മനോരമയ്ക്കും മാതൃഭൂമിക്കും എതിരെ മന്ത്രി അഹമ്മദ് ദേവർകോവിലിന്‍റെ വക്കീൽ നോട്ടീസ്

അടിസ്ഥാനരഹിതമായ വാർത്തകൾ പ്രസിദ്ധീകരിച്ചതിന് മാതൃഭൂമിക്കും മനോരമക്കും എതിരെ മന്ത്രി അഹമ്മദ് ദേവർകോവിൽ വക്കീൽ നോട്ടീസ് അയച്ചു. തന്‍റെ പ്രതിച്ഛായ തകർക്കുവാനും ഇടതുപക്ഷ ജനാധിപത്യ മുണിയെ താറടിച്ചു കാണിക്കുവാനും വാസ്തവ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തകൾ പല ദിവസങ്ങളിലായി പ്രസിദ്ധീകരിച്ചത് കനത്ത മാനഹാനിയുണ്ടാക്കിയതായി നോട്ടീസിൽ പറയുന്നു.ഐ.എൻ.എൽ പാർട്ടിയിൽ നിന്നും പുറത്താക്കിയവരും ഇടതു പക്ഷത്തിന് എതിരെ പ്രചാരണം നടത്തുന്നവരുമാണ് വ്യാജ വാർത്ത നൽകിയതിന് പിന്നിലെന്ന് നോട്ടീസിൽ ഉന്നയിച്ചു. പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത തൃശ്ശൂരിലെ ഒരു സൊസൈറ്റി മന്ത്രിയുടെ പേരും പടങ്ങളും ഉപയോഗിച്ച് ജനങ്ങളെ വഞ്ചിച്ചു എന്നാണ് പത്രങ്ങൾ ആരോപിക്കുന്നത്. ഈ സൊസൈറ്റിക്ക് പാർട്ടിയുമായോ മന്ത്രിയുമായോ യാതൊരു ബന്ധവും ഇല്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്പാർട്ടിയിൽ നിന്നും പുറത്താക്കിയവർ ഉന്നയിക്കുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഈ പത്രങ്ങൾ വാർത്തയായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. നോട്ടീസ് കിട്ടിയ ഉടൻ തെറ്റായ വാർത്ത പിൻവലിച്ച് യഥാർത്ഥ വസ്തുത പ്രസിദ്ധീകരിച്ച് ക്ഷമാപണം നടത്തണമെന്നും അപകീർത്തി വരുത്തിയതിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും അഡ്വക്കറ്റ് മുനീർ അഹ്മദ്, അഡ്വക്കറ്റ് മുദസ്സർ അഹ്മദ് എന്നിവർ മുഖേന അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടു.
മന്ത്രിക്കും ഇടതു മുണിക്കും മാനഹാനി വരുത്തിയതിന് ഉത്തരവാദികളായവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഐ.എൻ.എൽ. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അറിയിച്ചു.