ദേശീയപാത പദ്ധതികളിൽ ചെലവ്‌ ഇരട്ടിച്ചുവെന്ന്‌ സിഎജി

മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ പലയിടത്തും ദേശീയപാത നിർമാണച്ചെലവ്‌ അമിതമായി വർധിച്ചെന്ന്‌ കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്‌. 34,800 കിലോമീറ്റർ ദേശീയപാത വികസന പദ്ധതിക്ക്‌ അടങ്കൽ നിശ്ചയിച്ചത്‌ 5.4 ലക്ഷം കോടി രൂപയായിരുന്നെങ്കിൽ ഇപ്പോൾ ചെലവ്‌ 10 ലക്ഷം കോടി കവിഞ്ഞു. മറ്റു പദ്ധതികൾക്കായി നീക്കിവച്ച 1.6 ലക്ഷം കോടി രൂപ ഈ ലക്ഷ്യം നേടാൻ വകമാറ്റി. 2017–-18 മുതൽ 2020–-21 വരെ ഭാരതമാല പദ്ധതിയില്‍ നടപ്പാക്കിയ 66 പദ്ധതിയാണ്‌ സിഎജി പരിശോധിച്ചത്‌. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി നിശ്ചയിച്ച മാനദണ്ഡങ്ങൾ മറികടന്നാണ്‌ നിർമാണകരാറുകൾ നൽകിയത്‌. നിശ്ചയിച്ച പാത ദൈർഘ്യത്തിന്റെ 75.62 ശതമാനത്തിന്‌ കരാർ നൽകിയപ്പോൾത്തന്നെ അടങ്കലിന്റെ 158.24 ശതമാനം തുക ചെലവിട്ടു.

ഡൽഹി–- വഡോദര എക്‌സ്‌പ്രസ്‌ പാത, ദ്വാരക എക്‌സ്‌പ്രസ്‌ പാത എന്നിവയ്‌ക്ക്‌ കരാർ നൽകിയത്‌ വഴിവിട്ടാണ്‌. കേന്ദ്രം അംഗീകരിച്ച സിവിൽ നിർമാണച്ചെലവ്‌ കിലോമീറ്ററിന്‌ 13.98 കോടി രൂപയായിരിക്കെ അനുവദിച്ചത്‌ 23.89 കോടി രൂപയാണ്‌. ചില കരാറുകാർക്ക്‌ വ്യാജ രേഖകളുടെ അടിസ്ഥാനത്തിലും വിശദ പദ്ധതി റിപ്പോർട്ടുകളുടെ അഭാവത്തിലും പ്രവൃത്തികൾ നൽകി. ദേശീയപാത അതോറിറ്റി ഓഫ്‌ ഇന്ത്യയും ദേശീയപാത, അടിസ്ഥാന സൗകര്യ വികസന കോർപറേഷനുമാണ്‌ നിർവഹണ ഏജൻസികൾ. നഥാവൽസ (ആന്ധ്രപ്രദേശ്‌), ചലഗേരി, ഹെബ്ബാലു (കർണാടകം) ടോൾ ബൂത്തുകളിൽ പദ്ധതി നിർവഹണം വൈകുമ്പോഴും യൂസർ ഫീസ്‌ പിരിക്കൽ തുടരുകയാണെന്നും റിപ്പോർട്ടിലുണ്ട്.