നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ നിന്ന്

: നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ നിന്ന്

കേരളത്തിലെ നിലവിലെ സാഹചര്യം - കേന്ദ്ര സമീപനം

കേരളത്തിന്‍റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു സവിശേഷ സാഹചര്യത്തിന്‍റെ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഗവര്‍ണ്ണറുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിേډലുള്ള ഈ ചര്‍ച്ച ഇവിടെ നടക്കുന്നത്.

എന്താണ് ആ സവിശേഷ സാഹചര്യം എന്നത് ഒന്നു പരാമര്‍ശിച്ചു കൊണ്ടു തുടങ്ങട്ടെ. കേരളത്തെ, കേരളത്തിന്‍റെ താല്‍പര്യങ്ങളെ കേന്ദ്രവും കേരളത്തിലെ പ്രതിപക്ഷവും ഒരേപോലെ കൈവിട്ടിരിക്കുന്നു എന്നതാണ് ഈ പുതിയ സാഹചര്യം. ഇത്രമേല്‍ കഠിനവും ക്രൂരവുമായ നിലയിലല്ലെങ്കിലും കേരളത്തിന്‍റെ താല്‍പര്യങ്ങളെ കേന്ദ്രം കൈയ്യൊഴിഞ്ഞ അവസ്ഥകള്‍ ചരിത്രത്തില്‍ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കേന്ദ്രസമീപനം ഒരു സാമ്പത്തിക ഉപരോധത്തിന്‍റെ രൂപത്തില്‍ കേരളത്തെ ഞെരുക്കുകയാണ്. ഇതിനെതിരെ സുപ്രീംകോടതിയില്‍ ഭരണഘടനയുടെ 131-ാം അനുച്ഛേദ പ്രകാരം ഒറിജിനല്‍ സ്യൂട്ട് ഫയല്‍ ചെയ്യാനും പൊതുമണ്ഡലത്തില്‍ ശബ്ദമുയര്‍ത്താനും നമ്മള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

നമ്മുടെ വരുമാനത്തിന്‍റെ ഒരു നിശ്ചിത വിഹിതം മൂലധന ചിലവിനായി കിഫ്ബി മുഖാന്തിരം മാറ്റിവയ്ക്കാനും സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ കുടിശ്ശിക കൂടാതെ നല്‍കാന്‍ കെ എസ് എസ് പി എല്‍ കമ്പനി വഴി ധനസമാഹരണം നടത്തുവാനും സര്‍ക്കാര്‍ നടത്തിയ സദുദ്ദേശപരമായ ശ്രമങ്ങളെ ചോദ്യം ചെയ്തുകൊണ്ട് കേരളത്തിന്‍റെ വായ്പാ പരിധി 2021 - 22 സാമ്പത്തിക വര്‍ഷം മുതല്‍ മുന്‍കാല പ്രാബല്യത്തോടെ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറവ് വരുത്തിയിരിക്കുകയാണ്. ഇത് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശകള്‍ക്ക് ഘടകവിരുദ്ധമാണ്.

ചുരുക്കം പറഞ്ഞാല്‍ ഭരണഘടനയുടെ അനുച്ഛേദം 281 പ്രകാരം പാര്‍ലമെന്‍റിന്‍റെ ഇരുസഭകളെയും അറിയിച്ച വ്യവസ്ഥകള്‍ മറികടകടന്നുകൊണ്ട് കേന്ദ്ര ധനമന്ത്രാലയം ഏകപക്ഷീയമായി കേരളത്തില്‍ സാമ്പത്തിക ഞെരുക്കമുണ്ടാക്കുന്ന ഭരണഘടനാ വിരുദ്ധമായ നടപടികളിലേക്കാണ് കടന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ ഞങ്ങളോടൊത്ത് പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ് കാണിക്കുന്ന വിമുഖത സംസ്ഥാന താത്പര്യങ്ങളോടുള്ള മുഖംതിരിഞ്ഞു നില്‍ക്കല്‍ എന്നതിനപ്പുറം ഫെഡറല്‍ വ്യവസ്ഥയുടെ നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ നിന്നുള്ള ഒരു ഒളിച്ചോട്ടം കൂടിയാണ്.

നിലവിലെ ദേശീയ സാഹചര്യം

നമ്മുടെ രാജ്യം ഇന്ന് ഒരു ദശാസന്ധിയിലാണ്. മതനിരപേക്ഷത, ജനാധിപത്യം, നമ്മുടെ സംസ്കാരത്തില്‍ അന്തര്‍ലീനമായ ബഹുസ്വരത ഇവയെല്ലാം അധികാരം കയ്യാളുന്നവരുടെ പക്കല്‍ നിന്നും കനത്ത വെല്ലുവിളി നേരിടുകയാണ്. ദേശീയ പ്രസ്ഥാനത്തിന്‍റെ കാലം മുതല്‍ നാം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളുടെ അടിവേരറുക്കുന്ന നയപരിപാടികളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. നമ്മുടെ ജനത അവര്‍ക്കുവേണ്ടി നല്‍കിയ മഹത്തായ ഭരണഘടനയുടെ അന്തഃസത്ത ഏതെല്ലാം വിധത്തില്‍ ചോര്‍ത്താമോ, അതെല്ലാം തകൃതിയായി നടക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം നില്‍ക്കുന്നത്.

ചില വിഭാഗങ്ങളെ മതത്തിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ ജനിച്ചുവളര്‍ന്ന ദേശത്തുതന്നെ അന്യരാണെന്ന് പ്രഖ്യാപിക്കുന്നു. ശാന്തിയുടെയും സമാധാനത്തിന്‍റെയും സന്ദേശവാഹകനായിരുന്ന മഹാത്മാഗാന്ധിക്കു നേരെ വെടിയുതിര്‍ത്ത പ്രത്യയശാസ്ത്രത്തിന്‍റെ പിന്‍ഗാമികള്‍ മതത്തെ രാഷ്ട്രീയവല്‍ക്കരിച്ചുകൊണ്ടാണ് നമ്മുടെ പൊതുമണ്ഡലത്തില്‍ പ്രദൂഷണം സൃഷ്ടിക്കുന്നത്.