്റെ കാര്യത്തിൽ കമ്പനിക്ക്‌ പറയാനുള്ളത്‌ കേൾക്കാതെ സ്ഥാപനത്തിലെ ജീവനക്കാരൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കുകയായിരുന്നു. ഈ ജീവനക്കാരന്റെ മൊഴിയിലെ വൈരുധ്യം തിരുത്തണമെന്ന് സിഎംആർഎൽ ആവശ്യപ്പെട്ടെങ്കിലും ബോർഡ്‌ അംഗീകരിച്ചില്ല.
2014 മുതൽ ബംഗളൂരു ആസ്ഥാനമാക്കിയുള്ള കമ്പനിയാണ് എക്സാലോജിക്. കമ്പനിയുടെ വരുമാനം നിയമവിധേയമായ മാർഗത്തിലൂടെ ഉള്ളതാണെന്നും ലഭിച്ച വരുമാനത്തിന് ആദായനികുതിവകുപ്പിന്‌ ടിഡിഎസ് ഒടുക്കിയതാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്‌. എക്സാലോജിക്കിന്റെ സേവനങ്ങൾ തൃപ്തികരമല്ലെന്ന്‌ സിഎംആർഎൽ പറഞ്ഞതായും മനോരമ വാർത്തയിലില്ല. പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്ന വിമർശം കമ്പനി നടത്തിയതായാണ്‌ പറഞ്ഞിരിക്കുന്നത്‌. കരാറിന്റെ അടിസ്ഥാനത്തിലാണ്‌ ഫീസ്‌ നൽകിയതെന്ന്‌ പറയുന്നു. ഇതുപ്രകാരമുള്ള പ്രവർത്തനങ്ങൾ നടന്ന മുറയ്‌ക്കാണ്‌ മാസവും തുക കൈമാറുക. അതിന്‌ കമ്പനി ഇൻവോയ്സ് നൽകുകയും അതിനനുസരിച്ച് ബിൽ ജനറേറ്റ് ചെയ്‌തതിനുള്ള രേഖകളും ആദായനികുതിവകുപ്പിന്‌ ലഭിച്ചു.