കേരളീയം -കേരള സർക്കാർ



ഭാവിയിൽ കേരളത്തെ ബ്രാൻഡ് ചെയ്യുന്ന ഒന്നാണ് കേരളീയം. കേരളത്തിനു വേണ്ടിയുള്ള വലിയ നിക്ഷേപമാണിത്. കേരളീയം ധൂർത്തല്ല. കേരളീയത്തിന്റെ കണക്കുകൾ പുറത്തുവരും. പോസിറ്റീവായി കാര്യങ്ങളിൽ ഇടപെടുകയും വിമർശിക്കുകയുമാണ് ചെയ്യേണ്ടത്, സർക്കാർ ഗ്യാരണ്ടികളെ കുറിച്ച് ആർക്കും ആശങ്കയില്ല. പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണ്. ക്ഷേമപെന്‍ഷന്‍ വൈകില്ല ഉടന്‍ നല്‍കും. കേന്ദ്രം സംസ്ഥാനത്തിന് തരാനുള്ള വിഹിതം കേന്ദ്ര സർക്കാർ കേരളത്തിന് നൽകുന്നില്ല. ഇത് കേരളത്തിനോട് മാത്രമുള്ള അനീതിയാണ്.
ധനകാര്യ വകുപ്പ് മന്ത്രി സ. കെ എൻ ബാലഗോപാൽ മാധ്യമങ്ങളോട് സംസാരിക്കുന്നു

ലോകത്തിന് മുൻപിൽ ‘കേരളീയം’
ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ മറ്റൊരു സന്തോഷ വാർത്തകൂടി പങ്കുവെട്ടെ,
“ടൂറിസം ഗ്ലോബൽ അവാർഡ്”
കേരളടൂറിസത്തിന് ലഭിച്ചിരിക്കുകയാണ്.
ടൂറിസം മേഖലയിൽ പ്രാദേശിക കരകൗശല ഉത്പന്നങ്ങളും തനത് ഭക്ഷണവും ഉറപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവർത്തനങ്ങൾക്കാണ് അന്തർദേശീയ പുരസ്കാരം ലഭിച്ചിരിക്കുന്നത്. കേരളത്തിന്റെ തനത് ഉൽപ്പന്നങ്ങൾ ബ്രാൻഡ് ചെയ്യുന്ന ‘കേരളീയം’ ആഘോഷപൂർവ്വം നടന്നുകൊണ്ടിരിക്കവെയാണ് ഇത്തരമൊരു പുരസ്കാരം കേരളടൂറിസത്തിനെ തേടിയെത്തിയത്.
ഉത്തരവാദിത്ത ടൂറിസത്തിന്റെ ‘കേരളീയ മാതൃക’ ക്കുള്ള അംഗീകാരമാണിത്.

കേരളീയം 2023 ന്റെ ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. ഉദ്ഘാടന ചടങ്ങില്‍ യു.എ.ഇ, ദക്ഷിണ കൊറിയ, നോര്‍വേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, ചലച്ചിത്ര താരങ്ങളായ കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍, വ്യവസായപ്രമുഖരായ എം.എ. യൂസഫലി, രവി പിള്ള, ആരോഗ്യമേഖലയിലെ പ്രമുഖ വ്യക്തിത്വമായ ഡോ. എം.വി.പിള്ള എന്നിവരുള്‍പ്പെടെ വലിയൊരു നിര പങ്കെടുക്കും.

കവടിയാര്‍ മുതല്‍ കിഴക്കേ കോട്ട വരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്. നവകേരളത്തിന്റെ ഭാവി രൂപരേഖ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 25 സെമിനാറുകളാണ് 5 വേദികളിലായി നടക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം ആറു മുതല്‍ കലാപരിപാടികള്‍ അരങ്ങേറും. എക്സിബിഷന്‍, ട്രേഡ് ഫെയര്‍, ഭക്ഷ്യമേളകള്‍ തുടങ്ങി മറ്റെല്ലാ പരിപാടികളും രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ ഉണ്ടാകും.

മലയാളികളുടെ ഈ മഹോത്സവം കേരളത്തിന്റെ തനിമയെന്തെന്ന് ലോകത്തിനു മുന്നില്‍ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. ജാതീയതയുടേയും ജന്മിത്വത്തിന്റെയും നുകങ്ങളില്‍ നിന്നു മോചിപ്പിച്ച് മതേതരത്വത്തിന്റേയും ജനാധിപത്യത്തിന്റേയും വിളനിലമായി ഈ നാടിനെ നാമെങ്ങനെ മാറ്റിയെടുത്തു എന്ന് ലോകം അറിയേണ്ടതുണ്ട്. മതവര്‍ഗീയതയ്ക്ക് ഈ നാട്ടിലിടമില്ല എന്നു അടിവരയിട്ടു പറയേണ്ടതുണ്ട്. സാഹോദര്യവും സ്നേഹവും പ്രസരിപ്പിക്കുന്ന കേരളത്തിന്റെ സംസ്കാരത്തെ ആഘോഷിക്കേണ്ടതുണ്ട്. അതിനുള്ള അവസരമാണ് കേരളീയം ഓരോ മലയാളിക്കും ഒരുക്കുന്നത്.

രാവിലെ മുതൽ കേരളീയം കാണാനായി തിരുവനന്തപുരം നഗരത്തിൽ ജനസാഗരമാണ്. അർദ്ധരാത്രി കഴിഞ്ഞും ജനങ്ങൾ നഗരത്തിൽ തന്നെ ആഘോഷത്തിൽ ഏർപ്പെടുന്നു. ഈ സമയത്ത് നഗരം ശുചിയായി നിലനിർത്താൻ തദ്ദേശ സ്വയംഭരണ വകുപ്പും തിരുവനന്തപുരം നഗരസഭയും നടത്തുന്ന പ്രത്യേക പ്രവർത്തനങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ജനത്തിരക്ക് കുറയുന്ന പുലർച്ചെ രണ്ട് മണി മുതലാണ് ശുചീകരണ തൊഴിലാളികൾ അവരുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്.