കുഴൽനാടനെതിരായ കേസ്‌ 10 മാസം മുമ്പുള്ളത്‌; അനധികൃതമായി മണ്ണെടുത്തെന്ന്‌ വിവരാവകാശരേഖ

മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ അനധികൃതമായി നിലംനികത്തിയ സംഭവത്തിൽ കൂടുതൽ രേഖകൾ പുറത്ത്‌. 482 മെട്രിക്‌ ടൺ മണ്ണ്‌ എടുക്കാനുള്ള അനുമതിയിൽ 2734 മെട്രിക്‌ ടൺ മണ്ണ്‌ അനധികൃതമായി മാറ്റിയെന്ന്‌ വിവരാകാശരേഖ വ്യക്തമാക്കുന്നു. 2022 നവംബറിലാണ്‌ എംഎൽഎ സ്വന്തം പുരയിടത്തിലേക്ക്‌ അനധികൃതമായി മണ്ണടിച്ചത്‌. പത്ത്‌ മാസം മുമ്പുള്ള സംഭവമാണിത്‌. ഇതിനെയാണ്‌ ഇപ്പോൾ നടക്കുന്ന ചില സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ്‌ കുഴൽനാടനെതിരായ ആരോപണങ്ങളെന്ന്‌ മാധ്യമങ്ങൾ വാദിക്കുന്നത്‌.
പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെ
ചിന്നക്കനാൽ ഷൺമുഖവിലാസത്ത് മാത്യു കുഴൽനാടൻ എംഎൽഎയുടെയും ബിനാമികളുടേയും ഉടമസ്ഥതയിലുള്ള റിസോർട്ട്‌ ആറ് മാസമായി പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെ. റിസോർട്ടിന്‌ ലെെസൻസ് പുതുക്കി നൽകിയിട്ടില്ലെന്ന് ചിന്നക്കനാൽ പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. മാർച്ചിലാണ് പുതുക്കേണ്ടിയിരുന്നത്. എന്നാൽ ആവശ്യമായ രേഖകൾ നൽകിയിരുന്നില്ല. മാത്രമല്ല, ഹോംസ്റ്റേയ്ക്കാണ് അപേക്ഷനൽകിയത്. എന്നാൽ ദിവസവാടകയ്ക്ക് റിസോർട്ടാണ്‌ ഇവിടെ പ്രവർത്തിക്കുന്നത്. റിസോർട്ടല്ലെന്നും ഹോംസ്റ്റേ ആണെന്നുമുള്ള കുഴൽനാടന്റെ വാദങ്ങൾ ഇതോടെ പൊളിഞ്ഞു. വസ്‌തുത മറച്ച് പലതവണ വാർത്താസമ്മേളനവും നടത്തി.
അനധികൃത റിസോർട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടന്റെ വാദങ്ങൾ പൂർണമായും തെറ്റാണെന്ന് വ്യക്തമായി തെളിയിക്കുന്ന പുതിയ വിവരങ്ങളാണ് പുറത്തുവന്നത്. സ്വകാര്യ ഗസ്റ്റ്ഹൗസായാണ് കെട്ടിടം പ്രവർത്തിക്കുന്നത് എന്നായിരുന്നു കുഴൽനാടന്റെ ആദ്യവാദം. എന്നാൽ, ചിന്നക്കനാൽ പഞ്ചായത്ത് കുഴൽനാടന് റിസോർട്ട് നടത്തിപ്പിനുള്ള ലൈസൻസാണ്‌ നൽകിയതെന്ന വിവരങ്ങൾ പുറത്തുവന്നതോടെ ആ വാദം പൊളിഞ്ഞു. എംഎൽഎ പദവി ദുരുപയോഗംചെയ്ത് പഞ്ചായത്ത് അധികൃതരെ സ്വാധീനിച്ചാണ് കുഴൽനാടൻ ലൈസൻസ് വാങ്ങിയതെന്നും ഇതോടെ തെളിഞ്ഞു. കഴിഞ്ഞദിവസം കോട്ടയത്തും തൊടുപുഴയിലും മാധ്യമങ്ങളോട് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞത് എല്ലാ അനുമതിയോടും കൂടിയാണ് റിസോർട്ട് പ്രവർത്തിക്കുന്നത് എന്നായിരുന്നു. എന്നാൽ, കഴിഞ്ഞ ആറ് മാസമായി ലൈസൻസ് ഇല്ലാതെയാണ് ആറാം വാർഡിൽ കെട്ടിട നമ്പർ 279ൽ കപ്പിത്താൻ റിസോർട്ട് പ്രവർത്തിക്കുന്നത്. ചിന്നക്കനാൽ പഞ്ചായത്ത് കഴിഞ്ഞ ഏപ്രിൽമുതൽ ലൈസൻസ് പുതുക്കി നൽകിയിട്ടില്ല. ഇതോടെ പൂർണമായും അനധികൃതമായാണ് കുഴൽനാടന്റെ റിസോർട്ട് നടത്തിപ്പെന്ന് വ്യക്തമായി.

അനധികൃതമായി നിലംനികത്തുന്നതിനിടെ സിപിഐ എം നേതാക്കൾ സ്ഥലത്തെത്തി മണ്ണടി തടഞ്ഞിരുന്നു. തുടർന്ന് ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ സെക്രട്ടറി വിജിലൻസിൽ പരാതി കൊടുക്കുകയും ചെയ്‌തു. പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ സൈറ്റ്‌ വിസിറ്റ്‌ നടത്തി 2023 ജനുവരിയിൽ പരാതിക്കാരനെ വിളിച്ച്‌ മൊഴിയെടുത്തിട്ടുള്ളതാണ്‌. ഈ കേസിൽ വിജിലൻസ്‌ തെളിവെടുപ്പിനുവരും എന്ന് മനസിലാക്കിയാണ്‌ കുഴൽനാടൻ മുഖ്യമന്ത്രിയുടെ മകൾക്ക്‌ നേരെ ഊഹം വെച്ച്‌ അഴിമതി ആരോപണം ഉന്നയിച്ചത്‌. സ്വയം ഇരയായി കാണിക്കാൻ മാധ്യമങ്ങളുടെ സഹായത്തോടെ നടത്തിയ നീക്കമാണിതെന്നും വ്യക്തമായിരിക്കുകയാണ്‌. പത്ത്‌ മാസം മുൻപുണ്ടായ നിലംനികത്തലുമായി ബന്ധപ്പെട്ട കേസാണ്‌ പുതിയ സംഭവമെന്ന രീതിയിൽ ഇതിനായി അവതരിപ്പിക്കുന്നത്‌.

റീ ബിൾഡ്‌ കേരള പദ്ധതി പ്രകാരം മൂവാറ്റുപുഴ മണ്ഡലത്തിലെ 150 കോടി രൂപയുടെ പ്രവൃത്തി ചെയ്യുന്ന ‘രാഹുൽ കൺസ്‌ട്രക്ഷൻ’ എന്ന കോൺട്രാക്‌ടറുടെ ടോറസ്‌ ലോറികളാണ്‌ കുഴൽനാടന്റെ നിലം നികത്താൻ മണ്ണുമായ്‌ വന്നത്‌.

മണ്ണടിക്കാനുള്ള പാസിൽ ഈ കമ്പനിയുടെ KL 17 N 9027 എന്ന ടോറസ്‌ ലോറിക്കാണ്‌ അനുമതി കൊടുത്തിട്ടുള്ളത്‌. 150 കോടിയുടെ പ്രവൃത്തി ചെയ്യുന്ന കോൺട്രാക്‌ടറുടെ വാഹനമാണ്‌ അനധികൃത നിലംനികത്തലിന്‌ ഉപയോഗിച്ചതെന്നും

മണ്ണെടുക്കാനുള്ള പാസിൽ നിയമപ്രകാരം മണ്ണ്‌ എടുക്കുന്ന ഭൂമിയും ഇടുന്ന ഭൂമിയും കര ഭൂമി ആയിരിക്കണം. രണ്ട്‌ ഭൂമിയുടെയും സർവേ നമ്പർ അടക്കം വേണം. എന്നാൽ പാസിൽ മണ്ണെടുക്കുന്ന ഭൂമിയുടെ വിവരങ്ങൾ മാത്രമേ ഒള്ളൂ. മണ്ണ്‌ ഇടുന്ന ഭൂമി "മാത്യു കുഴൽ നാടന്റെ സ്ഥലം’ എന്ന് മാത്രമാണ്‌ എഴുതിയിരിക്കുന്നത്‌.

ഇതിനും സർവേ നമ്പർ ചേർത്തിട്ടില്ല. 482 മെട്രിക്‌ ടൺ മണ്ണ്‌ കുഴൽനാടന്റെ സ്ഥലത്തേക്ക്‌ മാറ്റാനാണ്‌ പാസ്‌ നൽകിയിരിക്കുന്നത്‌. എന്നാൽ 2734 മെട്രിക്‌ ടൺ മണ്ണ്‌ അനധികൃതമായി മാറ്റിയെന്ന്‌ വിവരാവകാശരേഖ തെളിയിക്കുന്നു. ടോറസ്‌ ലോറിയിൽ 32 ലോഡിന്‌ പകരം 180 ഓളം ലോഡ്‌ കൊണ്ടുവന്നതിന്‌ പണംനൽകിയ രേഖകളും മാത്യു പുറത്തുവിട്ടിട്ടില്ല.