കെ എസ് യു-വ്യാജ സർട്ടിഫിക്കറ്റ്

വ്യാജ സർട്ടിഫിക്കറ്റ് മാഫിയാ തലവന്മാരും KSU നേതാക്കളുമായ കൗശിക് എം ദാസിനും, വിഷ്ണു വിജയനുമെതിരെ കർശന നിയമ നടപടി സ്വീകരിക്കണം : എസ്.എഫ്.ഐ
ഇതര സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ യൂണിവേഴ്സിറ്റികളുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന വിവിധ ഏജൻസികൾ കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിൽ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചു വരുന്നുണ്ട്. ഇത്തരം സർട്ടിഫിക്കറ്റ് മാഫിയകളുടെ പ്രവർത്തനത്തെ സംബന്ധിച്ച് നേരത്തെതന്നെ എസ്.എഫ്.ഐ പൊതുസമൂഹത്തോട് വിളിച്ചു പറഞ്ഞതുമാണ്. ഇന്ന് പുറത്തുവന്ന വാർത്ത പ്രകാരം വ്യാജ സർട്ടിഫിക്കറ്റ് മാഫിയാ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ നേതൃത്വം നൽകുന്നത് കൊല്ലം ജില്ലയിലെ KSU നേതാക്കളായ കൗശിക് എം ദാസും, വിഷ്ണു വിജയനും ആണെന്ന് തെളിഞ്ഞിരിക്കുകയാണ്. യു.ഡി.എഫിൽ നിന്ന്, വിശിഷ്യാ കോൺഗ്രസിൽ നിന്ന് ലഭിക്കുന്ന രാഷ്ട്രീയ പിന്തുണയാണ് ഇത്തരം എജ്യൂക്കേഷൻ കൺസൽട്ടൻസികൾക്ക് കേരളത്തിൽ പ്രവർത്തിക്കാൻ ഊർജ്ജം നൽകുന്നത് എന്നും ഇതിൽ നിന്ന് വ്യക്തം. മേൽപറഞ്ഞ KSU നേതാക്കൾ വ്യാജ എൽ.എൽ.ബി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അഭിഭാഷകരായി എൻറോൾ ചെയ്ത് പ്രാക്ടീസ് ചെയ്ത് വരികയാണ്. ഇത് വഴി രാജ്യത്തെ നീതി ന്യായ വ്യവസ്ഥയെ തന്നെ കബളിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന പ്രവർത്തനമാണ് ഇക്കൂട്ടർ ചെയ്തിട്ടുള്ളത്. ഇത് കൂടാതെ, മറ്റ് വിദ്യാർത്ഥികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ പണം വാങ്ങി വ്യാജ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ഏജൻസി പ്രവർത്തനവും KSU നേതാക്കളുടെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് മാഫിയാ തലവന്മാരും KSU നേതാക്കളുമായ കൗശിക് എം ദാസിനും, വിഷ്ണു വിജയനുമെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും, വ്യാജ സർട്ടിഫിക്കറ്റ് മാഫിയാ സംഘങ്ങളെ ഇല്ലാതാക്കാൻ കേരള പോലീസിൻ്റെ പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സംസ്ഥാന സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു