മന്ത്രി സജി ചെറിയാന്‍ നടത്തിയ പത്രസമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങള്‍

മന്ത്രി സജി ചെറിയാന്‍ നടത്തിയ പത്രസമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങള്‍

വര്‍ത്തമാന കാല ഇന്ത്യയില്‍ ന്യൂനപക്ഷങ്ങൾക്കെതിരെ തീവ്രമായ ആക്രമണങ്ങളും പ്രചാരണങ്ങളും അഴിച്ചുവിട്ട് ഹിന്ദുത്വ വർഗീയാധിപത്യത്തെ വളർത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇന്ത്യൻ ഭരണകൂട സംവിധാനങ്ങളെത്തന്നെ ഹിന്ദുവൽക്കരിക്കാനുള്ള നീക്കങ്ങളാണ് നാം കാണുന്നത്. അതിന്റെ ഭാഗമായി രാജ്യത്തുടനീളം ന്യൂനപക്ഷങ്ങള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടക്കുന്ന കാഴ്ച നാം കണ്ടുകൊണ്ടിരിക്കുകയാണ്.

ക്രിസ്ത്യന്‍ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ വര്‍ഷം എഴുന്നൂറോളം വര്‍ഗീയ അക്രമണങ്ങളാണ് രാജ്യത്ത് ആകമാനം ക്രിസ്ത്യാനികള്‍ക്ക് നേരെ ഉണ്ടായത്. അതായത് ഏതാണ്ട് ഒരു ദിവസം രണ്ടിടത്ത് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ആക്രമിക്കപ്പെടുന്ന അവസ്ഥ. ഇതില്‍ 287 എണ്ണം ഉത്തര്‍പ്രദേശിലാണ്. 148 ഛത്തീസ്ഗഡിലും 49 ജാര്‍ഘണ്ടിലും 47 എണ്ണം ഹരിയാനയിലുമാണ്. ഇതെല്ലാം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് എന്നത് യാദൃശ്ചികമല്ല. 2014 ല്‍ രാജ്യത്ത് ആകെ 140 അക്രമസംഭവങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ഉണ്ടായിരുന്ന സ്ഥലത്ത് നിന്നും കേന്ദ്രത്തില്‍ ബിജെപി ഭരിച്ച കഴിഞ്ഞ 9 വര്‍ഷം ഈ കണക്കുകള്‍ കുത്തനെ കൂടുകയാണ് ചെയ്യുന്നത്. അന്താരഷ്ട്ര ക്രിസ്ത്യന്‍ സംഘടനകളുടെ റിപ്പോര്‍ട്ട് പ്രകാരം ക്രിസ്ത്യന്‍ വിഭാഗത്തിന് എതിരെയുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ഏറ്റവും മോശം പതിനൊന്നാമത്തെ രാജ്യമാണ്.

കഴിഞ്ഞവർഷത്തിൽ ഇന്ത്യയെ ആകമാനം പിടിച്ചുകുലുക്കിയത് മണിപ്പൂരിലെ വംശീയ സംഘർഷമായിരുന്നു. മുഖ്യമായും ഹിന്ദു വിഭാഗത്തിൽപെട്ട മെയ്ത്തികളും ക്രിസ്ത്യൻ വിഭാഗത്തിൽപെട്ട കുക്കികളും തമ്മിലുള്ള സംഘർഷം തടയുന്നതില്‍ മണിപ്പൂരിലെയും കേന്ദ്രത്തിലെയും ബിജെപി സര്‍ക്കാരുകള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. കുക്കികൾക്കെതിരെ മെയ‍്-ത്തി സായുധ സന്നദ്ധസംഘടനകൾ രംഗത്തുവന്നു. 200 ലധികം പേരാണ് കലാപത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത്. അറുപതിനായിരത്തോളം പേര്‍ ഭവനരഹിതര്‍ ആക്കപ്പെട്ടു. നൂറുകണക്കിന് ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപ്പെട്ടു. മാസങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും സംഘർഷം തുടരുകയാണ്. കലാപമാരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പ്രധാനമന്ത്രി കലാപ ബാധിതപ്രദേശങ്ങൾ സന്ദർശിക്കുവാനോ പാർലമെന്റിൽ ഈ വിഷയത്തെ സംബന്ധിച്ച് ഒരു പ്രസ്താവന നടത്താൻപോലുമോ തയ്യാറായില്ല. കേന്ദ്ര ഗവൺമെന്റിന്റെ വർഗീയ രാഷ്ട്രീയത്തിന്റെ ദുരന്തഫലങ്ങളിലൊന്നാണ് മണിപ്പൂർ.

അതോടൊപ്പം തന്നെ രാജ്യത്ത് മുസ്ലിം വിഭാഗങ്ങള്‍ക്ക് നേരെയുള്ള വേട്ട തുടരുകയാണ്. മണിപ്പൂരിൽ സംഘർഷം പടർന്നുപിടിക്കുമ്പോൾ തന്നെയാണ് ഹരിയാനയിലെ ഭിവാനി ജില്ലയിൽ രാജസ്താനിൽ നിന്ന് പശുക്കളെ വിൽക്കാൻ കൊണ്ടുവന്ന ജുനെെദ്, നാസർ എന്നി യുവാക്കൾ നിഷ്കരുണം കൊല്ലപ്പെട്ടത്. മോനുമനേസർ എന്ന ബജ്-റംഗ്-ദൾ നേതാവ് നയിച്ച യാത്ര ഗുഡ്ഗാവിനടുത്ത് മുസ്ലീങ്ങൾ താമസിക്കുന്ന തെരുവിൽ എത്തി ആക്രമണങ്ങൾ അഴിച്ചുവിട്ടതും നിരവധി വീടുകൾ അഗ്നിക്കിരയാക്കിയതും ഹരിയാനയിലാണ്. രാമനവമി ഉത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രകളിൽ സായുധസംഘങ്ങൾ കയറിപ്പറ്റി മുസ്ലീം വീടുകൾ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. കഴിഞ്ഞവർഷം രാമനവമി, -ഹനുമാൻജയന്തി ഘോഷയാത്രയോടനുബന്ധിച്ച് ഒമ്പതോളം സംസ്ഥാനങ്ങളിൽ ന്യൂനപക്ഷ അധിവാസമേഖലകളിൽ വർഗീയ ആക്രമണം അഴിച്ചുവിടുകയുണ്ടായി. അറസ്റ്റു ചെയ്യപ്പെട്ട മുസ്ലീങ്ങളെ പൊലീസ് നോക്കിനിൽക്കെ സായുധസംഘങ്ങൾ വെടിവച്ചുകൊല്ലുന്ന സ്ഥിതിവരെയുണ്ടായി.
യുപിയിലെ മുസഫർ നഗറിൽ തൃപ്ത ത്യാഗി എന്ന അധ്യാപിക ഒരു മുസ്ലീംവിദ്യാർഥിയെ ശിക്ഷിക്കാനായി സഹപാഠികളായ ഹിന്ദുവിദ്യാർഥികളെക്കൊണ്ട് അടിപ്പിച്ചത് വിദ്വേഷത്തിന്റെ രാഷ്ട്രീയം വിദ്യാലയങ്ങളിൽ വ്യാപിക്കുന്നതിന്റെ സൂചനയായിരുന്നു.

ഇത്തരത്തില്‍ രാജ്യത്ത് ഉടനീളം മതേതരത്വത്തെയും ഭരണഘടനാ മൂല്യങ്ങളെയും നോക്കുകുത്തിയാക്കി ഹിന്ദുത്വവല്‍ക്കരണവും ന്യൂനപക്ഷവേട്ടയും വര്‍ഗീയതയും കേന്ദ്രസര്‍ക്കാരിന്റെയും സംഘപരിവാറിന്റെയും ഭരണത്തില്‍ നടക്കുമ്പോള്‍ അതിനെ ചെറുത്തുനില്‍ക്കാന്‍ അവര്‍ക്കെതിരെ നില്‍ക്കുകുകയാണ് ജനാധിപത്യ മതേതര ബോധ്യമുള്ളവര്‍ ചെയ്യേണ്ടത്.