ലോക്സഭയിൽ എംപിയെ മുസ്ലിം തീവ്രവാദി എന്ന് വിളിച്ച് അധിക്ഷേപിച്ച് ബിജെപി


തന്നെ ആൾക്കൂട്ട ആക്രമണത്തിന്‌ ഇട്ടുകൊടുക്കാനുള്ള നീക്കമാണ്‌ ബിജെപി നടത്തുന്നതെന്ന്‌ പാര്‍ലമെന്റില്‍ ബിജെപി നേതാവിന്റെ വർഗീയ അധിക്ഷേപം നേരിട്ട ബിഎസ്‌പി അംഗം ഡാനിഷ്‌ അലി. പ്രധാനമന്ത്രിയെക്കുറിച്ച്‌ മോശം വാക്കുകൾ താൻ പറഞ്ഞതിനെ തുടർന്നാണ്‌ രമേശ്‌ ബിദുരി പ്രകോപിതനായതെന്ന ബിജെപി എംപി നിഷികാന്ത്‌ ദുബെയുടെ ആരോപണം അടിസ്ഥാനരഹിതമാണ്‌. ഒരു മോശം പരാമർശവും നടത്തിയിട്ടില്ല.

അങ്ങനെയെങ്കിൽ മറ്റ്‌ ബിജെപി എംപിമാർ രംഗത്തുവരുമായിരുന്നില്ലേ. അത്തരം പരാമർശം നടത്തിയതിന്റെ വീഡിയോ ഉണ്ടോ. സ്പീക്കർ ഇത്‌ അന്വേഷിക്കണം. വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ സ്‌പീക്കർക്ക്‌ പരാതി നൽകിയതിന്‌ നിഷികാന്ത്‌ ദുബെയ്‌ക്കെതിരെ നടപടി സ്വീകരിക്കണം. സഭയ്‌ക്കുള്ളിൽ വച്ച്‌ വാക്കുകളാൽ തന്നെ കൂട്ടമായി ആക്രമിച്ചു. ഇപ്പോൾ സഭയ്‌ക്കു പുറത്ത്‌ കായികമായിക്കൂടി കൂട്ടആക്രമണം നടത്തുന്നതിനാണ്‌ നിഷികാന്ത്‌ ദുബെയുടെ വ്യാജ ആരോപണം–- ഡാനിഷ്‌ അലി പറഞ്ഞു.

വ്യാഴാഴ്‌ച ലോക്‌സഭയിൽ ചാന്ദ്രയാൻ ചർച്ചയ്‌ക്കിടെയാണ്‌ ഡാനിഷ്‌ അലിയെ ബിജെപി എംപിയായ രമേശ്‌ ബിദുരി അധിക്ഷേപിച്ചത്‌. ഡാനിഷ്‌ അലി മുസ്ലിം തീവ്രവാദിയാണെന്നും ഭീകരനാണെന്നും ബിദുരി ആക്ഷേപിച്ചു. സഭ നിയന്ത്രിച്ചിരുന്ന കൊടിക്കുന്നിൽ സുരേഷിന്‌ ബിദുരിയെ തടയാനായില്ല. ബിദുരി പറഞ്ഞത്‌ മനസ്സിലായില്ലെന്നാണ്‌ കൊടിക്കുന്നിലിന്റെ വിശദീകരണം. അങ്ങേയറ്റം പ്രകോപനപരമായ പ്രയോഗങ്ങൾ നടത്തിയിട്ടും ബിദുരിക്കെതിരെ ഒരു നടപടിക്കും ഭരണപക്ഷം തയ്യാറായിട്ടില്ല. രാജ്‌നാഥ്‌ സിങ്‌ ഖേദപ്രകടനം നടത്തിയിട്ടുണ്ടെന്നും വിഷയം അവിടെ അവസാനിച്ചുവെന്നുമാണ്‌ ബിജെപിയുടെ ന്യായം. പ്രതിപക്ഷ പാർടികൾ ഡാനിഷ്‌ അലിക്ക്‌ പിന്തുണയുമായി ഒറ്റക്കെട്ടായി രംഗത്തുവന്നതോടെ ബിജെപി പ്രതിരോധത്തിലായി. ഇതോടെയാണ്‌, ഡാനിഷ്‌ അലിയാണ്‌ പ്രകോപനം സൃഷ്ടിച്ചതെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട്‌ സ്‌പീക്കർക്ക്‌ ദുബെ കത്തുനൽകിയത്‌.

ഞായറാഴ്‌ച ഇതേ ആവശ്യം ഉന്നയിച്ച്‌ ബിജെപി എംപി രവി കിഷൻ ശുക്ലയും രംഗത്തെത്തി.
ലോക്‌സഭയിൽ തീവ്രവർഗീയ പരാമർശം നടത്തിയ രമേശ്‌ ബിദുരിക്ക്‌ സംരക്ഷണകവചം ഒരുക്കാൻ ബിജെപി. ബിഎസ്‌പി അംഗം ഡാനിഷ്‌ അലിക്കെതിരെ ബിദുരി പൊട്ടിത്തെറിക്കാൻ കാരണങ്ങളുണ്ടെന്ന്‌ അവകാശപ്പെട്ട്‌ ബിജെപിയുടെ മറ്റൊരു എംപി നിഷികാന്ത്‌ ദുബെ രംഗത്തുവന്നു. ബിദുരിയുടെ പ്രസംഗത്തിൽ അലി ഇടപെട്ടെന്നും പ്രധാനമന്ത്രിക്കെതിരെ അലി മോശംഭാഷയിൽ സംസാരിച്ചെന്നും കാണിച്ച്‌ ദുബെ ലോക്‌സഭാ സ്‌പീക്കർ ഓം ബിർലയ്‌ക്ക്‌ കത്ത്‌ നൽകി.

ചാന്ദ്രയാൻ–-3 ദൗത്യത്തെക്കുറിച്ച്‌ ലോക്‌സഭയിൽ നടന്ന ചർച്ചയ്‌ക്കിടെയാണ്‌ അലിയെ ബിദുരി മുസ്ലിം തീവ്രവാദി എന്ന്‌ വിളിച്ചത്‌. ബിദുരിയുടെ പരാമർശം സഭാരേഖകളിൽനിന്ന്‌ നീക്കി. ബിജെപി അദ്ദേഹത്തിന്‌ കാരണംകാണിക്കൽ നോട്ടീസും നൽകി. അതേസമയം, ബിദുരിയുടെ വാക്കുകൾ അപലപനീയമാണെങ്കിലും അലിയുടെ ‘മാന്യത വിട്ട’ പെരുമാറ്റവും അന്വേഷിക്കണമെന്ന്‌ ദുബെ ആവശ്യപ്പെട്ടു. 15 വർഷമായി താൻ സഭയിലുണ്ടെന്നും ഇത്രയും മോശമായ ദിവസം മുമ്പുണ്ടായിട്ടില്ലെന്നും ദുബെ പറഞ്ഞു. ‘ബട്‌വ’(പിമ്പ്‌), ‘കട്‌വ’ (സുന്നത്ത്‌ ചെയ്‌തയാൾ), ‘മുല്ലാ ഉഗ്രവാദി’ (മുസ്ലീം തീവ്രവാദി), ‘ആതങ്ക്‌വാദി’ (ഭീകരൻ) തുടങ്ങിയ അധിക്ഷേപങ്ങളാണ്‌ അലിക്കെതിരെ ബിദുരി നടത്തിയത്‌.