3 -നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ നിന്ന്

നേട്ടങ്ങള്‍:ډ കേന്ദ്രസര്‍ക്കാരിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും ലക്ഷണക്കിന് ഒഴിവുകള്‍ നികത്താതെ കിടക്കുമ്പോള്‍ കേരളത്തില്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേന കൃത്യമായി നിയമനം നടത്തുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പി എസ് സി വഴി നിയമനം നടത്തുന്നത് കേരളത്തിലാണെന്ന് യു പി എസ് സി തന്നെ അവരുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.
2021 ല്‍ ഈ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം 66,532 നിയമന ശുപാര്‍ശകള്‍ പി എസ് സി വഴി നടത്തിയിട്ടുണ്ട്. 2016 മുതല്‍ 2023 നവംബര്‍ വരെ 2,27,800 നിയമന ശുപാര്‍ശകള്‍ പി.എസ്.സി വഴി നടത്തിയിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2023 നവംബര്‍ വരെ 2018 റാങ്ക്ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ډ നിതിആയോഗിന്‍റെ റിപ്പോര്‍ട്ട് പ്രകാരം മാനവവിഭവ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനമുണ്ട്.
ډ ബഹുമുഖ ദാരിദ്ര്യ സൂചികയില്‍ 2019 - 21 ല്‍ കേരളത്തിന്‍റെ ദാരിദ്ര്യ സൂചിക 0.55 ശതമാനമാണ്. രാജ്യത്ത് ഏറ്റവും കുറവ് അതിദാരിദ്ര്യമുള്ള സംസ്ഥാനം കേരളമാണ്.
ډ കേരളത്തില്‍ അതിദാരിദ്ര്യം അനുഭവിക്കുന്ന 64,006 കണ്ടെത്തുകയും അതില്‍ 47.89 ശതമാനം കുടുംബങ്ങളെ ഇതിനകം അതിദാരിദ്ര്യത്തില്‍ നിന്നും മുക്തമാക്കാനും കഴിഞ്ഞു.
ډ രാജ്യത്ത് ആദ്യമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിന്‍കീഴിലുള്ള തൊഴിലാളികള്‍ക് ഒരു ക്ഷേമനിധി നടപ്പിലാക്കിയ സവിശേഷമായ നേട്ടം കേരളത്തിന് അവകാശപ്പെട്ടതാണ്.
ډ ശാസ്ത്രസാങ്കേതിക മേഖലയിലെ മുന്നേറ്റങ്ങളെ വ്യവസായ മേഖലയുടെ വളര്‍ച്ചക്കായി ഉപയോഗിക്കാന്‍ കഴിയുന്ന 4 സയന്‍സ് പാര്‍ക്കുകള്‍ 1,000 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിക്കുകയാണ്.
ډ കഴിഞ്ഞ ഏഴര വര്‍ഷംകൊണ്ട് 83,000 കോടിയോളം രൂപയുടെ പദ്ധതികള്‍ കിഫ്ബി മുഖേന ഏറ്റെടുക്കാന്‍ നമുക്കു കഴിഞ്ഞിരുന്നു.
ډ വിഴിഞ്ഞം തുറമുഖത്തിന് 7,700 കോടി രൂപയാണ് ആകെ മുതല്‍മുടക്ക്. ഇതില്‍ 4,600 കോടി രൂപ സംസ്ഥാന സര്‍ക്കാരും 818 കോടി രൂപ കേന്ദ്ര സര്‍ക്കാരുമാണ് വഹിക്കുന്നത്.
ډ രാജ്യത്താദ്യമായി ദേശീയപാതാ വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കലിന് 25 ശതമാനം ചിലവ് വഹിച്ച സംസ്ഥാനമാണ് കേരളം കിഫ്ബി മുഖേന 5,580 കോടി രൂപയാണ് ലഭ്യമാക്കിയത്. ദേശീയപാതയുടെ വീതികൂട്ടല്‍ പണി അതിവേഗം പുരോഗമിക്കുകയാണ്.
കൊച്ചിയുടെ ഗതാഗതമേഖലയ്ക്കും വിനോദ സഞ്ചാരത്തിനും പുതിയ കുതിപ്പേകുന്ന, നാടിന്‍റെയാകെ അഭിമാനമായ കൊച്ചി വാട്ടര്‍ മെട്രോ 1,136 കോടി രൂപ ചിലവഴിച്ച് പൂര്‍ത്തീകരിച്ചു.

ډ തീരദേശ-മലയോര ഹൈവേകളുടെ പണി അതിവേഗം പുരോഗമിച്ചു വരികയാണ്.

ډ അവയവമാറ്റിവയ്ക്കലില്‍ കേരളത്തിന്‍റെ ശേഷികളെ മെച്ചപ്പെടുത്താനായി കോഴിക്കോട്ട് സ്ഥാപിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്.

ډ തിരുവനന്തപുരത്തെ ലൈഫ് സയന്‍സസ് പാര്‍ക്കില്‍ സ്ഥാപിക്കുന്ന മൈക്രോബയോം സെന്‍റര്‍ ഓഫ് എക്സലന്‍സ്. ആരോഗ്യരംഗത്തെ പുതിയ സാധ്യതകള്‍ കണ്ടെത്തുന്ന ഈ കേന്ദ്രത്തിനായി 10 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്.

ډ തിരുവനന്തപുരത്തെ ലൈഫ് സയന്‍സസ് പാര്‍ക്കില്‍ സ്ഥാപിക്കുന്ന ന്യൂട്രാസ്യൂട്ടിക്കല്‍സിലെ മികവിന്‍റെ കേന്ദ്രം. ആദ്യ ഘട്ടത്തിനായി 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ډ അതിവേഗം നഗരവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ നഗരങ്ങളുടെ പുനരുജ്ജീവനത്തിനും സൗന്ദര്യവത്ക്കരണത്തിനും വേണ്ടി 300 കോടി രൂപയുടെ പദ്ധതി.

ക്ഷേമ പെന്‍ഷന്‍

സാര്‍വ്വത്രിക സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നിരക്കായ 1,600 രൂപ, 60 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് മാസം തോറും വിതരണം ചെയ്യുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ 2011 - 16 ല്‍ യു ഡി എഫ് കേരളം ഭരിക്കുമ്പോള്‍ 10 മുതല്‍ 25 മാസം വരെ വിവിധ പെന്‍ഷനുകള്‍ കുടിശ്ശികയാക്കിയിരുന്നു. യു ഡി എഫ് കാലത്ത് 34 ലക്ഷത്തോളം പേര്‍ക്ക് മാത്രമായിരുന്നു സാമൂഹ്യക്ഷേമ പെന്‍ഷന്‍ നല്‍കിയിരുന്നത് എന്നതും നാം ഓര്‍ക്കണം; അതും കേവലം 600 രൂപ നിരക്കില്‍. ക്ഷേമ പെന്‍ഷനുകള്‍ക്കായി യു ഡി എഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് ചിലവഴിച്ചത് 9,000 കോടി രൂപയാണെങ്കില്‍ കഴിഞ്ഞ ഏഴര വര്‍ഷം കൊണ്ട് 57,000 കോടി രൂപയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ചിലവഴിച്ചത്.

സംസ്ഥാനത്ത് 60 ലക്ഷത്തോളം ആളുകള്‍ക്ക് ക്ഷേമ പെന്‍ഷനുകള്‍ ലഭ്യമാക്കാന്‍ പ്രതിവര്‍ഷം 10,000 കോടി രൂപയോളം ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ട്. ഇതില്‍ സംസ്ഥാനത്തെ ആകെ പെന്‍ഷന്‍കാരില്‍ ചെറിയ വിഭാഗം ആളുകള്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നതിന് കേന്ദ്ര സഹായം ലഭിക്കുന്നത്. ആകെ 600 കോടിയോളം രൂപയാണ് ഇതിനായി കേന്ദ്രം ലഭ്യമാക്കുന്നത്. അതായത്, ഒരു വര്‍ഷം ആകെ വിതരണം ചെയ്യുന്ന പെന്‍ഷന്‍റെ 6 ശതമാനം തുക പോലും കേന്ദ്രം ലഭ്യമാക്കുന്നില്ല.

ലൈഫ് ഭവന പദ്ധതി
നാലു ലക്ഷത്തോളം വീടുകളാണ് ലൈഫ് മിഷനിലൂടെ ഇതുവരെ പണികഴിപ്പിച്ചിട്ടുള്ളത്. 2016 ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ 31.12.2023 വരെ 3,67,867 വീടുകള്‍ പൂര്‍ത്തീകരിച്ചു നല്‍കിയിട്ടുണ്ട്. 2023-24 ല്‍ (2023 ഡിസംബര്‍ 31 വരെ) 25,491 വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

പുനര്‍ഗേഹം
വേലിയേറ്റ മേഖലയില്‍ 50 മീറ്ററിനുള്ളില്‍ അധിവസിക്കുന്ന മുഴുവന്‍ കുടുംബങ്ങളെയും മാറ്റി പാര്‍പ്പിച്ചുകൊണ്ട് പുനരധിവസിപ്പിക്കുന്നതിനുള്ള അഭിമാനാര്‍ഹമായ സംരംഭമായ പുനര്‍ഗേഹം പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്. ഇക്കാര്യത്തില്‍ നല്ല പുരോഗതിയുണ്ട്.

പട്ടയം
ഭവനരഹിതരില്ലാത്ത, ഭൂരഹിതരില്ലാത്ത ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്ന കാര്യത്തില്‍ പ്രതിജ്ഞാബദ്ധമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍. 2016 മുതല്‍ക്കിങ്ങോട്ട് ആകെ മൂന്നു ലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്തിരിക്കുന്നു. ഈ രണ്ടര വര്‍ഷംകൊണ്ട് വിതരണം ചെയ്തത് 1,21,604 പട്ടയങ്ങളാണ്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വനാവകാശ നിയമപ്രകാരം 2,345 കുടുംബങ്ങള്‍ക്ക് 3,148 ഏക്കര്‍ ഭൂമിയുടെ കൈവശാവകാശ രേഖ ലഭ്യമാക്കിയിട്ടുണ്ട്. ലാന്‍ഡ് ബാങ്ക് പദ്ധതി പ്രകാരം 218 കുടുംബങ്ങള്‍ക്കായി 42 ഏക്കര്‍ ഭൂമി വാങ്ങി നല്‍കി. 117 കുടുംബങ്ങള്‍ക്കായി 52 ഏക്കര്‍ നിക്ഷിപ്ത വനഭൂമിയുടെ അവകാശരേഖയും ലഭ്യമാക്കി. അങ്ങനെ 2,697 കുടുംബങ്ങള്‍ക്കായി 3,248 ഏക്കര്‍ ഭൂമിയാണ് ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ മാത്രം നല്‍കിയിട്ടുള്ളത്. 288 കുടുംബങ്ങള്‍ക്ക് വീട് അനുവദിക്കുകയും മുന്‍കാലങ്ങളില്‍ നിര്‍മ്മാണം ആരംഭിച്ച 739 വീടുകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും.
2016 ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വന്നപ്പോള്‍ തന്നെ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുക എന്നത് പ്രത്യേക അജണ്ടയായി ഏറ്റെടുത്തിരുന്നു.

കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്‍റെ കാലത്ത് വനാവകാശ നിയമപ്രകാരം 1,564 കുടുംബങ്ങള്‍ക്ക് 2,063 ഏക്കര്‍ ഭൂമിയുടെ കൈവശാവകാശരേഖ ലഭ്യമാക്കിയിരുന്നു. 186 കുടുംബങ്ങള്‍ക്ക് 27 ഏക്കര്‍ റവന്യൂ ഭൂമിയുടെ പട്ടയവും ലഭ്യമാക്കി. 2,708 കുടുംബങ്ങള്‍ക്ക് 1862 ഏക്കര്‍ നിക്ഷിപ്ത വനഭൂമിക്ക് മേലുള്ള അവകാശവും ലഭ്യമാക്കി. മാത്രമല്ല, ലാന്‍ഡ് പര്‍ച്ചേസ് മുഖേന 274 കുടുംബങ്ങള്‍ക്കായി 150 ഏക്കര്‍ ഭൂമിയും ലഭ്യമാക്കി. ലാന്‍ഡ് ബാങ്ക് പദ്ധതി പ്രകാരം 108 കുടുംബങ്ങള്‍ക്കായി 16 ഏക്കര്‍ ഭൂമി വാങ്ങി നല്‍കി. പ്രളയബാധിതരായ 171 കുടുംബങ്ങളെ 20 ഏക്കര്‍ ഭൂമി വാങ്ങിയാണ് പുനരധിവസിപ്പിച്ചത്. 1,518 കുടുംബങ്ങള്‍ക്കാണ് വീട് അനുവദിച്ചത്.

വ്യാവസായിക മുന്നേറ്റം

കേരളത്തില്‍ വലിയ പുരോഗതിയാണ് വ്യാവസായിക മുന്നേറ്റത്തില്‍ ഉണ്ടായിട്ടുള്ളത്. നാടിന്‍റെ പൊതുവായ വികസനം ഉറപ്പുവരുത്തുകയാണ്. ഒരു വര്‍ഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം ആ പദ്ധതി നടപ്പാക്കിയത്. ആദ്യത്തെ എട്ട് മാസംകൊണ്ടുതന്നെ പ്രതീക്ഷിച്ച ലക്ഷ്യമായ ഒരു ലക്ഷത്തിലേക്കെത്താന്‍ നമുക്കു കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ആകെയെടുത്താല്‍ 1,39,000 ത്തോളം സംരംഭങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. 3 ലക്ഷത്തോളം തൊഴിലവസരങ്ങളും 8,500 കോടിയോളം രൂപയുടെ നിക്ഷേപവും ഇതുവഴിയുണ്ടായി. സംരംഭക വര്‍ഷം പദ്ധതിക്കു ലഭിച്ച ഈ സ്വീകാര്യതയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് ഇപ്പോള്‍ സംരംഭക വര്‍ഷം 2.0 പദ്ധതി നടപ്പാക്കുന്നത്.

കേരളത്തിലെ എം എസ് എം ഇകളില്‍ നിന്ന് തിരഞ്ഞെടുത്ത ആയിരം സംരംഭങ്ങളെ ശരാശരി 100 കോടി രൂപ വിറ്റുവരവുള്ള യൂണിറ്റുകളായി 4 വര്‍ഷത്തിനുള്ളില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന മിഷന്‍-1000 പദ്ധതിക്ക് തുടക്കമാവുകയാണ്. ഇതിനായി പ്രത്യേക സ്കെയില്‍ അപ് മിഷന്‍ രൂപീകരിക്കുകയാണ്. കുറഞ്ഞത് 3 വര്‍ഷമെങ്കിലും പ്രവര്‍ത്തിച്ചിട്ടുള്ള എം എസ് എം ഇകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വിവിധ തലങ്ങളിലുള്ള സ്കോറുകളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഇത് നിശ്ചയമായും സംരംഭകര്‍ക്കു കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നു നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.

കേരളത്തിന്‍റെ വ്യാവസായിക വളര്‍ച്ച യു ഡി എഫ് സര്‍ക്കാരിന്‍റെ കാലത്ത് 2016 ല്‍ 12% ആയിരുന്നു. എല്‍ ഡി എഫിന്‍റെ കാലത്ത് ഇപ്പോള്‍ അത് 17% ആയി ഉയര്‍ന്നു. ഇതില്‍ മാനുഫാക്ചറിംഗ് സെക്റ്ററിന്‍റെ സംഭാവന 2016 ല്‍ 9.8% ആയിരുന്നു. ഇപ്പോഴത് 14% ആയി ഉയര്‍ന്നിരിക്കുന്നു. യു ഡി എഫിന്‍റെ കാലത്ത് ആകെ 82,000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ സംരംഭങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എല്‍ ഡി എഫ് സര്‍ക്കാരിന്‍റെ സംരംഭക വര്‍ഷം പരിപാടിയുടെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 1,40,000 ത്തോളം സംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി.

യു ഡി എഫിന്‍റെ കാലത്ത് 10,177 തൊഴില്‍ സംരംഭങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എല്‍ ഡി എഫിന്‍റെ കാലത്ത് ഇന്നത് 30,176 ആയി ഉയര്‍ന്നിട്ടുണ്ട്… യു ഡി എഫിന്‍റെ കാലത്ത് 8 പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമാണ് ലാഭത്തിലായിരുന്നത്. എല്‍ ഡി എഫിന്‍റെ കാലത്ത് ഇന്നത് 17 ആയി ഉയര്‍ന്നിരിക്കുന്നു.