പലസ്‌തീൻ ഇസ്രായേൽ - ഹമാസ് ആക്രമണം


പലസ്തീൻ പ്രശ്നത്തിന്റെ
അടിവേരുകൾ


ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങളെ തകർത്തുകൊണ്ട് ഹമാസ് നടത്തിയ ആക്രമണം ഇസ്രയേലിനെ ഞെട്ടിച്ചു. ഇതിന് പിന്നാലെ ഇസ്രയേൽ ഗാസയിലും വെസ്റ്റ്‌ ബാങ്കിലും തുടർച്ചയായ ആക്രമണത്തിലാണ്. ആശുപത്രിക്കുവരെ ബോംബിട്ട് നൂറുകണക്കിന് ആളുകളെ കൊലപ്പെടുത്തി. ഒരു ജനതയെയാകെ ഉന്മൂലനം ചെയ്യാനുള്ള സന്നാഹങ്ങളുമായാണ് ഇസ്രയേലും പാശ്ചാത്യശക്തികളും മുന്നോട്ടുപോകുന്നത്.
അഴിമതിയിൽ മുങ്ങിക്കുളിച്ച നെത്യനാഹു സർക്കാരിനെതിരെ ഇസ്രയേലിൽ വലിയ പ്രക്ഷോഭം നടക്കുകയാണ്. ഈ പ്രതിഷേധത്തിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ പലസ്തീൻ ജനതയെ ആക്രമിക്കുന്നു. പലസ്തീനികളെ പുറത്താക്കുന്നതിന് ജൂത സായുധസംഘടനകൾക്ക് പിന്തുണ നൽകുകയാണ്. റംസാൻ സമയത്ത് ജറുസലേമിലെ അൽ അഖ്സാ മസ്ജിദിൽ ഇസ്രയേൽ സായുധസേന ആക്രമണം നടത്തി. ഒരു ദിവസം ഒരു പലസ്തീനിയെങ്കിലും കൊല്ലപ്പെടുകയാണ്. ഈ സാഹചര്യമാണ് ഹമാസിന്റെ ആക്രമണത്തിന് അടിസ്ഥാനമായത്.
ഈ മേഖലയുടെ ചരിത്രം അറിയുമ്പോഴാണ് ഇതിന്റെ അടിവേര് മനസ്സിലാക്കാനാകുക. ലോകത്തിലെ ഏറ്റവും പ്രാചീനമായ മതങ്ങളിലൊന്നാണ് ജൂതമതം. ഇന്നത്തെ പലസ്തീനൊക്കെ ഉൾപ്പെടുന്ന കാനാൻ പ്രദേശമായിരുന്നു അവരുടെ വാസസ്ഥലം. അലക്സാണ്ടറുടെ ആക്രമണത്തിനെതിരെ ഇവിടെ പ്രതിരോധം ഉയർന്നിരുന്നു. റോമാസാമ്രാജ്യത്തിന്റെ ആക്രമണത്തിലാകട്ടെ ജറുസലേം നഗരംതന്നെ തകർന്നുപോയി. അന്ന് തകർക്കപ്പെട്ട ജറുസലേം ദേവാലയത്തിന്റെ ഭാഗമാണ് ഇപ്പോൾ അവിടെ കാണുന്ന പടിഞ്ഞാറൻ ചുമർ. ഇനി വരാനുള്ള മിശിഹ ജന്മമെടുത്തിട്ടേ ഇനി യഹൂദ ദേവാലയം നിർമിക്കൂ എന്ന വിശ്വാസത്തോടെ അവർ കാത്തിരിക്കുകയാണ്. റോമൻ ആക്രമണത്തെത്തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അവർ കുടിയേറി. കൊടുങ്ങല്ലൂരിലും മാളയിലുമെല്ലാം ഇവരെത്തിച്ചേർന്നു. ഏറെ സഹിഷ്ണുതയോടെ നമ്മുടെ നാട് അവരെ സ്വീകരിച്ചു എന്നതിന്റെ തെളിവാണ് ജൂതശാസനംപോലുള്ള രേഖകൾ.
ക്രിസ്തുമതം രൂപപ്പെട്ടതും ഇതേമേഖലയിലാണ്. അതുമായി ബന്ധപ്പെട്ട ജറുസലേം ഉൾപ്പെടെയുള്ള പ്രദേശങ്ങളും അടയാളങ്ങളും ഈ മണ്ണിലുണ്ട്. ഏഴാം നൂറ്റാണ്ടോടുകൂടി രൂപപ്പെട്ട ഇസ്ലാംമതത്തിന്റെ വിശുദ്ധ പ്രദേശങ്ങളും പലസ്തീനിലുണ്ട്. ഈ മൂന്നു മതങ്ങളുടെയും ആവിർഭാവവും വളർച്ചയും എല്ലാം കണ്ട നാടാണിത്. ഇവരെല്ലാം പിൻപറ്റുന്നത് എബ്രഹാമിനെയാണ്. ഒരു പൂർവികനിൽനിന്ന് കൈവഴികളായി പിരിഞ്ഞ മതങ്ങളാണ് ജൂതമതവും ക്രിസ്തുമതവും ഇസ്ലാം മതവുമെന്നാണ് വിശ്വാസികൾ കാണുന്നത്. യേശുവിന്റെ കുരിശിലേറ്റലിനു പിന്നിൽ ജൂത പ്രമാണിമാർ ആയിരുന്നുവെന്ന വിശ്വാസവും നിലവിലുണ്ട്.
മൂന്നു മതങ്ങളുടെ കേന്ദ്രമായിരുന്ന ഈ പ്രദേശം 1517ലെ ഓട്ടോമൻ ആക്രമണത്തോടുകൂടിയാണ് പലതായി വിഭജിക്കപ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിതറിപ്പോയ യഹൂദർ അവരുടെ ആരാധനാ പ്രദേശമെന്ന നിലയിൽ ജറുസലേമിലെ പഴയ ദേവാലയങ്ങളെ കാണുന്നുണ്ടായിരുന്നു. അവിടെ വരാനും ആരാധന നടത്താനും ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. ആ ഘട്ടത്തിൽ രാഷ്ട്രനിർമാണമെന്ന കാഴ്ചപ്പാടേ ഇവിടെ വരുന്നവർക്കുണ്ടായിരുന്നില്ല.
മതവിശ്വാസത്തിന്റെ പരിഗണനകളില്ലാതെ മതനിരപേക്ഷമായി ജീവിക്കുകയെന്ന കാഴ്ചപ്പാട് ഫ്രഞ്ച് വിപ്ലവം കൊളുത്തി വിട്ടു. സർ ചക്രവർത്തിമാരുടെ റഷ്യ പോലുള്ള ഇടങ്ങളിൽ ജൂതവിഭാഗത്തിന് നിയന്ത്രണമുണ്ടായിരുന്നു. ഇതിനെതിരെ ചില ജൂത സംഘടനകൾ രംഗത്തുവന്നു. 1882ൽ ലിയോപിൻസ്കർ പ്രസിദ്ധീകരിച്ച ഓട്ടോ ഇമാൻസിപ്പേഷൻ എന്ന ഗ്രന്ഥത്തിൽ ജൂതർക്കായൊരു രാജ്യം എന്ന കാഴ്ചപ്പാട് മുന്നോട്ടുവച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ 500 യുവാക്കളെ സംഘടിപ്പിച്ചുകൊണ്ട് ബില്യ എന്ന തീവ്രവാദ സംഘടന രൂപീകരിക്കുകയും പലസ്തീനിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നു. തങ്ങളുടേതായ ഒരു ചെറു നഗരത്തിന് അവിടെ അവർ രൂപംകൊടുത്തു.
1885ൽ തിയോഡർ ഹെർസിൻ ജൂതരാജ്യം എന്ന ഒരു ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നു. സൊസൈറ്റി ഓഫ് ജ്യൂസ് എന്ന ആശയത്തിന് അദ്ദേഹം രൂപം നൽകി. പലസ്തീനിലോ അർജന്റീനയിലോ ഒരു രാജ്യം എന്ന നിലപാടായിരുന്നു ഇത്. പലസ്തീനിൽ രാഷ്ട്രമെന്ന നിർബന്ധബുദ്ധി ഇക്കാലത്തുണ്ടായിരുന്നില്ല. ഗ്രീസുമായുള്ള യുദ്ധത്തിൽ ഉസ്മാനി സാമ്രാജ്യം സാമ്പത്തികമായി പ്രതിസന്ധിയിലായി. സുൽത്താൻ അബ്ദുൾ ഹമീദിന് ഭീമമായ ഒരു തുക നൽകി പകരമായി ജൂത കുടിയേറ്റത്തിന് അനുമതി വാങ്ങാനുള്ള ശ്രമമുണ്ടായെങ്കിലും സുൽത്താൻ വഴങ്ങിയില്ല.
1897ൽ സ്വിറ്റ്സർലൻഡിലെ ബെയ്സൺ എന്ന സ്ഥലത്തുവച്ച് ഒരു ജൂതരാഷ്ട്രമെന്ന വാദം മുന്നോട്ടുവച്ചുകൊണ്ട് അന്തർദേശീയ സമ്മേളനം സംഘടിപ്പിച്ചു. സിയോണിസ്റ്റ് സംഘടന കെട്ടിപ്പടുത്ത് ലോകത്തെമ്പാടുമുള്ള ജൂതന്മാരെ ഒറ്റക്കൊടിക്കീഴിൽ കൊണ്ടുവരികയെന്ന ലക്ഷ്യം ഇതിൽ മുന്നോട്ടുവച്ചു, ഒപ്പം പലസ്തീനിൽ ജൂതരാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ജൂത കുടിയേറ്റവും പ്രഖ്യാപിച്ചു. കുടിയേറ്റത്തിന് തടസ്സമായി നിൽക്കുന്ന ഉസ്മാനി സാമ്രാജ്യത്വത്തെ തകർക്കുകയെന്നതും ലക്ഷ്യമായി കണ്ടു.
1898ൽ ലണ്ടനിൽ ചേർന്ന സിയോണിസ്റ്റ് കോൺഗ്രസ് തങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കുന്നതിന് ബ്രിട്ടന്റെ സഹായവും തേടി. അങ്ങനെ വടക്കൻ പലസ്തീനിൽ ബ്രിട്ടന്റെ ഇടപെടലിലൂടെ ജൂത കുടിയേറ്റം ആരംഭിക്കുന്നു. തുർക്കിയിൽ അധികാരത്തിൽ വന്ന അൽത്താത്തുർക്ക് ശക്തമായ പാശ്ചാത്യ സമ്മർദത്തിന്റെകൂടി ഭാഗമായി ജൂത കുടിയേറ്റത്തിന് നിയമം പാസാക്കുന്നു. 1902ൽ ആഫ്രിക്കയിലെ ഉഗാണ്ടയിൽ ജൂതരാഷ്ട്രം ഉണ്ടാക്കാനുള്ള ചില ചർച്ചകൾ ഉയർന്നുവന്നെങ്കിലും അവ നടന്നില്ല. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം സൊസൈറ്റി ഓഫ് ജ്യൂസ് എന്ന ലോക സിയോണിസ്റ്റ് സംഘടന ശക്തമായി. പലസ്തീനിലെ സ്ഥലം വിലയ്‌ക്ക് വാങ്ങുന്നതിനായി ജൂത ദേശീയ ഫണ്ടും ഉണ്ടാകുന്നുണ്ട്.ഒന്നാം ലോകയുദ്ധത്തിൽ സിയോണിസ്റ്റ് പ്രസ്ഥാനം മൂന്നു ഭാഗമായി മാറി. അമേരിക്കയും ബ്രിട്ടനുമുൾപ്പെടെയുള്ള സഖ്യകക്ഷികളുടെ നിയന്ത്രണത്തിലുള്ള രാജ്യങ്ങളിൽ താമസിക്കുന്നവരും മധ്യരാജ്യ ശക്തികളുടെ നിയന്ത്രണത്തിലുള്ള രാജ്യങ്ങളിൽ താമസിക്കുന്നവരും ഇരു സഖ്യങ്ങളിലും പെടാത്ത രാജ്യങ്ങളിൽ താമസിക്കുന്നവരുമായി അവർ മാറി. അമേരിക്കയിലും ബ്രിട്ടനിലുമെല്ലാം സാമ്പത്തികമായുൾപ്പെടെ സ്വാധീനമുള്ള വിഭാഗമായിരുന്നു ജൂതന്മാർ. അവർ ജൂതരാഷ്ട്രത്തിനുവേണ്ടിയുള്ള ഇടപെടൽ ശക്തിപ്പെടുത്തി.
അന്ന് ബ്രിട്ടന്റെ അധീനതയിലായിരുന്ന ഇന്ത്യയിലേക്കുള്ള മാർഗം സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയും സൂയസ് കനാൽ മേഖലയിൽ അധിനിവേശം ഊട്ടി ഉറപ്പിക്കുന്നതിനും ജൂതരാഷ്ട്രമെന്ന ആശയത്തിനും ബ്രിട്ടൻ അനുമതി നൽകി. 1838ൽ ജറുസലേമിൽ ബ്രിട്ടൻ തങ്ങളുടെ കോൺസുലേറ്റ് സ്ഥാപിച്ചു. ഇതിൽനിന്ന്‌ കോൺസുലേറ്റ് നൽകിയ ആദ്യ നിർദേശം മറ്റ് രാജ്യങ്ങളിൽനിന്ന്‌ കുടിയേറുന്ന ജൂതന്മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നാണ്. 1917 നവംബർ രണ്ടിന്‌ ബാൽഫോർ പ്രഖ്യാപനം പുറത്തിറങ്ങി. പലസ്തീനിൽ ജൂതന്മാർക്കൊരു രാഷ്ട്രം എന്നതായിരുന്നു അതിന്റെ ഉള്ളടക്കം. ജൂതന്മാരുടെ പ്രശ്നം പരിഹരിക്കുന്നതിന് പ്രത്യേക വകുപ്പും ഇംഗ്ലണ്ടിൽ രൂപീകരിച്ചു. ഒന്നാം ലോകയുദ്ധത്തിന്റെ അവസാനത്തോടെ അറബ് രാജ്യങ്ങൾ പലതായി മാറി. പലസ്തീൻ ബ്രിട്ടന്റെ നിയന്ത്രണത്തിലായി. ബ്രിട്ടന്റെ ഒരുതരി മണ്ണുപോലും നൽകാതെ അറബികൾ താമസിക്കുന്ന സ്ഥലം ജൂതന്മാർക്ക് നൽകുന്ന കൊടിയ പാതകം ബ്രിട്ടൻ മുന്നോട്ടുവച്ചു. മധ്യേഷ്യയെ കലുഷിതമാക്കിയ ഇന്നത്തെ അവസ്ഥ അതിലൂടെ സൃഷ്ടിക്കപ്പെട്ടു. അതായത്, സാമ്രാജ്യത്വ താൽപ്പര്യം മധ്യേഷ്യയെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചു.
നേരത്തേ ജൂതവിഭാഗങ്ങളുടെ ആരാധനയ്ക്കും വന്നുപോക്കിനുമെല്ലാം എല്ലാ സഹായവും ചെയ്തിരുന്ന അറബ് ജനതയെ ഈ നടപടി ഞെട്ടിച്ചു. 1919 ജനുവരി 27ന് അറബ്–- പലസ്തീൻ സമ്മേളനം വിളിച്ചുകൂട്ടി യൂറോപ്പിന്റെ അറബ് വിരുദ്ധ തീരുമാനങ്ങൾക്കെതിരെ അവർ പ്രതികരിച്ചു. ഈ സമ്മേളനത്തിൽ പലസ്തീൻ ഒരു സ്വതന്ത്രരാഷ്ട്രമായി പ്രവർത്തിക്കണമെന്നും അവിടെ ജൂതരാഷ്ട്രം സ്ഥാപിക്കുന്നത് തടയണമെന്നും നിശ്ചയിച്ചു. അങ്ങനെ സാമ്രാജ്യത്വ ഗൂഢാലോചന പലസ്തീൻ മണ്ണിനെ കലുഷിതമാക്കി.
ബ്രിട്ടന്റെ നേതൃത്വത്തിൽ നടന്ന ഈ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ അറബ് ജനത പ്രതിഷേധിക്കുന്ന ഘട്ടത്തിലാണ് ബ്രിട്ടീഷ് സൈന്യം പലസ്തീൻ ആക്രമിച്ച് ആ ഭൂമി സയോണിസ്റ്റുകൾക്ക് നൽകുന്ന സ്ഥിതിയുണ്ടായത്. ജറുസലേം നഗരത്തിന്റെ ഭരണം ജൂതന്മാർ ഉൾക്കൊള്ളുന്ന ഒരു സമിതിയെ ഏൽപ്പിച്ചുകൊണ്ട് ജൂതന്മാരുടെ അധിനിവേശം ഔദ്യോഗികമായി അംഗീകരിക്കുന്ന നടപടിയും ബ്രിട്ടൻ സ്വീകരിച്ചു. സ്വന്തമായി എന്തെങ്കിലും അഭിപ്രായം പ്രകടിപ്പിക്കാൻപോലും പറ്റാതെ ജനിച്ച ഭൂമി നഷ്ടപ്പെടുന്ന അവസ്ഥ പലസ്തീൻ ജനതയ്ക്കുണ്ടായി. വിവിധ മതവിശ്വാസികളായ പലസ്തീനികൾ സ്വന്തം മണ്ണിൽ അന്യരായി. വിവിധ രാജ്യങ്ങളിലെ പൗരന്മാരായി ആ നാട്ടിൽ ജനിച്ചുവളർന്ന ജൂതന്മാർക്ക് പുതിയ നാടുമുണ്ടായി


പശ്ചിമേഷ്യ വീണ്ടും അശാന്തമായിരിക്കുകയാണ്. ഒക്ടോബർ ഏഴിന് പലസ്തീൻ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക സംഘടനയായ ഹമാസ് തെക്കൻ ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം നടത്തുകയും ഇസ്രയേൽ ഗാസയിലേക്ക് ബോംബാക്രമണം ആരംഭിക്കുകയും ചെയ്തതോടെയാണ് പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങിയത്. യോം കിപ്പൂർ യുദ്ധത്തിന്റെ 50-ാം വാർഷികത്തിന്റെ പിറ്റേന്നാണ്‌ ഹമാസിന്റെ ഈ ആക്രമണം, സിറിയയും ഈജിപ്തും ചേർന്ന ഇസ്രയേൽ 1967ൽ ആറുദിന യുദ്ധത്തിൽ കൈയടക്കിയ സിനായ്, ഗോലാൻ കുന്നുകൾ എന്നിവ തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് നടത്തിയ യുദ്ധമായിരുന്നു 1973 ഒക്ടോബർ ആറിനു തുടക്കമിട്ട യോം കിപ്പൂർ യുദ്ധം. ഇസ്രയേലിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ച സംഭവമായിരുന്നു അത്. അമ്പതു വർഷം മുമ്പെന്നപോലെ ഇസ്രയേലിനെ വിറപ്പിച്ച ആക്രമണമാണ് ഇപ്പോൾ ഹമാസും നടത്തിയിട്ടുള്ളത്.

ഈജിപ്തിലെ തീവ്ര ഇസ്ലാമിക പ്രസ്ഥാനമായ ബ്രദർ ഹുഡിന്റെ സഹായത്തോടെ 1987ൽ ഷേഖ് അഹമ്മദ് യാസിൻ രൂപംകൊടുത്ത സംഘടനയാണിത്. യാസർ അറഫാത്തിന്റെ നേതൃത്വത്തിലുള്ള പലസ്തീൻ വിമോചന മുന്നണി (പിഎൽഒ) പലസ്തീൻ രാഷ്ട്രത്തിനായി പോരാട്ടം ശക്തമാക്കിയ വേളയിൽ അതിനെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ട് ഇസ്രയേൽ പിന്തുണയോടെ വളർന്ന സംഘടനയാണെന്ന ആക്ഷേപം അക്കാലത്ത് ഹമാസിനെതിരെ ഉയർന്നിരുന്നു. ഇസ്രയേൽ രൂപംകൊടുത്ത സംഘടനയാണ് ഹമാസ് എന്ന് പിഎൽഒ ചെയർമാൻ യാസർ അറഫാത്ത് തന്നെ ആരോപിച്ചിരുന്നു. ഇസ്രയേലിനെ ഒരു രാഷ്ട്രമായി അംഗീകരിക്കാൻ തയ്യാറാകാത്ത, ഓസ്‌ലോ കരാറിനെയും ദ്വിരാഷ്ട്ര സിദ്ധാന്തത്തെയും (ഇസ്രയേൽ, പലസ്തീൻ രാഷ്ട്രങ്ങൾ) തള്ളിപ്പറഞ്ഞ സംഘടനയാണ് ഹമാസ്. അറഫാത്തിന്റെ മരണവും പിഎൽഒ പ്രസ്ഥാനത്തിന്റെ തളർച്ചയും ഹമാസിനെ പലസ്തീൻ പ്രദേശങ്ങളിലെ പ്രധാന സംഘടനയായി മാറ്റുകയും 2007ലെ തെരഞ്ഞെടുപ്പിൽ അൽ ഫത്താ പ്രസ്ഥാനത്തെ പിന്തള്ളി ഈ സംഘടന മുന്നിലെത്തുകയും ചെയ്തു. തുടർന്നുണ്ടായ അധികാര മത്സരത്തിനൊടുവിൽ ഗാസയുടെ ഭരണം ഹമാസിനും പശ്ചിമതീരത്തിന്റെ ഭരണം അൽ ഫത്തായ്‌ക്കും ലഭിച്ചു. ഗാസയുടെ ഭരണം നടത്തുന്ന ഹമാസാണ് ഒക്ടോബർ ഏഴിന് ഇസ്രയേലിനു നേരെ മിസൈൽ ആക്രമണം നടത്തിയത്. ഞെട്ടിവിറച്ച ഇസ്രയേൽ അൽപ്പം വൈകിയാണെങ്കിലും പ്രത്യാക്രമണം ആരംഭിക്കുകയും ചെയ്തു.

യുദ്ധത്തിന്റെ ഫലം സർവനാശമാണ്. യുദ്ധത്തിന്റെ നാലാം ദിവസത്തെ കണക്കനുസരിച്ച് 1200 ഇസ്രയേലികളും 830 പലസ്തീനികളും കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. അതിനാൽ ഹമാസിന്റെ ആക്രമണത്തെയും ഇസ്രയേലിന്റെ പ്രത്യാക്രമണത്തെയും സിപിഐ എം അപലപിക്കുന്നു. എത്രയും പെട്ടെന്ന് സമാധാനം സ്ഥാപിക്കാനുള്ള നീക്കങ്ങളാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്വീകരിക്കേണ്ടത്. പശ്ചിമേഷ്യയിൽ സംഘർഷം ഉണ്ടാകുന്നത് ആ മേഖലയുമായി അടുത്ത ബന്ധമുള്ള ഇന്ത്യപോലുള്ള രാജ്യങ്ങൾക്ക് ഹിതകരമല്ല. വിലക്കയറ്റംമൂലം പൊറുതിമുട്ടിയ ഇന്ത്യൻ ജനത ആശങ്കയോടെയാണ് ഈ സംഘർഷത്തെ കാണുന്നത്. എണ്ണവില കുതിച്ചുയർന്നാൽ ജനജീവിതം ദുസ്സഹമാകും. ഇസ്രയേലിൽ ഉൾപ്പെടെ നിരവധി മലയാളികളും ഇന്ത്യക്കാരും ജോലി ചെയ്യുന്നുണ്ട്. അവരുടെ സുരക്ഷ ഉറപ്പുവരുത്താനും രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരാനും കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണും നട്ട് തിരുവനന്തപുരത്ത് കേന്ദ്രമായി പ്രവർത്തിക്കുന്നതിനു പകരം വിദേശ സഹമന്ത്രിയെന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് യുദ്ധമേഖലയിൽനിന്ന്‌ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വി മുരളീധരൻ തയ്യാറാകണം.

ഹമാസിന്റെ ആക്രമണത്തെ ന്യായീകരിക്കുന്നില്ലെന്ന് ഞാൻ പറഞ്ഞല്ലോ. എന്നാൽ, ഈ ആക്രമണം ഇസ്രയേൽ എന്ന ‘സെക്യൂരിറ്റി സ്റ്റേറ്റി’ന്റെ മനസ്സാക്ഷിയെ പിടിച്ചുലച്ചുവെന്നത് വസ്തുതയാണ്. ഇസ്രയേലിൽ ആദ്യമായാണ് ഇത്രയും വലിയ ആൾനാശമുണ്ടാകുന്നത്. മാത്രമല്ല, നൂറുകണക്കിന് ഇസ്രയേലികളെ ഹമാസ് ബന്ദികളാക്കിയിട്ടുമുണ്ട്. അരനൂറ്റാണ്ടിലധികമായി ഇസ്രയേൽ കെട്ടിപ്പടുത്ത സുരക്ഷാ രാഷ്‌ട്രമെന്ന മിത്താണ് ഹമാസിന്റെ ആക്രമണത്തിനു മുമ്പിൽ തകർന്നടിഞ്ഞത്. ലോകോത്തരമെന്ന് പലരും വിശേഷിപ്പിച്ച ഇസ്രയേൽ ഡിഫൻസ് ഫോഴ്സ്, സുരക്ഷാ ഏജൻസി ഷിൻ ബേത്ത്, സിഐഎയെപ്പോലും വെല്ലുന്ന ചാരസംഘടനയായ മൊസാദ്, ആധുനികമായ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനം എന്നിവയെല്ലാം ഉണ്ടായിട്ടും ഹമാസിന്റെ 5000 മിസൈൽ ഇസ്രയേൽ ലക്ഷ്യമാക്കി വന്നപ്പോൾ ഒന്നും ചെയ്യാനാകാതെ പകച്ചു പോയി ഇസ്രയേൽ. 10 മണിക്കൂറിനു ശേഷമാണ് ടെൽ അവീവിൽനിന്ന്‌ പ്രതികരണം ഉണ്ടായത്. ഗാസയിൽ ഒരില അനങ്ങിയാൽപ്പോലും അറിയുന്ന ഇസ്രയേലിനാണ് ഹമാസിന്റെ നീക്കം മുൻകൂട്ടി കാണാൻ കഴിയാതെ പോയത്. ഈ വീഴ്ച ഇനിയുള്ള കാലമത്രയും ഇസ്രയേലിനെ വേട്ടയാടുമെന്ന കാര്യത്തിൽ സംശയമില്ല, പലസ്തീനികളെ സൂചിമുനയിൽ നിർത്തി പീഡിപ്പിക്കുന്ന എല്ലാ രീതികളും പകർത്താനും സുരക്ഷാ ആയുധങ്ങളും ഉപകരണങ്ങളും നിരീക്ഷണ സംവിധാനങ്ങളും ഇന്ത്യയിലും സ്ഥാപിക്കാൻ വെമ്പുന്ന മോദി സർക്കാരിനും ഇത് പാഠമാകേണ്ടതാണ്. അധികാരത്തിൽ കടിച്ചു തൂങ്ങാൻ ജുഡീഷ്യറിയെപ്പോലും ചൊൽപ്പടിയിലാക്കിയ ബെന്യാമിൻ നെതന്യാഹു എന്ന ഇസ്രയേൽ ഭരണാധികാരിയുടെ അഹന്തയ്‌ക്കേറ്റ പ്രഹരം കൂടിയാണിത്. ഇസ്രയേലിലെ ഏറ്റവും പ്രചാരമുള്ള മൂന്നാമത്തെ പത്രമായ ‘ഹാരറ്റെസ് ’കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ ‘ഇപ്പോഴത്തെ യുദ്ധത്തിന്റെ പൂർണ ഉത്തരവാദിത്വം ബെന്യാമിൻ നെതന്യാഹുവിനാ’ണെന്ന് എഴുതിയത് ഇതിനാലാണ്.

ഹമാസിന്റെ അക്രമണം ഒന്നുകൊണ്ടു മാത്രമാണ് ഇപ്പോഴത്തെ സംഘർഷാവസ്ഥയെന്ന ആഖ്യാനമാണ് പാശ്ചാത്യ ഭരണാധികാരികളും കോർപറേറ്റ് മാധ്യമങ്ങളിലും നിറയുന്നത്. ദശകങ്ങളായി ഇസ്രയേൽ നടത്തിവരുന്ന അധിനിവേശങ്ങളെക്കുറിച്ച് ഇവർക്ക് മിണ്ടാട്ടമില്ല. പലസ്തീൻ ജനതയെ വഞ്ചിച്ചുകൊണ്ടാണ് ബ്രിട്ടനും അമേരിക്കയും ഉൾപ്പെട്ട പാശ്ചാത്യശക്തികൾ 1948ൽ ഇസ്രയേൽ എന്ന മതരാഷ്ട്രത്തിന് രൂപം നൽകിയത്. 75 വർഷത്തിനു ശേഷവും പലസ്തീൻ രാഷ്ട്രം ഇന്നും സ്വപ്നമായി അവശേഷിക്കുന്നു. 1948ലും 1967ലും ഇസ്രയേൽ നടത്തിയ യുദ്ധത്തിൽ ഗാസയും പശ്ചിമതീരവും ഒഴിച്ചുള്ള എല്ലാ പ്രദേശങ്ങളും ഇസ്രയേൽ കീഴ്പ്പെടുത്തുകയും ചെയ്തു. ഈ രണ്ടു പ്രദേശവും ഇസ്രയേലി സേനയുടെ നിയന്ത്രണത്തിലുമാണ്. സ്വന്തം പിതൃഭൂമിക്കായുള്ള പോരാട്ടത്തിലാണ് പലസ്തീൻ ജനത. എന്നാൽ, വർഷങ്ങൾ കഴിയുന്തോറും അത് യാഥാർഥ്യമാകാനുള്ള സാധ്യത കുറഞ്ഞുകുറഞ്ഞു വരികയാണ്. ദ്വിരാഷ്ട്രത്തിൽ ഊന്നിയ ഓസ്‌ലോ കരാർ നടപ്പാക്കുന്നതിൽനിന്ന്‌ അമേരിക്ക അടക്കമുള്ള പാശ്ചാത്യലോകം പിന്മാറിയ മട്ടാണ്. പലസ്തീൻ ജനതയ്‌ക്ക് പിന്തുണ നൽകിയ അറബ് രാഷ്ട്രങ്ങളും പതുക്കെ പതുക്കെ പാശ്ചാത്യചേരിയുമായി അടുക്കുകയാണ്. അമേരിക്കയുടെ നേതൃത്വത്തിൽ 2020ൽ വാഷിങ്‌ടണിൽ ഒപ്പുവച്ച അബ്രഹാം സന്ധിയിൽ ഇസ്രയേലിനൊപ്പം യുഎഇയും ബഹ്റൈനും ഭാഗഭാക്കായി. ഈ സന്ധിയിൽ പലസ്തീൻ പ്രശ്നത്തെക്കുറിച്ച് പരാമർശംപോലുമില്ല. ഇപ്പോൾ മറ്റ് ഗൾഫ് രാഷ്ട്രങ്ങളും അമേരിക്കൻ സമ്മർദത്താൽ ഇസ്രയേലുമായി അടുക്കാനുള്ള ശ്രമത്തിലാണ്. ന്യൂഡൽഹിയിൽ ചേർന്ന ജി 20 ഉച്ചകോടിയിൽ മോദി പ്രഖ്യാപിച്ച മധ്യ പൗരസ്ത്യ യൂറോപ്യൻ ഇടനാഴിയിൽ പാശ്ചാത്യരാഷ്‌ട്രങ്ങൾക്കും ഇസ്രയേലിനുമൊപ്പം യുഎഇയും സൗദി അറേബ്യയുമുണ്ട്.

ഈ സിസ്സഹായാവസ്ഥയിലും പിതൃഭൂമിക്കായി പോരാട്ടം തുടരുകയാണ് പലസ്തീൻ ജനത. ഇസ്രയേലാകട്ടെ അവരെ നിരന്തരം വേട്ടയാടുകയും ചെയ്യുന്നു. അധികാരത്തിൽ കടിച്ചുതൂങ്ങാനായി തീവ്ര വലതുപക്ഷകക്ഷികളുമായി നെതന്യാഹു സഖ്യം സ്ഥാപിച്ചതോടെ പലസ്തീനികളുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമായി. ഗാസയുടെ ഒരു ഭാഗത്ത് കടലും മറ്റ് മൂന്നു ഭാഗത്ത് ഇസ്രയേലുമാണ്. ഈ ഭൂമിശാസ്ത്രപരമായ പ്രത്യേകത ഗാസയിലെ ജനങ്ങളെ പീഡിപ്പിക്കാൻ അവസരമാക്കുകയാണ്. ഇസ്രയേൽ അവർക്ക് വൈദ്യുതിയും വെള്ളവും ഭക്ഷ്യവസ്തുക്കളും നിഷേധിക്കുന്നു. ചെറിയ പ്രശ്നങ്ങൾ ഉയർത്തി ജയിലിലടയ്‌ക്കുന്നു. വെടിവച്ചു കൊല്ലുന്നു. ഒരു യുഎൻ ഏജൻസി പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 2008 മുതൽ കഴിഞ്ഞ മാസംവരെ 6407പലസ്തീനികൾ കൊല്ലപ്പെട്ടപ്പോൾ ഇതേ കാലയളവിൽ 308 ഇസ്രയേലികൾക്ക് ജീവൻ നഷ്ടമായി. ഗാസയിലെ ജീവിതം ജയിലിലെ ജീവിതം പോലെയാണ്. പശ്ചിമതീരത്താകട്ടെ യഹൂദരുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയാണ് ഇസ്രയേൽ. കിഴക്കൻ ജറുസലേമിൽ പലസ്തീനികളെ ആട്ടിപ്പായിച്ച് അവർ താമസിച്ച ഇടങ്ങളിൽ യഹൂദരെ പാർപ്പിക്കുന്നു. കുടിയേറ്റം പ്രോത്സാഹിപ്പിച്ച് ഭൂപ്രദേശം കീഴടക്കുന്ന പുതിയ രീതിയാണിത്. വംശീയ ശുദ്ധീകരണമാണ് ഇവിടെ നടക്കുന്നത്. ലോക മുസ്ലിങ്ങൾ മൂന്നാമത്തെ പ്രധാന പുണ്യസ്ഥലമായി കാണുന്ന അൽ അഖ്സ പള്ളിയിലേക്കും യഹൂദർ കടന്നുകയറുന്നു. ആരാധനയ്‌ക്കെത്തുന്ന മുസ്ലിങ്ങളെ മർദിക്കുകയും ചെയ്യുന്നു. പശ്ചിമതീരത്തെ ഇസ്രയേലുമായി വേർതിരിക്കാൻ ഒരു മതിലും പണിതിരിക്കുകയാണിപ്പോൾ. ദിനമെന്നോണം ഇത്തരം പീഡനങ്ങളും അപമാനങ്ങളും സഹിച്ചാണ് പലസ്തീൻ ജനത കഴിയുന്നത്. എത്രകാലമാണ് ഒരു ജനത ഇത് സഹിക്കുക. ഈ ജനതയുടെ വേദന മറച്ചുവച്ച്, ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിന്റെ വേദനമാത്രം കാണുന്നതാണ് അമേരിക്കയുൾപ്പെടെയുള്ള പാശ്ചാത്യ രാഷ്ട്രങ്ങളുടെ കാപട്യം.

ഇപ്പോൾ ഇന്ത്യയും ഈ പാശ്ചാത്യചേരിയുടെ കൂടെയാണ്. ഈ മാസം ഏഴിനുശേഷം രണ്ടു തവണയാണ് പ്രധാനമന്ത്രി മോദി ഇന്ത്യയും ജനങ്ങളും ഇസ്രയേലിനൊപ്പമാണെന്ന് പറഞ്ഞത്. പലസ്തീൻ വിമോചനത്തെ പിന്തുണയ്‌ക്കുന്ന പരമ്പരാഗത വിദേശനയത്തിൽ നിന്നുള്ള പൂർണമായ പിന്മാറ്റമാണ് മോദിയുടെ വാക്കുകൾ വ്യക്തമാക്കുന്നത്. ഇപ്പോൾ വേണ്ടത് സമാധാനമാണ്. ഐക്യരാഷ്ട്ര സംഘടനയും അന്താരാഷ്ട്ര സമൂഹവും ശ്രമിക്കേണ്ടത് മേഖലയിൽ സമാധാനം സ്ഥാപിക്കാനാണ്. ഈ നീക്കത്തിന് വേഗം പകരാനാണ് ഇന്ത്യയും ശ്രമിക്കണ്ടത്. ഇസ്രയേലിനൊപ്പം കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി ഒരു പലസ്തീൻ രാഷ്ട്രവും രൂപീകരിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്ന യുഎൻ രക്ഷാസമിതി പ്രമേയം നടപ്പാക്കാനും അന്താരാഷ്ട്ര സമൂഹം മുന്നോട്ടു വരണം. എങ്കിലേ മേഖലയിൽ ശാശ്വത സമാധാനം സ്ഥാപിക്കാനാകൂ.

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം സംസ്ഥാന സെക്രട്ടറി