കുടുംബശ്രീ—-ഓണം വിപണന മേഖലയിൽ മികച്ച നേട്ടം

എം ബി രാജേഷ് ഫേസ്ബുക് പോസ്റ്റ്

23 കോടി രൂപയുടെ വിൽപ്പനയാണ്‌ 1087 ഓണം മേളകളിലൂടെ കുടുംബശ്രീ ഈ വർഷം കൈവരിച്ചത്‌. ഇത്‌ കഴിഞ്ഞ വർഷം 19 കോടിയായിരുന്നു, നാലുകോടിയുടെ വർദ്ധനവ്‌. 20,990 ജെ എൽ ജി യൂണിറ്റുകളുടെ ഉൽപ്പന്നങ്ങളാണ്‌ വിപണന മേളയിലൂടെ കേരളത്തിലുടനീളം വിറ്റഴിച്ചത്‌. ഏറ്റവും കൂടുതൽ മേളകൾ നടത്തിയത്‌ മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിലാണ്‌. വിലക്കയറ്റം തടയാൻ സഹായിച്ച സർക്കാരിന്റെ വിപണി ഇടപെടലിൽ കുടുംബശ്രീ ശ്രദ്ധേയമായ ഒരു പങ്ക്‌ വഹിച്ചു.

പൂകൃഷിയുടെ കാര്യത്തിലും കുടുംബശ്രീ ഉജ്വല നേട്ടം കൈവരിച്ചിരുന്നു‌. സാധാരണഗതിയില്‍ അതിര്‍ത്തിക്കപ്പുറത്തു നിന്നാണ് ഓണത്തിന് പൂക്കളെത്തിയിരുന്നതെങ്കില്‍, ഇക്കുറി പൂവിപണിയില്‍ ശക്തമായ സാന്നിദ്ധ്യം തീര്‍ക്കാന്‍ കുടുംബശ്രീക്ക് സാധിച്ചു. 1819 വനിതാ കര്‍ഷക സംഘങ്ങള്‍ 780 ഏക്കറിലാണ് ഇക്കുറി പൂകൃഷി നടത്തിയത്. കഴിഞ്ഞ വര്‍ഷം 128 ഏക്കറിലായിരുന്നു പൂകൃഷി ചെയ്തത്. ഓണവിപണി മുന്നില്‍ കണ്ട് ആരംഭിച്ച കൃഷി കേരളമെമ്പാടും വലിയ വിജയം കണ്ടു എന്നത് ഏറെ ആഹ്ലാദകരമാണ്. 100 സംഘങ്ങള്‍ ചേര്‍ന്ന് 186.37 ഏക്കറില്‍ കൃഷിയിറക്കിയ തൃശൂര്‍ ജില്ലയാണ് ഇക്കുറി ഒന്നാമതെത്തിയത്. കുടുംബശ്രീയുടെ ഓണം വിപണന മേളകളിലെല്ലാം ശ്രദ്ധാകേന്ദ്രമായി പൂക്കൾ വിൽക്കുന്ന സ്റ്റാളുകളുണ്ടായിരുന്നു. അടുത്ത ഓണത്തിന്‌ കൂടുതൽ വിപുലമായ പൂകൃഷി സംസ്ഥാനമെങ്ങും വ്യാപിപ്പിക്കാനുള്ള പ്രവർത്തനം കുടുംബശ്രീ ഏറ്റെടുക്കും.


പൂകൃഷിയുടെ വിജയത്തിന്‌ പിന്നാലെ ഓണം വിപണനമേളകളിലെ മുന്നേറ്റം കൂടി കുടുംബശ്രീയുടെ തൊപ്പിയിലെ മറ്റൊരു പൊൻതൂവലാവുകയാണ്‌. ടീം കുടുംബശ്രീക്ക്‌ ഹൃദ്യമായ അഭിനന്ദനങ്ങൾ